സി. ഗോവിന്ദൻ, സി. ചോയുണ്ണി, കൃഷ്ണകുമാരി
'മാതൃഭൂമി'യുടെ നൂറാംവാർഷികം ആഘോഷിക്കുന്ന വേളയിൽ അച്ഛനെയും വലിയച്ഛനെയും കുറിച്ചുള്ള ഓർമ വലിയ വെളിച്ചമാണ് ഞങ്ങൾക്കുതരുന്നത്.
മലബാറിലെ തന്നെ ആദ്യകാല പത്രപ്രവർത്തകനും ലേഖകനും ഏജന്റുമൊക്കെയായിരുന്നു അച്ഛൻ സി. ഗോവിന്ദൻ. അച്ഛന്റെ ജേഷ്ഠൻ സി. ചോയുണ്ണി പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും താമ്രപത്രജേതാവുമെന്ന നിലയിലും ഓർക്കപ്പെടുന്നു. എന്തായിരുന്നു ഇവർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നൽകിയ സംഭാവന?
ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ ആളാണ് വലിയച്ഛൻ (ചോയുണ്ണി). അദ്ദേഹം കീഴരിയൂർ ബോംബ് കേസിൽപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ തന്നാലാവുന്നവിധം തോളോടുതോൾ ചേർന്ന് അച്ഛനും ഒപ്പം നിന്നു. 'മാതൃഭൂമി' പത്രത്തിന്റെ വിതരണവും ഒപ്പം നിരോധിതപത്രമായ 'സ്വതന്ത്രഭാരത'ത്തിന്റെ വിതരണവും അച്ഛൻ ഏറ്റെടുത്തു. അന്ന് വലിയ സാഹസമുള്ള ജോലിയായിരുന്നു ഇത്. ഇതോടൊപ്പംതന്നെ ജന്മനാടായ പുറത്തൂരിലും പിന്നീട് താമസമാക്കിയ പൊന്നാനിയിലും അവശത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി നിന്നു.
പുറത്തൂർ വെൽഫെയർ സ്‌കൂൾ, നഴ്‌സറി സ്‌കൂൾ എന്നിവ ഇവരുടെ ശ്രമഫലമായാണ് യാഥാർഥ്യമായത്. പൊന്നാനിയിൽ സാധാരണക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് 1962-63 കാലത്ത് വലിയച്ഛന്റെ സ്വന്തം കൃഷിഭൂമി വീട്ടുകൊടുത്ത് പൊന്നാനി ഗേൾസ് ഹൈസ്‌കൂൾ സ്ഥാപിക്കുന്നതിനും ഇവർക്ക് സാധിച്ചു.
1939-45 കാലഘട്ടത്തിൽ കോളറ വന്ന സമയത്ത് രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അനാഥമന്ദിരം ആരംഭിക്കാൻ പരിശ്രമിച്ചു. മലബാർ കലാപത്തിന്റെ സമയത്തും കേളപ്പജിയുമായി ചേർന്ന് പൊന്നാനിക്കാരുടെ ജീവൻ കാക്കുന്നതിനു മുന്നിട്ടു പോരാടി.
അന്നൊക്കെ പൊന്നാനി മുതൽ പാലക്കാട് ജില്ല വരെ ദീർഘദൂരം സൈക്കിൾ ചവിട്ടിയാണ് ഇരുവരും 'മാതൃഭൂമി' വിതരണം ചെയ്തിരുന്നത്. തിരൂരിലും പൊന്നാനിയിലും അച്ഛൻ 'മാതൃഭൂമി' ലേഖകനായിരുന്നു.
ദേശാഭിമാനത്തിന്റെയും ദേശീയബോധത്തിന്റെയും പ്രതീകമായിരുന്ന 'മാതൃഭൂമി' നിലനിൽക്കേണ്ടത് അന്നത്തെ അവരുടെ സ്വാതന്ത്ര്യസമരപോരാട്ടങ്ങൾക്ക് അനിവാര്യമായിരുന്നു. കെ.പി. കേശവമേനോൻ, അക്കിത്തം തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധമായിരുന്നു ഇരുവർക്കും.
വലിയച്ഛൻ 1989 സെപ്റ്റംബർ 15-ന് ഓർമയായി. 1998 മെയ് 27-നാണ് അച്ഛൻ മരിക്കുന്നത്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..