കെ.പി. കേശവമേനോൻ | Photo : Mathrubhumi Library
ഭാഷയുടെ കാര്യത്തിൽ കെ.പി. കേശവമേനോന് കൃത്യമായൊരു നിഷ്കർഷയുണ്ടായിരുന്നു. മലയാളത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം പൊതുജീവിതം തുടങ്ങിയതുതന്നെ. ബ്രിട്ടീഷ് മലബാർ ഉൾപ്പെടുന്ന മദിരാശിയിലെ ഗവർണർ കോഴിക്കോട് സന്ദർശിക്കുമ്പോൾ യുദ്ധാവശ്യത്തിലേക്കായി ഒരു പണക്കിഴി നൽകാൻ ബ്രിട്ടീഷ് ഭക്തർ തീരുമാനിച്ചു. അതിനായി ഒരു പൊതുയോഗം വിളിക്കാൻ തീരുമാനിച്ചു.
1917-ൽ ടൗൺഹാളിൽ നടന്ന യോഗം വിളിച്ചുകൂട്ടിയത് അന്നത്തെ മുനിസിപ്പൽ ചെയർമാനായ സി.വി. നാരായണമേനോനാണ്. കളക്ടർ ഇവാൻസാണ് യോഗത്തിൽ അധ്യക്ഷതവഹിച്ചത്.
ഡിസ്‌ട്രിക്ട് ജഡ്ജി ജാക്‌സൺ, ദിവാൻ ബഹദൂർ കേളു ഏറാടി, കവളപ്പാറ മൂപ്പിൽനായർ എന്നിവരെല്ലാം വേദിയിലുണ്ട്. ജനങ്ങളുടെ പേരിൽ യുദ്ധഫണ്ടിലേക്ക് ഒരു പണക്കിഴി നൽകാനുള്ള ഈ പ്രമേയം കവളപ്പാറ മൂപ്പിൽനായർ അവതരിപ്പിക്കുകയും ദിവാൻ ബഹദൂർ കേളു ഏറാടി പിന്താങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ സദസ്സിന്റെ മുൻനിരയിൽ ഇരുന്നിരുന്ന കേശവമേനോൻ, രണ്ടുവാക്ക് സംസാരിക്കാൻ അനുവദിക്കണമെന്ന് ഇംഗ്ലീഷിൽ കളക്ടർ ഇവാൻസിനോട് അഭ്യർഥിച്ചു. കളക്ടർ അതിന് അനുവാദം നൽകി.
കേശവമേനോന്റെ പ്രസംഗം
കേശവമേനോൻ പ്ളാറ്റ്‌ഫോറത്തിൽ കയറി മലയാളത്തിൽ പ്രസംഗം ആരംഭിച്ചപ്പോൾ കളക്ടർ വിലക്കി. മലയാളത്തിൽ സംസാരിക്കാൻ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരിക്കുന്നവരിൽ ഭൂരിഭാഗവും മലയാളം സംസാരിക്കുന്നവരാണെന്നായിരുന്നു കേശവമേനോന്റെ മറുപടി. അവരുടെയൊക്കെപേരിൽ പാസാക്കുന്ന പ്രമേയം എന്താണെന്ന് അറിയാനുള്ള അവകാശം അവർക്കുണ്ടെന്നും മേനോൻ പറഞ്ഞു. അപ്പോൾ ജനക്കൂട്ടം കൈയടിച്ചു. പങ്കെടുത്ത ഭൂരിഭാഗവും ‘മലയാളത്തിൽ മലയാളത്തിൽ’ എന്ന് വിളിച്ചുപറയുകയും ചെയ്തു. എന്തുതന്നെയായാലും മലയാളത്തിൽ പ്രസംഗിക്കാൻ അനുവദിക്കുകയില്ലെന്ന് കളക്ടർ വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ സ്വാഭിമാനമുള്ള മലയാളികൾ ഈ യോഗത്തിൽ പങ്കെടുക്കുകയില്ലെന്ന് പ്രഖ്യാപിച്ച് കേശവമേനോൻ, കെ. മാധവൻ നായർ, മഞ്ചേരി രാമയ്യർ എന്നിവർ ഇറങ്ങിപ്പോയി. ഭൂരിഭാഗം പേരും പിന്നാലെ പുറത്തിറങ്ങി.
സ്വന്തം ജീവിതകഥയിൽ കേശവമേനോൻ എഴുതിയ ഈ അനുഭവം, പിൽക്കാലത്ത് അദ്ദേഹം തുടർന്നുപോന്ന ഭാഷാഭിമാനത്തിന്റെ ഉജ്ജ്വലപ്രതീകമായിത്തീർന്നു. ഭാഷയും അതു നിർവഹിക്കുന്ന ജീവദായകമായ ജ്ഞാനമണ്ഡലവും എക്കാലവും കേശവമേനോന്റെ ഇഷ്ടവിഷയമായിരുന്നു. ഭാഷയുടെ പരിപോഷണം ലക്ഷ്യമാക്കിയാണ് ആഴ്ചപ്പതിപ്പിന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ രൂപം നൽകിയത്.
ഭാഷാപത്രങ്ങൾക്കിടയിൽ മലയാളത്തിന്റെ പദസമ്പത്തിലേക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ മാതൃഭൂമി എപ്പോഴും ജാഗ്രത പൂണ്ടു. ഇക്കാര്യത്തിൽ മാതൃഭൂമിയോടൊപ്പം മറ്റു പ്രസിദ്ധീകരണങ്ങളും രംഗത്തിറങ്ങി.
ഭാഷയ്ക്കുവേണ്ടിയുള്ള കേശവമേനോന്റെ പോരാട്ടം, പിന്നീട് ഭാഷയുടെ ലാളിത്യത്തിന് വേണ്ടിയുള്ളതായി. എഴുതപ്പെടുന്ന എന്തിന്റെയും പ്രഥമലക്ഷ്യം വിനിമയംതന്നെയാവണം. അവിടെയാണ് പത്രങ്ങളുടെ ഭാഷ സ്വയം ഒരുങ്ങേണ്ടത് എന്ന് അദ്ദേഹം വിശ്വസിച്ചു. ‘നാം മുന്നോട്ട്’ എന്ന കോളവും, കഴിഞ്ഞകാലം എന്ന ആത്മകഥയും എഴുതുമ്പോൾ ഭാഷയുടെ വിനിമയബോധം, പ്രധാന അജൻഡയായി നിശ്ചയിച്ചു. പത്രഭാഷ പണ്ഡിതനും പാമരനും ഒരുപോലെ മനസ്സിലാകേണ്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചു.
Content Highlights: K P Kesava Menon and Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..