ഒലവക്കോട്ടെ അകത്തേത്തറയിലെ ശബരി ആശ്രമം
പാലക്കാട്: 'കേരളത്തിന്റെ സാബർമതി'യെന്നുപേരെടുത്ത ശബരി ആശ്രമം നൂറ്റാണ്ടിന്റെ നിറവിലേക്ക്. 1923-ലെ ഗാന്ധിജയന്തിദിനത്തിലാണ് ടി.ആർ. കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ ഒലവക്കോട്ടെ അകത്തേത്തറയിൽ ആശ്രമം പ്രവർത്തനം തുടങ്ങിയത്.
ഗാന്ധിജിയുടെ ചിത്രത്തിനുമുന്നിൽ ദീപം കൊളുത്തിയാണ് കൃഷ്ണസ്വാമി അയ്യരും കൂട്ടരും ആശ്രമത്തിന്റെ പ്രവർത്തനത്തിന് തുടക്കമിട്ടത്. വലിയൊരു ദർശനത്തെ പിൻപറ്റിയാണ് ആശ്രമത്തിന് 'ശബരി'യെന്നുപേരിട്ടത്. ആദിവാസിസ്ത്രീയായിരുന്ന ശബരിയും ക്ഷത്രിയനായ ശ്രീരാമനും തമ്മിലുള്ള ആത്മബന്ധംപോലെ ഭാരതത്തിലെ സവർണരും അവർണരുംതമ്മിൽ സ്‌നേഹവും സഹകരണവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചവരാണ് സ്ഥാപകർ. ഹരിജൻ സേവാസംഘം സ്ഥാപിക്കപ്പെടുന്നതിനും ദശാബ്ദം മുന്നേ, അധഃകൃതരുടെ ഉദ്ധാരണത്തിനായി സ്ഥാപിക്കപ്പെട്ടതാണ് ഈ മഹദ്സ്ഥാപനം.
സ്വാതന്ത്ര്യസമരപരിപാടികളിൽ നേതൃപരമായ പങ്കുവഹിച്ചിരുന്ന ടി.ആർ. കൃഷ്ണസ്വാമി അയ്യർ ഗാന്ധിയൻ തത്ത്വങ്ങളിൽ അടിയുറച്ചുവിശ്വസിച്ചിരുന്നു. ബ്രാഹ്‌മണ്യത്തിന്റെ ചരടുകൾ പൊട്ടിച്ചെറിഞ്ഞ് ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആ വിശ്വാസമായിരുന്നു. കൃഷ്ണസ്വാമി അയ്യരുടെ ഹരിജനോദ്ധാരണപ്രവർത്തനങ്ങളിലെ ഏറ്റവും മഹനീയമായ കാര്യമായിരുന്നു ശബരി ആശ്രമത്തിന്റെ സ്ഥാപനം.

മിശ്രഭോജനത്തിന്റെ പ്രധാനസംഘാടകൻ ടി.ആർ. കൃഷ്ണസ്വാമി അയ്യരായിരുന്നു. മിശ്രഭോജനം യാഥാസ്ഥിതികരെ അരിശംകൊള്ളിച്ചു. കല്പാത്തി അഗ്രഹാരത്തിൽനിന്ന് കൃഷ്ണസ്വാമി അയ്യർക്കും കുടുംബത്തിനും സ്ഥലംവിടേണ്ടിവന്നു.
