കെ.പി.തോമസ്
കോട്ടയം: എന്നെക്കുറിച്ച് കേരളമറിയുന്ന ആദ്യ റിപ്പോർട്ട് മാതൃഭൂമിയുടേത്; എന്നും എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു മാതൃഭൂമി. എല്ലാക്കാലവും എനിക്കും എന്റെ കുട്ടികൾക്കും മാതൃഭൂമി നൽകിയ പിന്തുണ മറക്കാനാവില്ല. ഇപ്പോഴും അതു തുടരുകയാണ്. ദ്രോണാചാര്യ പുരസ്‌കാര ജേതാവും കേരളം കണ്ട ഏറ്റവും മികച്ച കായികപരിശീലകനുമായ കെ.പി.തോമസ് മാഷ് മാതൃഭൂമി ദിനപത്രവുമായി തനിക്കുള്ള ബന്ധം പങ്കുവെയ്ക്കുകയാണ്.
കോരുത്തോട് സി.കെ.എം.സ്‌കൂളിനെ കേരളത്തിന്റെ കായികമേഖലയുടെ പര്യായമായി വളർത്തിയെടുത്ത കെ.പി.തോമസ്മാഷ് തന്റെയും ശിഷ്യരുടെയും നേട്ടങ്ങളിൽ എക്കാലത്തും മാതൃഭൂമി നൽകിയ സ്നേഹവായ്പുകൾ ഓർമിച്ചു.
1979-ൽ ആർമിയിൽനിന്ന് വിരമിച്ച് കോരുത്തോട് സ്‌കൂളിൽ കായികപരിശീലകനായി ചുമതലയേറ്റതാണ്. 1982-ൽ ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന എന്നെക്കുറിച്ച് ആദ്യമായെഴുതിയത് മാതൃഭൂമിയാണ്. അക്കാലത്തെ പൊൻകുന്നത്തെ പ്രാദേശിക ലേഖകനായിരുന്ന ടി.പി.രവീന്ദ്രൻപിള്ള തയ്യാറാക്കിയ റിപ്പോർട്ട് മാതൃഭൂമിയിലൂടെ കേരളം മുഴുവൻ അറിഞ്ഞു. അതോടെ മറ്റ് മാധ്യമങ്ങളും പിന്തുണയുമായെത്തി.
പിന്നീടിങ്ങോട്ട് തുടർച്ചയായി 16 വർഷം എന്റെ കുട്ടികൾ ചാമ്പ്യൻഷിപ്പ് നേടി.നിരവധി ശിഷ്യർ കായികമേഖലയിലെ മികവുകൊണ്ട് ജോലികൾ നേടി. അവരുടെ വളർച്ചയുടെ ഓരോഘട്ടങ്ങളിലും അവരുടെ റെക്കോഡുകളും എല്ലാം നാടറിഞ്ഞത് മാതൃഭൂമിയുടെ താളുകളിലൂടെ.കോരുത്തോട് സ്‌കൂളിൽനിന്ന് മാറി ഏന്തയാർ ജെ.ജെ.മർഫി സ്‌കൂളിൽ പരിശീലകനായപ്പോഴും മാതൃഭൂമി പിന്തുണയേകി.
വണ്ണപ്പുറം എസ്.എൻ.എം.സ്‌കൂളിലൂടെയും ഇപ്പോൾ പൂഞ്ഞാർ എസ്.എം.വി.സ്‌കൂളിലൂടെയും ഞാനും എന്റെ ശിഷ്യരും കായികരംഗത്ത് തുടരുമ്പോൾ ഓരോ സ്പന്ദനവും നാടിനെ അറിയിക്കുന്നതിൽ മാതൃഭൂമി മുൻനിരയിലാണ്.
എനിക്ക് ദ്രോണാചാര്യ പുരസ്‌കാരവും 10 ലക്ഷം രൂപയുടെ റിയൽ ഹീറോ പുരസ്‌കാരവും ലഭിച്ചപ്പോൾ അതിന്റെ സന്തോഷത്തിൽ എനിക്കൊപ്പം മാതൃഭൂമി കുടുംബവുമുണ്ടായിരുന്നു. ഇക്കാലത്തെല്ലാം എനിക്ക് പിന്തുണയേകിയ മാതൃഭൂമി കേരളത്തിലെ കായികതാരങ്ങൾക്കായി ഏർപ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങൾ നിർണയിക്കാൻ എന്നെ ചുമതലപ്പെടുത്തിയതും ആ സ്നേഹത്തിന്റെയും പരിഗണനയുടെയും തെളിവാണ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..