.
2022 ജനുവരി രണ്ടിന് ഹൈദരാബാദിലെ പ്രസിദ്ധമായ സാലര്‍ ജങ് മ്യൂസിയത്തിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ മരുമകള്‍ പല്ലവി കൈചൂണ്ടിയ, ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യവാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറങ്ങിയ പോസ്റ്ററിലെ ആദ്യത്തെ ചിത്രം ഞങ്ങളെ അദ്ഭുതപ്പെടുത്തി. ജനിച്ചിട്ട് 132 വര്‍ഷവും മരിച്ചിട്ട് 50 വര്‍ഷവും കഴിഞ്ഞിരിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുംതോറും ഇന്നത്തെ സമൂഹത്തില്‍ പ്രാധാന്യം കൂടിവരുന്ന ആ വ്യക്തിത്വം, 'കേരളഗാന്ധി' എന്നറിയപ്പെടുന്ന കേളപ്പജിയുടേതല്ലാതെ മറ്റാരുടെയുമായിരുന്നില്ല. 'പ്രകാശിക്കാന്‍ സൂര്യന് ആരെങ്കിലും താമ്രപത്രം കൊടുക്കാറുണ്ടോ?' കേളപ്പജിയുടെ ഒന്നാംചരമദിനത്തില്‍ സര്‍വോദയനേതാവും പ്രസിദ്ധ പ്രാസംഗികനുമായിരുന്ന പ്രൊഫ. എം.പി. മന്മഥന്‍ മാഷ് പറഞ്ഞ വാക്കുകളാണിത്. പുകഴ്ത്തിയാലും ഇകഴ്ത്തിയാലും കേളപ്പജി എന്ന വ്യക്തിത്വം ജ്വലിച്ചുകൊണ്ടിരിക്കും.
55 വര്‍ഷം പിന്നോട്ട്. ഒരു ഫെബ്രുവരിമാസം അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് അനിയത്തിയോടൊപ്പം തിരുനാവായ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നു. ഭാരതപ്പുഴയ്ക്ക് കുറുകെ താത്കാലികമായി കെട്ടിയുണ്ടാക്കിയ മരപ്പലകപ്പാലവും കടന്ന് സര്‍വോദയമേള നടക്കുന്ന ശിവന്റെയും ബ്രഹ്‌മാവിന്റെയും അമ്പലസന്നിധിയിലേക്ക്. ഗാന്ധിജിയുടെ ചിതാഭസ്മനിമജ്ജനത്തിനുശേഷം അതിന്റെ ഓര്‍മയ്ക്കായാണ് അച്ഛച്ഛന്‍ കൊല്ലംതോറും സര്‍വോദയമേള നടത്താന്‍ തീരുമാനിച്ചത്.
നിളയുടെ വിരിമാറില്‍ പരന്നുകിടക്കുന്ന വെളുത്ത മണല്‍പ്പരപ്പില്‍ കെട്ടിയുണ്ടാക്കിയ സ്റ്റേജും വരിവരിയായി നില്‍ക്കുന്ന പ്രദര്‍ശനസ്റ്റാളുകളും. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുവന്ന കരകൗശലവസ്തുക്കള്‍, ഖാദി തുണിത്തരങ്ങള്‍, അവയുണ്ടാക്കുന്ന രീതി എന്നിവയൊക്കെ അന്നുകണ്ടത് ഇന്നും ഓര്‍ക്കുന്നു. ഇന്ന് കുണ്ടും കുഴിയും പുല്ലും നിറഞ്ഞ നിളയുടെ വിരിമാറും ഗ്രൂപ്പുകളായി നടത്തുന്ന ശോഷിച്ച സര്‍വോദയമേളയും.
