വീണ്ടും പെനാല്‍റ്റി നഷ്ടപ്പെടുത്തി ഛേത്രി; ബെംഗളൂരുവിനെ തകര്‍ത്ത് മുംബൈ സിറ്റി


1 min read
Read later
Print
Share

Photo: twitter.com|IndSuperLeague

ബാംബോലിം: ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. സുനില്‍ ഛേത്രി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ബെംഗളൂരുവിന് തിരിച്ചടിയായി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇഗോള്‍ അംഗൂളോ മുംബൈയെ മുന്നിലെത്തിച്ചു. ബോക്‌സില്‍ വെച്ച് എട്ടാം മിനിറ്റില്‍ ബെംഗളൂരു താരം അലന്‍ കോസ്റ്റയുടെ കൈയില്‍ പന്ത് തട്ടിയതിനായിരുന്നു പെനാല്‍റ്റി. ബോക്‌സില്‍ മുര്‍ത്താത ഫാളിനൊപ്പം പന്തിനായുള്ള ശ്രമത്തിനിടെയാണ് കോസ്റ്റയുടെ കൈയില്‍ പന്ത് തട്ടിയത്.

20-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ബെംഗളൂരു ഒപ്പമെത്തി. ബ്രസീല്‍ താരമെടുത്ത ഫ്രീ കിക്ക് മുംബൈ ഗോളി മുഹമ്മദ് നവാസിന് യാതൊരു അവസരവും കൊടുക്കാതെ വലയിലെത്തുകയായിരുന്നു.

31-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയുടെ ഗോളെന്നുറച്ച ഒരു ഹെഡര്‍ ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി.

പിന്നാലെ 44-ാം മിനിറ്റില്‍ മത്സരത്തില്‍ മുന്നിലെത്താനുള്ള അവസരമാണ് ഛേത്രിയുടെ പെനാല്‍റ്റി നഷ്ടത്തിലൂടെ ബെംഗളൂരുവിന് നഷ്ടമായത്. എഡ്മണ്ട് ലാല്‍റിന്‍ഡിക്കയ്‌ക്കെതിരായ മന്ദര്‍ റാവു ദേശായിയുടെ ഫൗളാണ് പെനാല്‍റ്റിക്ക് കാരണമായത്. കിക്കെടുത്ത ഛേത്രി പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്കടിച്ചു. കൃത്യമായി ആ ദിശയിലേക്ക് ചാടിയ നവാസ് പന്ത് തട്ടിയകറ്റുകയായിരുന്നു. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഛേത്രി പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്.

തുടര്‍ന്ന് 54-ാം മിനിറ്റില്‍ മുര്‍ത്താത ഫാള്‍ മുംബൈയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്ക് ഫാള്‍ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

69-ാം മിനിറ്റിലും ഗുര്‍പ്രീത് മികച്ചൊരു സേവ് നടത്തി. റയ്‌നിയര്‍ ഫെര്‍ണാണ്ടസിന്റെ ഗോളെന്നുറച്ച ഷോട്ടാണ് ഗുര്‍പ്രീത് രക്ഷപ്പെടുത്തിയത്.

പിന്നാലെ 85-ാം മിനിറ്റില്‍ യഗോള്‍ കറ്ററ്റാവുവിലൂടെ മുംബൈ മൂന്നാം ഗോളും വിജയവും സ്വന്തമാക്കി.

Content Highlights: isl 2021-2022 mumbai city fc beat bengaluru fc

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented