ശശി തരൂർ | ഫോട്ടോ:ഫിലിപ്പ് ജെ
സ്വാതന്ത്ര്യാനന്തരം നേരിട്ട വെല്ലുവിളികളെ ഇന്ത്യ വിജയകരമായി അതിജീവിച്ചതെങ്ങനെ? ഉത്തരം ലളിതം- ജനാധിപത്യത്തിലൂടെ. ഒരു വികസ്വരരാജ്യത്തിന് അത് സാധ്യമാകുമോ എന്ന് സംശയിച്ചവരുണ്ട്. അവര്‍ക്കുമുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ ജനാധിപത്യം നട്ടുനനച്ചത് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവാണ്. അതുപിന്നെ ആഴത്തില്‍ വേരോടിയ മഹാവൃക്ഷമായി. സാമൂഹികദുരന്തത്തിന് ഇടനല്‍കാതെ, വികസനത്തിന് ആക്കംകൂട്ടുന്നതരത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പരിവര്‍ത്തനപ്രക്രിയ കൈകാര്യം ചെയ്യണമായിരുന്നു. അതിന് സഹായകമായത് ഭരണഘടനാപരമായ നിയമവാഴ്ചയിലും സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളിലും അധിഷ്ഠിതമായ ജനാധിപത്യ സംവിധാനമാണ്.
പുരോഗതിക്ക് വഴങ്ങാത്ത ഒട്ടേറെ പ്രതികൂല ഘടകങ്ങളോട് ലോകം മല്ലിട്ട കാലത്താണ് ഇന്ത്യയില്‍ ജനാധിപത്യം ശക്തിപ്രാപിച്ചത്. അധികാരം മാത്രം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ അനൈക്യങ്ങള്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് പ്രതിബന്ധം സൃഷ്ടിക്കും. വീണ്ടും തിരഞ്ഞെടുപ്പുകള്‍ നേരിടാനുള്ളപ്പോള് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ മടിക്കും. അതുകൊണ്ട് ഒരുപക്ഷേ, പ്രാവര്‍ത്തികമാക്കുന്ന പരിഷ്കാരങ്ങള്‍ക്ക് സ്വീകാര്യത ഉറപ്പാക്കാന്‍ സാധിച്ചെന്നുംവരാം. ഏഴു പതിറ്റാണ്ടുമുമ്പ് ആധുനിക ഇന്ത്യയുടെ ശില്പികള് തുടങ്ങിവെച്ച പരീക്ഷണം വിജയംകണ്ടു.
വിമതനീക്കങ്ങളും ജാതിസംഘര്‍ഷങ്ങളും പ്രാദേശികതര്ക്കങ്ങളും ഉയര്‍ത്തിയ ഭീഷണികളെ തിരഞ്ഞെടുപ്പുജനാധിപത്യത്തിലൂടെ നിര്‍വീര്യമാക്കാനായി. സ്വത്വവാദങ്ങളും സാംസ്കാരിക വൈരുധ്യങ്ങളും ഏറ്റുമുട്ടിയിരുന്ന ലോകത്ത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രമല്ല, അവയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ജനാധിപത്യത്തിലൂടെ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു.പൊതുവായൊരു വംശമോ ഭാഷയോ മതമോ അല്ല ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നത്. പങ്കിടുന്ന ഭൂപ്രദേശത്തിന്റെ പൊതുചരിത്രവും അതിനെ ഉള്‍ക്കൊള്ളുന്ന പുരോഗമനപരമായ ഭരണഘടനയും ബഹുസ്വരരാഷ്ട്രീയത്തില് ജനാധിപത്യപരമായ സ്വയംഭരണത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രയോഗവുമാണ്.
ഇന്ത്യയില്‍ ഇന്നും പല സ്ഥലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് ജാതിസമവാക്യങ്ങള്ക്കനുസരിച്ചാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാകില്ല. പക്ഷേ, അതുപോലും രാജ്യത്തിന്റെ അധികാരഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. സാമൂഹികമായി പിന്നാക്കംനിന്ന പല വിഭാഗക്കാര്‍ക്കും ബാലറ്റിലൂടെ ഭരണകര്ത്തൃത്വത്തിന്റെ മുന്‍നിരയിലേക്ക് വരാനായി.
ജാതിവിഭജനത്തിന്റെ സ്ഫോടനാത്മക അന്തരീക്ഷമാണ് ബാലറ്റ് പെട്ടിയിലൂടെ മറ്റൊരുതരത്തില്‍ പ്രതിഫലിച്ചത്.വോട്ട് ബാങ്കിന്റെ ശക്തി, ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്കും അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ ഇരിപ്പിടം നല്കി. ഒരു ദളിത് സ്ത്രീക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് 3000 വര്‍ഷത്തെ ചരിത്രത്തില്‍ എപ്പോഴെങ്കിലും ആരെങ്കിലും സങ്കല്പിച്ചിട്ടുണ്ടാകുമോ? ഉത്തര്‍പ്രദേശില്‍ നാലുവട്ടം മായാവതി അത് യാഥാര്‍ഥ്യമാക്കി. ചായക്കടക്കാരനായിരുന്ന ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദംവരെയെത്തി. നമ്മുടെ ജനാധിപത്യത്തിന്റെ മഹത്വം തിരിച്ചറിയാന്‍ ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല.
Content Highlights: sasi tharoor about democracy on mathrubhumi's hundred years of celebrations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..