അടിയും തിരിച്ചടിയുമായി ബ്ലാസ്റ്റേഴ്‌സും ജംഷേദ്പുരും; ഒടുവില്‍ സമനില


1 min read
Read later
Print
Share

Photo: twitter.com|IndSuperLeague

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ജംഷേദ്പുര്‍ എഫ്‌.സി. മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.

മത്സരത്തിന്റെ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത് ജംഷേദ്പുരായിരുന്നു.

പിന്നാലെ 14-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റീവാര്‍ട്‌സിന്റെ മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ ജംഷേദ്പുര്‍ മുന്നിലെത്തി. താരത്തിന്റെ ഇടംകാലനടി പോസ്റ്റിലിടിച്ച് കേരള ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു.

ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു. അതുവരെ പ്രതിരോധത്തിലൂന്നി കളിച്ച സംഘം ഒന്നിച്ച് ആക്രമിക്കാനിറങ്ങി. 27-ാം മിനിറ്റില്‍ അതിന് ഫലം കണ്ടു. സഹലിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പം പിടിച്ചു. അല്‍വാരോ വാസ്‌ക്വസിന്റെ ശ്രമമാണ് ഗോളിന് വഴിയൊരുക്കിയത്. വാസ്‌ക്വസിന്റെ ഷോട്ട് മലയാളി താരം ടി.പി. രഹനേഷ് തട്ടിയകറ്റി. എന്നാല്‍ പന്ത് ലഭിച്ച സഹലിന്റെ ഷോട്ട് പൂര്‍ണമായും തടയാന്‍ രഹനേഷിനായില്ല. താരത്തിന്റെ ദേഹത്ത് തട്ടി പന്ത് വലയിലെത്തി.

ഐ.എസ്എല്ലിലെ മോശം റഫറിയിങ്ങിന് ഞായറാഴ്ചത്തെ മത്സരത്തിലും കുറവൊന്നും ഉണ്ടായിരുന്നില്ല. 37-ാം മിനിറ്റില്‍ വാസ്‌ക്വസിന്റെ ഷോട്ട് ബോക്‌സില്‍ വെച്ച് ജംഷേദ്പുര്‍ താരത്തിന്റെ കൈയില്‍ തട്ടിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഒന്നടങ്കം പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചത് കോര്‍ണര്‍.

പിന്നാലെ 50-ാം മിനിറ്റില്‍ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുക്കേണ്ടതായിരുന്നു. പീറ്റര്‍ ഹാര്‍ട്ട്‌ലിയുടെ പിഴവില്‍നിന്ന് പന്ത് ലഭിച്ച വാസ്‌ക്വസ് രഹനേഷ് സ്ഥാനം തെറ്റി നില്‍ക്കുന്നത് മുതലെടുത്ത് പന്ത് പോസ്റ്റിലേക്ക് ചിപ് ചെയ്തു. പക്ഷേ നിര്‍ഭാഗ്യത്താല്‍ പന്ത് ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു.

84-ാം മിനിറ്റില്‍ ജംഷേദ്പുര്‍ താരം ഇഷാന്‍ പണ്ഡിതയുടെ ഷോട്ട് രക്ഷപ്പെടുത്തി പ്രഭ്‌സുഖന്‍ ഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില തെറ്റാതെ കാത്തു.

സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് 8 മത്സരങ്ങളില്‍നിന്ന് 13 പോയന്റുമായി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

Content Highlights: isl 2021-22 kerala blasters vs jamshedpur fc match ends in draw

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented