കോൺഗ്രസ് നേതാവ് കാമരാജിന്റെസന്ദർശനത്തിനിടെ അദ്ദേഹത്തിനൊപ്പം എൽ.കെ. കൃഷ്ണൻകുട്ടി

കൊച്ചി: ഖദറിട്ട്, ചന്ദനക്കുറി തൊട്ട് പുഞ്ചിരിയോടെ വേഗത്തിൽ നടന്നുവരുന്ന ഒരാൾ... വാർത്തയിലും വിവാഹ വേളയിലും മരണവീട്ടിലുമെല്ലാം ഉണ്ടായിരുന്ന സാന്നിധ്യം. മാതൃഭൂമിയും എറണാകുളം കരയോഗവും ഹിന്ദി പ്രചാരസഭയുമെല്ലാം അദ്ദേഹത്തിന്റെ കർമരംഗങ്ങളായിരുന്നു. എൽ.കെ. ചേട്ടൻ എന്നറിയപ്പെട്ടിരുന്ന എറണാകുളത്തിന്റെ സ്വന്തം എൽ.കെ. കൃഷ്ണൻകുട്ടിയായിരുന്നു അത്. കോവിഡ് കാലത്തായിരുന്നു അദ്ദേഹത്തിന്റെ വിയോഗം, 2021 മേയിൽ 86-ാം വയസ്സിൽ.
എറണാകുളം കുമ്പളം കണ്ണമ്പിള്ളി തറവാട്ടിൽനിന്ന് മഹാരാജാസ് കോളേജിൽ പഠിക്കാനെത്തിയ പയ്യൻ സ്വാതന്ത്ര്യത്തിന്റെ ആദർശത്തിനൊപ്പമാണ് നടന്നത്. മദ്രാസ് പോർട്ട് ട്രസ്റ്റിൽ ജോലി കിട്ടിയിട്ടും പോയില്ല. വാർധയിലെ ആശ്രമത്തിലും സാബർമതിയിലുമായി കുറെ വർഷങ്ങൾ പ്രവർത്തിച്ചു.
വിനോബാ ഭാവെയുടെ ഭൂദാനപ്രസ്ഥാനം 1951-ൽ തുടങ്ങിയപ്പോൾ പദയാത്രയിൽ ചേർന്ന എൽ.കെ. പിന്നീട് കൊൽക്കത്തയിൽ ഭൂദാനപ്രസ്ഥാനത്തിന്റെ പ്രചാരകനായി. ലാൽബഹാദൂർ ശാസ്ത്രി, ജയപ്രകാശ് നാരായണൻ, ഗുൽസാരിലാൽ നന്ദ തുടങ്ങിയവരോട് അടുത്ത ബന്ധം പുലർത്തി. 10 വർഷത്തിനു ശേഷം മടങ്ങിയെത്തിയപ്പോൾ കേരള ഗാന്ധി കെ. കേളപ്പന്റെ നിർദേശപ്രകാരമാണ് മാതൃഭൂമിയിൽ ചേർന്നത്.
ഇതൊരു ജോലിയല്ല, സേവനമാണ് എന്നായിരുന്നു കേളപ്പൻ എൽ.കെ.യോട് പറഞ്ഞത്. 30 വർഷം അദ്ദേഹം മാതൃഭൂമിയിൽ സേവനം ചെയ്തു. കൊച്ചി ബ്യൂറോ ചീഫും സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. മാതൃഭൂമിയിൽനിന്നു വിരമിച്ച ശേഷമാണ് എറണാകുളം കരയോഗത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണമായും മുഴുകിയത്.

എരൂർ ഭാരതീയ വിദ്യാഭവൻ അധ്യാപികയായ കൃഷ്ണപ്രിയ, സ്വാമി ധ്യാനാമൃത (അമൃതാനന്ദമയീ മഠം) എന്നിവരാണ് മക്കൾ. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി മുൻ െഡപ്യൂട്ടി മാനേജർ സഞ്ജീവ് കുമാർ മരുമകനാണ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..