എ. ബാലകൃഷ്ണക്കുറുപ്പ്
വടകര: മാതൃഭൂമിക്കൊപ്പം വടകരക്കാർ ഇപ്പോഴും ചേർത്തുവെക്കുന്ന ഒരു പേരുണ്ട്... എ. ബാലകൃഷ്ണക്കുറുപ്പ് അഥവാ എ.ബി. കാൽനൂറ്റാണ്ടുകാലം വടകരയുടെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത് മാതൃഭൂമി പത്രത്തിൽ പതിപ്പിച്ച സ്വന്തം ലേഖകൻ. രാഷ്ട്രീയക്കാരനായും സാംസ്‌കാരികപ്രവർത്തകനായും അധ്യാപകനായുമെല്ലാം തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നെങ്കിലും ബാലകൃഷ്ണക്കുറുപ്പിന്റെ പേരത്രയും നിഷ്പക്ഷനായ ഒരു പത്രപ്രവർത്തകൻ എന്ന നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ വാർത്തകളിലൂടെ മാതൃഭൂമിയും വടകരയുടെ മണ്ണിൽ അതിവേഗം വേരൂന്നി.

ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് ഇദ്ദേഹത്തിന്റെ സമകാലികനും അന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ വടകര ലേഖകനുമായിരുന്ന പി. ബാലൻ ഓർക്കുന്നു. മരുന്നുകമ്പനികൾ രോഗികളെ പിഴിയുന്ന വിഷയം കേരളത്തിൽത്തന്നെ ആദ്യമായി വാർത്തയാക്കിയത് ബാലകൃഷ്ണക്കുറുപ്പായിരുന്നു. കേരളത്തിൽ മൊത്തം ഈ വാർത്ത ചർച്ചയായി. നഗരസഭാ മുൻ ചെയർമാൻ കെ. വാസുദേവനുമായി അടുത്തബന്ധം പുലർത്തിയിരുന്നു ഇദ്ദേഹം. അക്കാലത്ത് നഗരസഭയിൽ നികുതി കൂട്ടിയപ്പോൾ വസ്തുനിഷ്ഠമായി ഇതിനെതിരേ പത്രത്തിൽ സമഗ്രമായ വാർത്തയെഴുതി. വലിയ ചർച്ചകൾക്കും ഇത് വഴിവെച്ചു. കോൺഗ്രസ് എസ്. പ്രവർത്തകനായിരിക്കെ തന്റെ നേതാവായ കെ.പി. ഉണ്ണിക്കൃഷ്ണനെ വിമർശിച്ചുവന്ന വാർത്തയും വലിയ വിവാദമായിരുന്നു. നാടോടികളുടെ കല്യാണത്തെക്കുറിച്ച് 'നീലാകാശത്തിനടിയിൽ ഒരു കല്യാണം' എന്ന തലക്കെട്ടിലെഴുതിയ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടു.
വോളിബോൾ വാർത്തകൾ കളി കാണുംപോലെ വർണിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടു. എ.സി.കെ.നമ്പ്യാർ അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് തുടർച്ചയായി റിപ്പോർട്ടുചെയ്തത് ഇദ്ദേഹമാണ്. കോൺഗ്രസ് എസിന്റെ നേതൃനിരയിൽ ഏറെക്കാലം പ്രവർത്തിച്ചു. സാംസ്‌കാരികവിഭാഗമായ സോഷ്യലിസ്റ്റ് കൾച്ചറൽ ഫോറത്തിന് രൂപം നൽകി. വടകരയിൽ ഡിസ്നി ഫിലിം സൊസൈറ്റി സ്ഥാപിച്ചതും ഇദ്ദേഹമാണ്. പാപ്കോസിന്റെ സ്ഥാപകാംഗമാണ്.
Content Highlights: Mathrubhumi 100 Years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..