കെ.എസ്. കൃഷ്ണയ്യർ
ചെർപ്പുളശ്ശേരി: പുലർച്ചെ മൂന്നുമണിക്കുണരും. അരമണിക്കൂറിനകം കട്ടൻകാപ്പി കഴിച്ചയുടൻ പുറപ്പെടും. പത്രക്കെട്ടെടുക്കാൻ വെള്ളിനേഴിയിൽനിന്ന് ചിതറിക്കിടക്കുന്ന മെറ്റൽ റോഡിലൂടെ മാങ്ങോട്ടേക്ക്, അവിടെനിന്ന് പത്രക്കെട്ടുമായി തിരിച്ച് വെള്ളിനേഴിയിലേക്കും. കൈയിൽ ടോർച്ചുമുണ്ടാകും. പത്രക്കെട്ട് വെള്ളിനേഴിയിലെത്തിക്കാൻമാത്രം നടത്തം അഞ്ചു കിലോമീറ്റർ.
കരുമാനാംകുറിശ്ശി, ചെത്തല്ലൂർ, മുറിയംകണ്ണി, കുറുവട്ടൂർ, മാണ്ടക്കരി തുടങ്ങിയ ഭാഗങ്ങളിൽ പത്രമെത്തിക്കാൻ നാലഞ്ച് സഹായികളുണ്ടായിരുന്നു. ഇവരിൽ ആരെങ്കിലുമൊരാൾ ഇല്ലാത്ത ദിവസങ്ങൾ കുറവായിരുന്നില്ല.
അത്തരം ദിവസങ്ങളിലെല്ലാം ആറേഴുകിലോമീറ്റർ വീണ്ടും കാൽനട. കരുമാനാംകുറിശ്ശി റോഡിലെ കൊറ്റിവട്ടത്തുമഠം (കൃഷ്ണവിഹാർ) കെ.എസ്. കൃഷ്ണയ്യർ 'മാതൃഭൂമി'യുമായി മൂന്നരപ്പതിറ്റാണ്ടിലെ ഓരോദിവസവും നടന്നുതാണ്ടിയത് ചുരുങ്ങിയത് 12 കിലോമീറ്റർ.
'ഒട്ടുമിക്ക ദിവസങ്ങളിലും പത്രവിതരണംകഴിഞ്ഞ് തിരിച്ചെത്താൻ 11 മണി കഴിയും. പുലർച്ചെ മൂന്നുമണിക്ക് ഭർത്താവിനും അഞ്ചുമണിക്ക് പത്രവിതരണ സഹായികൾക്കുമെല്ലാം കട്ടൻകാപ്പി പതിവായിരുന്നു. വിദ്യാർഥികളായിരുന്ന മക്കൾ സുബ്രഹ്‌മണ്യവും സതീശനുമൊക്കെ പത്രവിതരണത്തിൽ സഹായിച്ചിരുന്നു'. കെ.എസ്. കൃഷ്ണയ്യരുടെ ഭാര്യ പാർവതി അമ്മാൾ ഓർത്തു.

അച്ചടി തൃശ്ശൂരിൽനിന്നായപ്പോഴും പാലക്കാട് എഡിഷൻ ആരംഭിച്ച വേളയിലും മാങ്ങോടായിരുന്നു പത്രക്കെട്ടുകൾ ഇറക്കിയിരുന്നത്. ക്രമേണ പത്രക്കെട്ടുകൾ വെള്ളിനേഴി സെന്ററിലെത്തിക്കാൻ തുടങ്ങി.
മുറിയങ്കണ്ണിക്കടവിൽ പാലംവരുന്നതിനുമുമ്പ് വെള്ളിനേഴിയിൽനിന്ന് ചെത്തല്ലൂരിലേക്ക് പത്രക്കെട്ട് തോണിക്കാരൻ മുഖേന എത്തിച്ചിരുന്നതും കൃഷ്ണയ്യർ തന്നെ. 'മാതൃഭൂമി കൃഷ്ണയ്യർ' എന്നാണ് വെള്ളിനേഴിക്കാർ വിശേഷിപ്പിച്ചിരുന്നത്.
