ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ നിന്ന്
തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണിത്. ശതാബ്ദിയോടടുക്കുന്ന മലയാള സിനിമാ ചരിത്രത്തിൽ എന്നെ സ്വാധീനിച്ച ഒട്ടേറെ സിനിമകളുണ്ട്. ഈ പത്തെണ്ണം പക്ഷേ, എന്നിലെ ചലച്ചിത്രപ്രേമിക്ക് ആസ്വാദനത്തിന്റെ രുചിഭേദങ്ങൾ നൽകി. ആ രീതിയിൽ ഇവ മനസ്സിനോട് കൂടുതൽ ചേർന്നുനിൽക്കുന്നു
കൊടിയേറ്റം
ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത അടൂരിന്റെ ഈ സിനിമ അരികുവത്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ ആവിഷ്‌കാരം എന്നതിനോടൊപ്പംതന്നെ സിനിമയെപ്പറ്റി അതുവരെ പുലർത്തിപ്പോന്ന പതിവുസങ്കല്പങ്ങളെ പൊളിച്ചുകളയുകയും ചെയ്യുന്നു. ആശയത്തിന്റെ സ്ഥാനം ആവിഷ്‌കാരത്തിനു മുകളിലാണെന്ന് ശങ്കരൻകുട്ടി എന്ന സാധാരണക്കാരന്റെ പച്ചയായ ജീവിതത്തിലൂടെ അടൂർ പറഞ്ഞുതരുന്നു.
കുമ്മാട്ടി
ഇന്ത്യൻ സിനിമയിൽ കുട്ടികൾക്കൊരു സിനിമയുണ്ടോ എന്ന ചോദ്യത്തിന് അരവിന്ദൻ കൊടുത്ത മറുപടിയാണ് കുമ്മാട്ടി. മിത്തും യാഥാർഥ്യവും മാജിക്കും ചേർത്ത് അരവിന്ദനുണ്ടാക്കിയ സാങ്കല്പികശില്പമാണ് ഈ സിനിമ. കുട്ടികളോട് ഇത്രയധികം നീതിപുലർത്തിയ ഒരു ചലച്ചിത്രം വേറെയില്ല
ആദാമിന്റെ വാരിയെല്ല്
വ്യത്യസ്തരായ മൂന്നു പെണ്ണുങ്ങളിലൂടെ അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ വിഹ്വലതകളും സ്വാതന്ത്ര്യേച്ഛയും ഇത്രയും ശക്തമായി വരച്ചുകാണിച്ച മറ്റൊരു സിനിമ മലയാളത്തിലില്ല. മുന്നിലെ ക്യാമറപോലും ഒരു തടവാണെന്നിരിക്കെ അതിനെപ്പോലും തകർത്ത് തെരുവിലേക്ക് കുതിക്കുന്ന അമ്മിണി കേരളത്തിൽ പിന്നീട് ഉയർന്നുവന്ന സ്ത്രീശബ്ദങ്ങൾക്ക് ഊർജവും ഉൾക്കരുത്തുമായി മാറിയിട്ടുണ്ടെന്നകാര്യത്തിൽ സംശയമില്ല.
ആരവം
നെടുമുടിവേണു എന്ന നടനെ മലയാള സിനിമയ്ക്ക് ലഭിക്കുന്നത് ആരവത്തിലൂടെയാണ്. അധിനിവേശവും അതുവഴി സംഭവിക്കുന്ന പലായനങ്ങളുമൊക്കെയായി അതിവിശാലമായ രാഷ്ട്രീയ മാനങ്ങളുള്ള ഒരനശ്വരസൃഷ്ടിയാണ് ഭരതന്റെ ഈ സിനിമ
ഞാൻ ഗന്ധർവൻ
പദ്‌മരാജന്റെ സിനിമകളിൽ ഗന്ധർവനെക്കാൾ മികച്ചവയുണ്ടെങ്കിലും ഇത് തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം ഇതിലെ ഉപാധികളില്ലാത്ത പ്രണയവും ഫാന്റസിയുമാണ്.
ഒരു വടക്കൻ വീരഗാഥ
മിത്തിന്റെ മുകളിലുള്ള പൊളിച്ചെഴുത്തിലൂടെ മലയാളത്തിൽ തിരക്കഥയുടെ ശക്തി എന്തെന്ന് തെളിയിച്ച സിനിമ. സാങ്കേതികത്തികവും അഭിനയമികവും ഇതിനെയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള സംവിധാനവുംകൊണ്ട് ഈ സിനിമ മലയാളത്തിലെ ഒരു വീരഗാഥതന്നെയാണ്.
കിരീടം
വിധിയുടെ നിഷ്‌കരുണമായ ഇടപെടൽ വ്യക്തിജീവിതത്തിലുണ്ടാക്കുന്ന ആഘാതമെന്തെന്ന് സേതുമാധവനിലൂടെ പറഞ്ഞുതന്ന സിനിമ. ഓർമയുടെ കൊഴിയാത്ത പൂവുകളിൽ ഇന്നും ഒരിറ്റു കണ്ണീരായി സേതുമാധവനുണ്ട്.
മണിച്ചിത്രത്താഴ്
ഒരു കൊമ്യേഴ്‌സ്യൽ സിനിമ എന്തായിരിക്കണം എന്നു മനസ്സിലാക്കിത്തന്നത് ഫാസിലിന്റെ ഈ ചിത്രമാണ്. ചിന്തിക്കാൻ മാത്രമല്ല സന്തോഷിപ്പിക്കാനും സിനിമകൾ വേണ്ടേ. പ്രാദേശികതയിലൂടെ ഹൊറർ സിനിമകൾക്ക് പുതിയൊരു ദൃശ്യതലം തുറക്കാൻ ഈ ചിത്രത്താഴിനു സാധിച്ചു.
സുഡാനി ഫ്രം നൈജീരിയ
വംശീയതയും വർണവെറിയും ദേശീയതയും അതുണ്ടാക്കുന്ന മനുഷ്യക്കുരുതിയും പലായനങ്ങളും പട്ടിണിയും വിഭാഗീയതയുമൊക്കെ ഒരു തോൽപ്പന്തിനുമുന്നിൽ അടിയറവുപറയുന്ന മനുഷ്യത്വത്തിന്റെ കളിക്കളം ഈ സിനിമയിലുണ്ട്. ഭൂഗോളം ഒരു പന്താണെന്നും അതെല്ലാവർക്കും അവകാശപ്പെട്ടതാണെന്നും നൈജീരിയക്കാരനായ സാമുവലും മലപ്പുറക്കാരനായ മജീദും നമുക്ക് പറഞ്ഞുതരുന്നു.
കുമ്പളങ്ങി നൈറ്റ്സ്
കഥകൊണ്ടു മാത്രമല്ല കഥാപാത്ര രൂപവത്‌കരണത്തിലെ സൂക്ഷ്മതകൊണ്ടും ഒരു സിനിമയുണ്ടാക്കാമെന്ന് തെളിയിക്കാൻ കുമ്പളങ്ങി നൈറ്റ്സിനു കഴിഞ്ഞു. ഇതിലെ ഓരോ കഥാപാത്രവും മനുഷ്യാവസ്ഥയുടെ ബൃഹദ് ഗ്രന്ഥങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ സിനിമയെ താങ്ങിനിർത്തുന്നത് അതിന്റെ തിരക്കഥയാണ്.
Content Highlights: santhosh echikkanam selects his favourite malayalam movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..