മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തിൽ മുഖ്യാതിഥി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂർ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു/ മാതൃഭൂമി
മാതൃഭൂമി ശതാബ്ദിച്ചടങ്ങിൽ പങ്കെടുക്കുന്നത് ഒരു ബഹുമതിയാണ്. കെ.പി. കേശവമേനോൻ, കെ. കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരെല്ലാം ചേർത്തുപിടിച്ച മഹാപ്രസ്ഥാനമാണിത്. മാതൃഭൂമി ശതാബ്ദിയിൽ അതിന്റെ അടിത്തട്ടിലെ പ്രവർത്തകരായ ഏജന്റുമാരെ ആദരിച്ചത് മാതൃകാപരമാണ്.
ഇന്ത്യയെ ‘വിശ്വഗുരു’ ആക്കിത്തീർക്കാൻ മാധ്യമങ്ങൾ നിരന്തരം പ്രവർത്തിക്കണം. 100 വർഷത്തെ രാഷ്ട്രസേവനം പൂർത്തിയാക്കിയ മാതൃഭൂമി പോലുള്ള മാധ്യമസ്ഥാപനങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം സ്തംഭം ശക്തവും ഊർജസ്വലവുമാണെന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നു.
ഇന്ത്യ ‘ആസാദി കാ അമൃത് മഹോത്സവം’ അഥവാ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, ഇതിനോടകം 100 വർഷത്തെ രാഷ്ട്രസേവനം പൂർത്തിയാക്കിയ മാതൃഭൂമി പോലുള്ള മാധ്യമസ്ഥാപനങ്ങൾ കരുത്തോടെ നിലനിൽക്കുന്നുവെന്ന അറിവ് ആത്മവിശ്വാസവും ഊർജവും പകർന്നുനൽകുന്നതാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം സ്തംഭം ശക്തവും ഊർജസ്വലവുമാണ് എന്ന വസ്തുത ഇത് വീണ്ടും അരക്കിട്ടുറപ്പിക്കുന്നു.
സ്വാതന്ത്ര്യസമരത്തിന് വഴികാട്ടിയായ തിളങ്ങുന്ന നക്ഷത്രമാണ് മാതൃഭൂമി. സ്വാതന്ത്ര്യംനേടാൻ ഇന്ത്യൻ മാധ്യമങ്ങൾ തോളോടുതോൾ ചേർന്ന് പോരാടുക മാത്രമായിരുന്നില്ല, ഇന്ത്യയെ ‘വിശ്വഗുരു’വാക്കിത്തീർക്കാൻ ഇപ്പോഴും നിരന്തരം പ്രവർത്തിക്കുന്നു. വസ്തുതകൾ പവിത്രമാണ്, അഭിപ്രായം സ്വതന്ത്രമാണ്. ഇൗ അടിത്തറയിൽ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം എല്ലായ്‌പ്പോഴും ഒരു യാഥാർഥ്യമായി നിലനിൽക്കും.
വിദേശത്തുനിന്നോ സ്വദേശത്തുനിന്നോ അടിസ്ഥാനരഹിതവും യുക്തിഭദ്രമല്ലാത്തതുമായ അഭിപ്രായങ്ങൾ ഉയർന്നാലും മഹത്തായ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യസ്വഭാവം എന്നും യഥാർഥ്യമായി നിലനിൽക്കും. ഇത്തരം വ്യാജപ്രചാരണങ്ങളെയും ഇന്ത്യാവിരുദ്ധപക്ഷപാത സമീപനങ്ങളെയും പ്രതിരോധിക്കാൻ മാതൃഭൂമിപോലുള്ള സ്ഥാപനങ്ങൾ ഫലപ്രദമായ സംവിധാനം വികസിപ്പിക്കണം. സുതാര്യതയുടെ മുഖംമൂടിയണിഞ്ഞെത്തുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ‘ഡിജിറ്റൽ സാമ്രാജ്യത്വ’ത്തിന്റെ വർധിച്ചുവരുന്ന അപകടത്തിനെതിരേ ജാഗ്രതയും അനിവാര്യമാണ്.
നവീകരണത്തിന്റെയും ആധുനികതയുടെയും പേരിൽ എന്തും കണ്ണടച്ച് സ്വീകരിക്കുകയെന്ന സമീപനത്തിൽ നാം ജാഗ്രതപാലിക്കണം. ഇന്ത്യാവിരുദ്ധ മനോഭാവമുള്ള വിദേശപ്രസിദ്ധീകരണങ്ങളും കമ്പനികളും സംഘടനകളും നൽകുന്ന വളച്ചൊടിച്ച വസ്തുതകൾ തിരിച്ചറിയുകയും വിളിച്ചുപറയുകയും വേണം. അടിസ്ഥാനയാഥാർഥ്യം മനസ്സിലാക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളിൽ നിർണായക പങ്കുവഹിക്കാനാകും. ഇന്ത്യയുടെ അഖണ്ഡതയെ അപകടപ്പെടുത്താൻ സാധ്യതയുള്ള ഇത്തരം ശബ്ദങ്ങൾക്കും ആഖ്യാനങ്ങൾക്കും മനഃപൂർവമായോ അല്ലാതെയോ ഇടം നൽകുന്നതിൽനിന്ന് വിട്ടുനിൽക്കാനും ജാഗ്രത വേണം.