മാങ്ങോടുനിന്നും പത്രക്കെട്ടടുത്ത് വെള്ളിനേഴി ചക്കാല നാരായണൻനായരുടെ ചായക്കടയിലെത്തും. ചായകുടിച്ച് അവിടെയിരുന്ന് പത്രം എണ്ണിത്തിട്ടപ്പെടുത്തും. പള്ളിയാലിൽ കുമാരൻനായരും പാറോട്ടിൽ രാമൻകുട്ടിനായരുമൊക്കെ സഹായിക്കും. പത്രക്കെട്ട് ചായക്കടയിൽ എത്തുമ്പോൾത്തന്നെ അവിടെ അഞ്ചാറുപേർ കാത്തിരിക്കുന്നുണ്ടാവും, ചായയുംകുടിച്ച് പത്രംവായിക്കാൻ. അക്കാലത്ത് പത്രവുമായി നടന്നു ക്ഷീണിച്ചെത്തുന്ന കൃഷ്ണയ്യർക്ക് പല വീട്ടുകാരും സ്ഥിരമായി ചായ നൽകിയിരുന്നു.
'ഞങ്ങളുടെ അന്നത്തെ ജീവിതമാർഗംതന്നെ 'മാതൃഭൂമി' ഏജൻസി ആയിരുന്നു. പലമാസങ്ങളിലും കൃത്യമായി വരിസംഖ്യ പിരിഞ്ഞുകിട്ടാത്ത സാഹചര്യങ്ങൾ.
ആ സമയങ്ങളിലെല്ലാം മുടങ്ങാതെ പണം ഓഫീസിൽ അടയ്ക്കാൻ പുത്തൻമഠത്തിൽ ബാലകൃഷ്ണൻ നായരും ഒളപ്പമണ്ണമനയ്ക്കൽ ദാമോദരൻനമ്പൂതിരിപ്പാടും മറ്റും സഹായിച്ചിരുന്നു. ബിൽത്തുക ഗഡുക്കളായി അടയ്ക്കാൻ പാലക്കാട് 'മാതൃഭൂമി' മുൻ മാനേജർ സേതുമാധവൻനായരും സഹായിച്ചിട്ടുണ്ടെന്നും അച്ഛൻ പറഞ്ഞിരുന്നതായി മക്കൾ സുബ്രഹ്‌മണ്യവും (സംഗീതജ്ഞൻ ഡോ. വെള്ളിനേഴി സുബ്രഹ്‌മണ്യം, ആർട്ട് എജ്യുക്കേറ്റർ, ഗാന്ധിസേവാസദനം (ടി.ടി.ഐ, പേരൂർ), സതീശൻ (മൃദംഗം അധ്യാപകൻ, ലക്കിടി കുഞ്ചൻസ്മാരക കലാപീഠം) ഓർക്കുന്നു.
ഋഗ്വേദപണ്ഡിതൻ ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർ ഡ്രൈവറായും ഒളപ്പമണ്ണ ദാമോദരൻ നമ്പൂതിരിപ്പാട് നടത്തിയിരുന്ന പോളിഡോൺ കമ്പനിയിൽ ഡ്രൈവറായും ചെർപ്പുളശ്ശേരി ടാക്സി ഡ്രൈവറായും ദീർഘകാലം ഇദ്ദേഹം ജോലി ചെയ്തു.
19 വർഷം ചെങ്ങണിക്കോട്ടുകാവിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു. 35 വർഷങ്ങൾക്കുശേഷം 2008-ൽ പത്രം ഏജൻസി പൂർണമായും നിർത്തി. 2019 ഡിസംബർ അഞ്ചിന് 86-ാം വയസ്സിൽ കൃഷ്ണയ്യർ അന്തരിച്ചു.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..