എൻ. മാധവൻ നായർ
ഹരിപ്പാട്: 'മാതൃഭൂമി' യെ ഹൃദയത്തോടു ചേർത്തുപിടിച്ച ഏജന്റായിരുന്നു കരിപ്പുഴവിളയിൽ മീനത്തേതിൽ എൻ. മാധവൻ നായർ. 1966-ൽ 60 പത്രത്തിൽ തുടങ്ങിയ മാധവൻ നായരുടെ 'ചെട്ടികുളങ്ങര ഏജൻസി' 1998-ൽ അദ്ദേഹം മരിക്കുമ്പോൾ 450-ലധികം പത്രമുള്ള ഏജൻസിയായി വളർന്നിരുന്നു.
കരിപ്പുഴയിൽ തുടർച്ചയായുണ്ടായ മൂന്നു കൊലപാതകങ്ങളുടെ വിശദാംശങ്ങൾ 'മാതൃഭൂമി'യിലൂടെ ലോകത്തെ അറിയിച്ചത് അദ്ദേഹമായിരുന്നു. വാർത്താവിനിമയ സംവിധാനങ്ങൾ പരിമിതമായിരുന്നകാലത്ത് മാവേലിക്കരയ്ക്കും ഹരിപ്പാട്ടിനും ഇടയിലുണ്ടാകുന്ന പ്രധാനസംഭവങ്ങളെല്ലാം മാതൃഭൂമിയുടെ ആലപ്പുഴ ഓഫീസിൽ നേരിട്ടെത്തിക്കുന്നത് അദ്ദേഹമായിരുന്നു.
എൺപതുകളിൽ മുട്ടത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചതുമായി ബന്ധപ്പെട്ട തർക്കം വിവാദമായിരുന്നു. സത്യാഗ്രഹവും പൊതുസമ്മേളനങ്ങളുമൊക്കെയായി ഏറെക്കാലം നീണ്ടുനിന്ന ഈ സമരത്തിന്റെ വാർത്തകൾ 'മാതൃഭൂമി' പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വാർത്തകൾ ഓഫീസിൽ മുടങ്ങാതെ എത്തിച്ചിരുന്നത് മാധവൻ നായരായിരുന്നു. പത്രവിതരണത്തിനുശേഷം ബസിൽ ആലപ്പുഴയിലെത്തി വാർത്തനൽകി പുലർച്ചയോടെയാണു തിരികെയെത്തിയിരുന്നത്.

'മാതൃഭൂമി' മാത്രമേ വിതരണം ചെയ്യൂവെന്നതായിരുന്നു മാധവൻ നായരുടെ നയം. മറ്റു പത്രങ്ങളുടെ ഏജൻസിയെടുക്കാൻ അദ്ദേഹം തയ്യാറായില്ല. ഗ്രന്ഥശാലകളിലേക്കു പത്രവും ആനുകാലിക പ്രസിദ്ധീകരണങ്ങളും സൗജന്യമായി നൽകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. മൂത്തമകൻ ഭാനുക്കുട്ടന് 1980-ൽ സൈന്യത്തിൽ ജോലികിട്ടി. ഇതോടെ ഇളയമകൻ ഗോപകുമാർ അച്ഛനൊപ്പം പത്രവിതരണത്തിനിറങ്ങി.
മാധവൻനായർക്കൊപ്പം വിതരണക്കാരായെത്തിയവരാണു പിന്നീട് ഈ പ്രദേശത്തു വിവിധ പത്രങ്ങളുടെ ഏജന്റുമാരായത്. സഹോദരൻ ചെല്ലപ്പൻനായരുടെ മകൻ സി. കൃഷ്ണൻകുട്ടി മുട്ടം-മാവേലിക്കര എന്ന പേരിൽ ഏജൻസിയെടുത്തു. ഇപ്പോൾ കൃഷ്ണൻകുട്ടിയുടെ സഹോദരൻ സി. ഗോപിനാഥൻനായരാണ് കരിപ്പുഴയിലെ 'മാതൃഭൂമി' ഏജൻസി നടത്തുന്നത്.
എൻ. മാധവൻ നായർ
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..