ടി.ബാലകൃഷ്ണൻ നായർ
കോട്ടയം: പത്രം ഏജൻറുമാരെ മാധ്യമലോകത്തിന്റെയും നാട്ടിലെ പൊതുജീവിതത്തിന്റെയും പ്രധാനഘടകമായി കൂട്ടിച്ചേർക്കുക. അതൊരു സവിശേഷമായ പ്രവൃത്തിയാണ്. അതിന് കഴിഞ്ഞ വ്യക്തിത്വമായിരുന്നു മാതൃഭൂമി സർക്കുലേഷൻ മാനേജരായിരുന്ന ടി.ബാലകൃഷ്ണൻ നായർ.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ജീവാത്മാവ് പി.എൻ.പണിക്കരുടെ സഹയാത്രികനായി ഒരു വ്യാഴവട്ടത്തിലേറെ പ്രവർത്തിച്ചിരുന്നു ബാലകൃഷ്ണൻ നായർ. മധ്യതിരുവിതാംകൂറിൽ വായനശാലകൾക്ക് തുടക്കമിടാൻ പ്രവർത്തിച്ച അനുഭവപരിചയം പിന്നീട് മാതൃഭൂമിയിൽ ജോലിക്കുചേർന്നപ്പോൾ തുണയായി.
മാതൃഭൂമി കൊച്ചി എഡിഷന്റെ തുടക്കംമുതൽ സർക്കുലേഷൻ വിഭാഗത്തിൽ അദ്ദേഹമുണ്ട്. ഇന്നത്തെ ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളിൽ കാടും മലയും താണ്ടിയുള്ള ക്ലേശകരമായ പ്രവർത്തനം. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും കുടുംബ, നാട്ടുബന്ധങ്ങളുള്ള വ്യക്തികളെ കണ്ടെത്തി ഏജൻസികൾ തുടങ്ങുന്നതിന് ബാലകൃഷ്ണൻ നായരുടെ നേതൃപാടവംകൊണ്ട് വേഗത്തിൽ കഴിഞ്ഞു. അക്കാലങ്ങളിൽ കൊച്ചി യൂണിറ്റ് സർക്കുലേഷൻ മാനേജർമാർ ആയിരുന്ന ടി.എ.ബാലൻ (ബാലൻ മാഷ്), എ.മാധവൻ (പിന്നീട് കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ്), സർക്കുലേഷൻ വിഭാഗത്തിലുണ്ടായിരുന്ന ടി.മൃത്യുഞ്ജയൻ തുടങ്ങിയവർ ഇക്കാര്യം ഓർമിച്ചിട്ടുണ്ട്.
കോട്ടയം ബ്യൂറോയിൽ എഴുപതുകളുടെ മധ്യത്തിൽ സർക്കുലേഷൻ ബ്രാഞ്ച് ഓഫീസ് തുറന്നപ്പോൾ ബാലകൃഷ്ണൻ നായർ ആയിരുന്നു മാനേജർ. തിരുനക്കരയിലെ ഇപ്പോഴത്തെ ഭാരത് ഹോസ്പിറ്റലിന്റെ സ്ഥാനത്തുണ്ടായിരുന്ന സംഭാര മഠത്തിലായിരുന്നു അന്ന് ഓഫീസ്.
ആദ്യകാല ഏജന്റുമാർ ബാലകൃഷ്ണൻ നായരെ സ്‌നേഹത്തോടെ കണ്ടു. അവരുടെ പിൻഗാമികൾ ഇന്നും അദ്ദേഹത്തെ ഓർക്കുന്നു.
കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രവർത്തിച്ച ബാലകൃഷ്ണൻ നായർ 1988-ൽ തിരുവനന്തപുരത്ത് സർക്കുലേഷൻ മാനേജരായിരിക്കെയാണ് വിരമിച്ചത്. അന്തീനാട് തെങ്ങുംപള്ളിൽ കുടുംബാംഗമാണ്. 2020 ജൂണിൽ 92-ാമത്തെ വയസ്സിലായിരുന്നു നിര്യാണം. പാലാ ഇടനാട് ശക്തിവിലാസം എൻ.എസ്.എസ്. ഹൈസ്‌കൂൾ അധ്യാപിക പൂവയലിൽ ടി.എൻ.മീനാക്ഷിയമ്മയായിരുന്നു ഭാര്യ. മൂത്തമകൾ ഗീത മാതൃഭൂമി കോട്ടയം ഓഫീസിൽ പരസ്യവിഭാഗത്തിൽ ജോലിചെയ്യുന്നു. അധ്യാപികമാരായ ആശ, ജയശ്രീ എന്നിവരാണ് മറ്റു മക്കൾ.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..