കൊല്ലംതോറും കര്‍ക്കടകമാസം മൂടാടിയിലെ ഒതയോത്തുവീട്ടില്‍ ഉഴിച്ചില്‍ നടത്താന്‍വരുന്ന സമയത്താണ് കുട്ടികളായ ഞങ്ങളുമായി കണ്ടുമുട്ടാറ്. പ്രഗല്ഭരുടെ സന്ദര്‍ശനം, ചര്‍ച്ചകള്‍, എഴുത്ത്, വായന എന്നിവയ്ക്കിടയില്‍ ഞങ്ങള്‍ പല കുസൃതികളും ഒപ്പിക്കും. ഞങ്ങളെ താലോലിക്കുന്നതിലുംകൂടുതല്‍ മറ്റു കുട്ടികളോടാണ്
അടുപ്പം. ലാളനയൊന്നും ഞങ്ങള്‍ക്ക് കിട്ടിയില്ല എന്നതാണ് സത്യം. സ്വാര്‍ഥത തൊട്ടുതീണ്ടാത്ത മനസ്സാണ് ഇതിനുകാരണമെന്ന് പില്‍ക്കാലത്ത് മനസ്സിലായി. സ്വന്തക്കാര്‍ക്കുവേണ്ടിയോ സ്വന്തം പ്രദേശത്തിനുവേണ്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നതാണ് പരമാര്‍ഥം. ദാനംചെയ്ത ഭൂമിയില്‍ ഹരിജനങ്ങള്‍ക്കുവേണ്ടി 80 അടി താഴ്ചയില്‍ കുഴിച്ച കിണറില്‍ മുത്തച്ഛന്‍ 70-ാം വയസ്സില്‍ ഇറങ്ങിയത് ഇന്നും മനസ്സിലുണ്ട്.
അധ്യാപകന്‍, സ്വാതന്ത്ര്യസമരനായകന്‍, സാമൂഹികപരിഷ്‌കര്‍ത്താവ്, രാഷ്ടീയക്കാരന്‍, വാഗ്മി, എഴുത്തുകാരന്‍, കളരിയഭ്യാസി, സര്‍വോദയസ്ഥാപനങ്ങളുടെ സ്ഥാപകന്‍, സംഘാടകന്‍, മാതൃഭൂമി സ്ഥാപകന്‍, പത്രാധിപര്‍ തുടങ്ങി മുത്തച്ഛന്‍ കൈവെക്കാത്ത മേഖലകളില്ല. ആരുപറഞ്ഞാലും പറഞ്ഞതൊക്കെ സത്യമാണെന്നു കരുതുന്ന ശീലം പില്‍ക്കാലത്ത് പലപ്രശ്‌നങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
മാതൃഭൂമിയുമായി ഞങ്ങള്‍ക്ക് മൂന്നുതലമുറകളുടെ ബന്ധമുണ്ട്. മാതൃഭൂമിയുടെ സ്ഥാപകരില്‍ ഒരാളായ കെ. കേളപ്പന്‍, അദ്ദേഹത്തിന്റെ ഏകപുത്രനും മാതൃഭൂമിക്ക് സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ഇല്ലാതിരുന്നകാലത്തു മാതൃഭൂമിക്കുവേണ്ടി ഫോട്ടോ എടുത്തിരുന്ന എന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ കിടാവ്, പിന്നെ നന്ദകുമാര്‍ മൂടാടി എന്ന ഞാനും. എന്റെ ആദ്യ ഫോട്ടോ പ്രസിദ്ധീകരിച്ചത് മാതൃഭൂമിയിലാണ്. മാതൃഭൂമി പ്രസിദ്ധീകരണമായ 'യാത്ര'യുടെ ഏറ്റവുംപുതിയ ലക്കത്തിലും ഫോട്ടോകളിലൂടെ ആ ബന്ധം ഞാന്‍ തുടരുന്നു. മാതൃഭൂമിയുടെ വളര്‍ച്ചയ്ക്ക് മൂന്നു തലമുറ സാക്ഷികളായി എന്ന സന്തോഷം.
Content Highlights: kerala gandhi k kelappan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..