ശബരി ആശ്രമം പ്രചരിപ്പിച്ച ഉത്കൃഷ്ടാശയങ്ങൾ ദേശീയശ്രദ്ധയിലെത്തി. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂടിൽ പിറന്ന 'മാതൃഭൂമി' ദിനപത്രത്തിന്റെ ഓഹരിശേഖരണത്തിന് തുടക്കമിട്ടതും ശബരി ആശ്രമത്തിന്റെ മണ്ണിലാണെന്ന് രേഖകളിലുണ്ട്. ഓഹരി പിരിക്കുന്നതിൽ ടി.ആർ. കൃഷ്ണസ്വാമി അയ്യർ ഉത്സാഹത്തോടെ പ്രവർത്തിച്ചിരുന്നതായി മാതൃഭൂമി സ്ഥാപകപത്രാധിപർ കെ.പി. കേശവമേനോൻ അദ്ദേഹത്തിന്റെ ആത്മകഥയായ 'കഴിഞ്ഞ കാല'ത്തിൽ അനുസ്മരിക്കുന്നു. 'മാതൃഭൂമി'യും കെ.പി. കേശവമേനോൻ ഉൾപ്പെടെയുള്ള നേതാക്കളും ശബരി ആശ്രമത്തിന്റെ ആദർശങ്ങൾ സമൂഹത്തിലെത്തിക്കുന്നതിൽ പങ്കുവഹിച്ചു.
അഞ്ചുതവണ കേരളത്തിലെത്തിയ മഹാത്മാഗാന്ധി, മൂന്നുതവണ ശബരി ആശ്രമത്തിലെത്തി. 1925-ൽ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ ഗാന്ധിജി മാർച്ച് 18-ന് ശബരി ആശ്രമം സന്ദർശിച്ചു. 1927-ൽ ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായെത്തിയ മഹാത്മാവ് ഒക്ടോബർ 15-ന് തൃശ്ശൂരിൽനിന്ന് ആശ്രമത്തിലെത്തി. 1934-ൽ ഹരിജനഫണ്ടുശേഖരണത്തിനായി എത്തിയപ്പോഴും ഗാന്ധിജി ആശ്രമത്തിലെത്താൻ സമയം കണ്ടെത്തി.
ഹരിജനോദ്ധാരണമെന്ന പ്രഖ്യാപിതലക്ഷ്യംവെച്ചാണ് ആശ്രമം തുടങ്ങിയതെങ്കിലും ആരംഭകാലംമുതൽ വിവിധ ജാതിമതസ്ഥരായ വിദ്യാർഥികൾക്ക് ആശ്രമം വീടും സ്‌കൂളുമായി. സാബർമതിയിലെ ഗാന്ധി ആശ്രമത്തിന്റെ ചിട്ടയായിരുന്നു ശബരി ആശ്രമത്തിലും പാലിച്ചുവന്നത്. എല്ലാ ജാതിമതക്കാർക്കും ഒരുമിച്ച് ഒരു മുറിയിലിരുന്ന് വിദ്യയഭ്യസിക്കാൻ ഭാരതത്തിലാദ്യമായി അവസരമൊരുക്കിയത് ശബരി ആശ്രമമാണ്. 1934-ൽ ആശ്രമം ഹരിജൻ സേവാസംഘത്തിന് കൈമാറി.
നിരവധി ദേശീയനേതാക്കൾ സന്ദർശിച്ച ശബരിയാശ്രമം അടുത്തകാലംവരെ ഇല്ലായ്മകളുടെ നടുവിലായിരുന്നു. ഉദാരമതികളുടെ സഹായത്തോടെയാണ് പ്രവർത്തനം മുന്നോട്ടുപോയിരുന്നത്. ഒന്നാം പിണറായി സർക്കാർ അഞ്ചുകോടി രൂപ ആശ്രമത്തിന്റെ നവീകരണത്തിനായി അനുവദിച്ചത് താത്കാലികാശ്വാസമായിട്ടുണ്ട്. 2.60 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി. ഹോസ്റ്റൽബ്‌ളോക്ക്, ഓഫീസ്, അടുക്കള, കുളപ്പുര തുടങ്ങിയവയുടെ നവീകരണവും നിർമാണവും പൂർത്തിയായി. ലൈബ്രറി, മ്യൂസിയം തുടങ്ങിയവയുടെ നിർമാണമാണ് രണ്ടാംഘട്ടത്തിൽ നടക്കുക.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..