ഇല്യാസ്
നെടുമങ്ങാട്: കോഴിക്കോട്ടെ അച്ചുകൂടത്തിൽ കറുപ്പിലും വെളുപ്പിലും പിറന്ന മാതൃഭൂമി പത്രം ഇല്യാസ് എന്ന ചെറുപ്പക്കാരനാണ് നെടുമങ്ങാടുകാരുടെ വായനലോകത്തെത്തിച്ചത്. അത് 1958-ൽ.
അന്ന് നെടുമങ്ങാട്ട് സമരങ്ങളുടെ വേലിയേറ്റമായിരുന്നു. ജവഹർലാൽ നെഹ്രുവും പട്ടം താണുപിള്ളയും സമരചരിത്രങ്ങൾക്ക് കരുത്തു പകരാൻ എത്തിയിരുന്ന കാലം. എല്ലാം കണ്ടും കേട്ടും നിന്ന ചെറുപ്പമായിരുന്നു അഴിക്കോട് പത്താംകല്ല് അമ്പനാട് വീട്ടിൽ ഇല്യാസിന്റേത്. തിരുവനന്തപുരത്ത് എത്തുന്ന പത്രം നെടുമങ്ങാട് എത്തിച്ചശേഷം ആദ്യം കാൽനടയായിട്ടും പിന്നീട് സൈക്കിളിലുമാണ് വീടുകളിൽ എത്തിച്ചിരുന്നത്. പത്രം കൈയിൽ കിട്ടുമ്പോൾ മിക്കപ്പോഴും ഉച്ചസൂര്യന്റെ ചൂടുണ്ടായിരുന്നു. എങ്കിലും ചരിത്രമുറങ്ങുന്ന നെടുമങ്ങാട്ടെ നൂറുകണക്കിന് വായനക്കാർ ഇല്യാസിന്റെ സൈക്കിൾ മണിയൊച്ചയ്ക്കായി കാത്തിരുന്നു.
ജനാധിപത്യത്തിന് കരിനിഴൽ വീഴ്ത്തിയ അടിയന്തരാവസ്ഥയും ഇന്ദിരാ പ്രിയദർശിനിയുടെ വധവും നെടുമങ്ങാട്ടുകാർ വായിച്ചറിഞ്ഞത് ഇല്യാസ് കൊണ്ടുവന്ന മാതൃഭൂമിയിലൂടെയാണ്. കോൺഗ്രസിനേയും സ്വാതന്ത്ര്യപ്രസ്ഥാനത്തേയും ഒരുപോലെ സ്നേഹിച്ചിരുന്ന ഇദ്ദേഹം ആ രണ്ടുദിവസവും പത്രം സൗജന്യമായാണ് നൽകിയതെന്ന് നെടുമങ്ങാട്ടെ പഴമക്കാർ ഓർക്കുന്നു.

ഇപ്പോഴത്തെ നെടുമങ്ങാട് നഗരസഭാ മന്ദിരത്തിന് സമീപത്തുണ്ടായിരുന്ന പഴയ വായനശാലയായിരുന്നു പഴയതലമുറയുടെ പത്രവായനക്കാരുടെ ഇഷ്ടയിടം. രാവിലെ ആറുമണിമുതൽ ഇല്യാസിന്റെ സൈക്കിൾ മണിയൊച്ചയ്ക്കുവേണ്ടി ഇവർ കാത്തിരിക്കുമായിരുന്നു. വാർത്തവായന, വിശകലനം, ചൂടേറിയ ചർച്ച ഇവയിലെല്ലാം ഒരു കാരണവരെപ്പോലെയാണ് ഇല്യാസും പങ്കെടുത്തത്. അക്കാലത്ത് നെടുമങ്ങാട് താലൂക്കിന്റെ വാർത്തകൾ ശേഖരിച്ചിരുന്നതും മാതൃഭൂമി ഓഫീസിലെത്തിച്ചിരുന്നതും ഇദ്ദേഹമായിരുന്നു.
നെടുമങ്ങാടിന്റെ ഓരോ മേഖലകളിലും പത്രമെത്തിക്കാനും വാർത്തകൾ ശേഖരിക്കാനും സംഭവങ്ങളിൽ ഇടപെടാനും ഒരു കാലൻകുടയും കറക്കിയെത്തുന്ന വെളുത്ത താടിക്കാരൻ നെടുമങ്ങാടുകാർക്ക് ഒരുകാലത്ത് പത്രം എന്ന വാക്കിന് പര്യായമായിരുന്നു. ഇല്യാസിന്റെ പാത പിൻതുടർന്ന് മക്കളും ചെറുമക്കളും ഇന്നും മാതൃഭൂമി ഏജന്റുമാരായുണ്ടെന്നത് കുടുംബം അഭിമാനമായി കാണുന്നു. 2005 സെപ്റ്റംബറിൽ 72-ാം വയസ്സിൽ മരിക്കുന്നതുവരെ മലയോര താലൂക്കിൽ മാതൃഭൂമി കുടുംബത്തോട് ഒപ്പം നടന്ന വ്യക്തിത്വമായിരുന്നു ഇല്യാസിന്റേത്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..