വയലാർ രാമവർമ കുടുംബത്തിനൊപ്പം
സരസ്വതീയാമം കഴിഞ്ഞൂ
ഉഷസിൻ സഹസ്രദളങ്ങൾ വിരിഞ്ഞു...
വെൺകൊറ്റക്കുട ചൂടും മലയുടെ മടിയിൽ
വെളിച്ചം ചിറകടിച്ചുണർന്നു..
1976-ൽ ഇറങ്ങിയ അനാവരണം എന്ന ചിത്രത്തിനു വേണ്ടി വയലാർ എഴുതിയ മനോഹരവരികൾ. ഇതു പിറന്നതു മാതൃഭൂമി ഓഫീസിലാണെന്ന് അധികമാർക്കുമറിയില്ല. മാതൃഭൂമി ആലപ്പുഴ ബ്യൂറോയിൽ ജില്ലാ ലേഖകൻ എം.എം. വർഗീസ് വാർത്തകൾ കുത്തിക്കുറിച്ചിരുന്ന കടലാസിൽ വയലാർ രാമവർമ കുറിച്ചതാണിത്.

മാതൃഭൂമിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ അടയാളം കൂടിയാണിത്.
മാതൃഭൂമി ആലപ്പുഴ ഓഫീസിലെ സൗഹൃദസംഘത്തിലെ പ്രധാനിയായിരുന്നു വയലാർ. എം.എം. വർഗീസുമായി വളരെ അടുപ്പം. ഒരു ദിവസം സൗഹൃദസംഘത്തിനിടയിലേക്കു വയലാറിനെ തേടി മദ്രാസിൽ നിന്നു മാതൃഭൂമിയിലേക്കു വിളിയെത്തി. അദ്ദേഹം ഇവിടെയുണ്ടാകുമെന്ന് അറിഞ്ഞുള്ള വിളി. പാട്ടിന്റെ വരികൾ ആവശ്യപ്പെട്ടാണു വിളി. തുടർന്ന് ജില്ലാ ലേഖകന്റെ വാർത്താപേപ്പറിൽ എന്തോ കുത്തിക്കുറിച്ചു. മലയാളി എന്നുമോർമിക്കുന്ന പാട്ടായിരുന്നു അത്. ഓഫീസിൽനിന്നു മദ്രാസിലേക്കു വിളിച്ചു വരികൾ പറഞ്ഞു നൽകുകയായിരുന്നു അദ്ദേഹം.
1976-ൽ ഇറങ്ങിയ ചിത്രമാണ് അനാവരണം. സംവിധായകൻ എ. വിൻസെന്റ്. ദേവരാജന്റെ സംഗീതത്തിൽ കെ.ജെ. യേശുദാസിന്റെ ശബ്ദം ഇന്നും ഗൃഹാതുരസ്മരണയുയർത്തുന്നു. വയലാറിന്റെ അവസാനകാലത്തെ വരികളിലൊന്നാണിത്. ജില്ലയിലെ പ്രധാന എഴുത്തുകാരുമായി വയലാർ കൂടിക്കാഴ്ചയും സംവാദങ്ങളും നടത്തിയിരുന്നത് മാതൃഭൂമി ആലപ്പുഴ ഓഫീസിൽ വെച്ചായിരുന്നു.
സൗഹൃദസംഘത്തിൽ 'വടക്കൻ സംഘ'ത്തിലെ പ്രധാനിയായിരുന്നു വയലാറെന്നു സിനിമാചരിത്രകാരനും സംഘത്തിലെ അംഗവുമായ ചേലങ്ങാടു ഗോപാലകൃഷ്ണൻ വയലാറിനെക്കുറിച്ചുള്ള പുസ്തകത്തിൽ പറയുന്നുണ്ട്. 'തെക്കൻ സംഘ'ത്തിൽ തകഴിയും പത്മരാജനുമടക്കമുള്ളവരായിരുന്നു.
സാഹിത്യം മാത്രമല്ല രാഷ്ട്രീയവും ലോകകാര്യങ്ങളുമെല്ലാം സംഘത്തിന്റെ ചർച്ചകളിൽ വിഷയങ്ങളായി. സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും എന്നും പ്രോത്സാഹനമായിരുന്ന മാതൃഭൂമിയുമായി നിറഞ്ഞ ബന്ധമായിരുന്നു വയലാറിനെന്നു ഭാര്യ ഭാരതി തമ്പുരാട്ടിയും ഓർക്കുന്നു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..