മാതൃഭൂമിയുടെ പത്രപ്രവർത്തന മാഹാത്മ്യം ആഘോഷിക്കാനാണ് നാം ഇവിടെ ഒത്തുകൂടിയത്. അതിനാൽ ജനാധിപത്യ പാരമ്പര്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരും അതിന്റെ സംരക്ഷണത്തിന് ചെറുവിരൽപോലും അനക്കാത്തവരുമായ ആളുകൾ സ്വതന്ത്രവും നീതിയുക്തവുമായ പത്രപ്രവർത്തനപാതയിൽ സൃഷ്ടിക്കുന്ന തടസ്സങ്ങളെക്കുറിച്ച് ചിന്തിക്കുകയെന്നതും പ്രധാനമാണ്.
കേരളംമുതൽ കശ്മീർവരെ നീണ്ടുകിടക്കുന്ന ഈ മഹത്തായ രാഷ്ട്രത്തിലെ വൈവിധ്യമാർന്ന ജനതയെ ഒന്നിപ്പിക്കുന്ന ചരടുകളിൽ, ഏറ്റവും ശക്തമായത് ഇന്ത്യ നമ്മുടെ മാതൃഭൂമിയാണെന്ന വികാരമാണ്; നമ്മുടെ കർമഭൂമിയും പുണ്യഭൂമിയുമാണെന്ന വിശ്വാസമാണ്. കേശവമേനോൻ സ്ഥാപിച്ച മാതൃഭൂമി പത്രം ഈ അചഞ്ചലവിശ്വാസത്തിന്റെ നിദർശനമാണ്.
നിർഭാഗ്യവശാൽ അങ്ങനെ വിശ്വസിക്കാത്ത ചിലരുണ്ട്. അവർക്ക് ഇന്ത്യ അവരുടെ മാതൃരാജ്യമല്ല. അവർക്ക് ഒരു ‘പിതൃഭൂമി’യുണ്ട്, അതൊരു വിദേശരാജ്യമാണ്. അവർ വിശ്വസിക്കുന്ന അവരുടെ വിദേശ പ്രത്യയശാസ്ത്രം ഉരുത്തിരിഞ്ഞത് അവിടെനിന്നാണ്. ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുന്നവരും ഭരണഘടനാനിർമാണസഭയിലെ ചർച്ചകളെക്കുറിച്ച് ഒരറിവും ഇല്ലാത്തവരും നമ്മുടെ രാജ്യത്തെ വെറുമൊരു ‘യൂണിയൻ ഓഫ് സ്റ്റേറ്റ്’ എന്ന് വിശേഷിപ്പിക്കുന്നു. ഇത് അവരുടെ സങ്കുചിതവും വെറുപ്പുളവാക്കുന്നതുമായ രാഷ്ട്രീയത്തെയും രൂപപ്പെടുത്തുന്നു. അത് എല്ലാ തരത്തിലും ഇന്ത്യയുടെ അടിസ്ഥാനസ്വത്വത്തിന് അന്യമാണ്.
മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളും സ്റ്റുഡിയോകളും ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതും നാം ശ്രദ്ധിക്കണം. തത്പരകക്ഷികളുടെ ചൊൽപ്പടിക്ക് നിൽക്കാത്തതുകൊണ്ടാണ് അടുത്തിടെ കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടായത്. ചില ആശയങ്ങളോട് യോജിക്കാത്ത മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നതിൽ നാം ആശങ്കപ്പെടേണ്ടതുണ്ട്. ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തെയും ജനാധിപത്യസ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുന്നു. മാതൃഭൂമിയുടെ സാരഥിയായിമാറിയ വീരേന്ദ്രകുമാറിനൊപ്പം അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നതാണ് നമ്മുടെ മുഖ്യമന്ത്രിയുമെന്നോർക്കുക. അക്കാലത്ത് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെട്ടതും മറക്കരുത്.
പാശ്ചാത്യരാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി, ജനാധിപത്യം ഇന്ത്യയിൽ കൃത്രിമമായി സ്ഥാപിതമായതല്ല. അത് നമ്മുടെ സാംസ്കാരികചരിത്രത്തിന്റെ അവിഭാജ്യവും അനശ്വരവുമായ ഭാഗമാണ്. ഭാരതവർഷത്തിന്റെ മറ്റുഭാഗങ്ങളിൽ നിലനിന്നിരുന്ന സഭകളും സമിതികളും കേരളത്തിലും നിലനിന്നിരുന്നു. ജനാധിപത്യം മുമ്പും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഭാവിയിലും നിലനിൽക്കും; സർക്കാരുകൾക്ക് ഉത്തരവാദിത്വങ്ങളുണ്ട്. അതുപോലെത്തന്നെ മാധ്യമങ്ങൾക്കും. ഭയമോ പ്രീതിയോ കൂടാതെ ആത്മാർഥമായി സ്വന്തം ഉത്തരവാദിത്വം നിർവഹിക്കാൻ ഞാൻ മാധ്യമപ്രവർത്തകരോട് അഭ്യർഥിക്കുന്നു. മാതൃഭൂമി വളരെ ഉന്നതമായ നിലവാരം പുലർത്തിയിട്ടുണ്ട്. മറ്റുള്ളവർ ആ നിലവാരത്തിനൊപ്പമെത്താനും അതിനപ്പുറത്തേക്ക് കടക്കാനും ശ്രമിക്കണം.
Content Highlights: mathrubhumi 100 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..