ഐ.എസ്.എൽ. ഫൈനൽ യാഥാർഥ്യമായപ്പോൾ ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗില്ലിനെ ആശ്ലേഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച് | Photo: twitter.com/KeralaBlasters
കൊച്ചി: സെമിഫൈനല്‍ ജയിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ സിങ് ഗില്ലിനെ കോച്ച് ഇവാന്‍ വുകോമാനോവിച്ച് ആശ്ലേഷിച്ചു. ഗില്‍ ആ തോളില്‍ അല്‍പനേരം തല ചായ്ച്ചുനിന്നു. ബ്ലാസ്റ്റേഴ്‌സ്, വിജയവഴികളില്‍ എത്രയോവട്ടം ഗില്ലിന്റെ നെഞ്ചില്‍ തലചായ്ച്ചിരിക്കുന്നു. ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോ ഗോമസിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായെത്തി ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ ഗില്‍ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
ഇനി കിരീടസ്വപ്നം
ഗോമസിനുപകരം ബ്ലാസ്റ്റേഴ്സിന്റെ കാവല്‍ക്കാരനായെത്തുമ്പോള്‍ ഓരോ മത്സരത്തെയും ഓരോ സ്വപ്നമായിക്കണ്ടാണ് ഞാന്‍ കളിച്ചത്. അപ്പോഴൊന്നും ഫൈനല്‍ കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇപ്പോള്‍ ഫൈനലിലെത്തുമ്പോള്‍ മാത്രമാണ് ഞാന്‍ കിരീടം സ്വപ്നം കാണുന്നത്.
ലൂണയും വാസ്‌ക്വസും
അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌ക്വസും സഹകളിക്കാരെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. വലിയമത്സരങ്ങളില്‍ അവരുടെ പരിചയസമ്പത്ത് ടീമിനെ ഒന്നാകെ ഉത്തേജിപ്പിക്കുന്നതാണ്. ലെസ്‌കോവിച്ചും സിപോവിച്ചും തൊട്ടുമുന്നില്‍ കളിക്കുന്നത് ഒരുഗോളി എന്നനിലയില്‍ എനിക്കു വളരെ സഹായകരമാണ്. അവരെ മറികടന്നെത്തുന്ന പന്തുകള്‍ കുറവായിരിക്കുമെന്ന വിശ്വാസത്തിലാണ് ഞാന്‍ ഗോള്‍വലയത്തിനുമുന്നില്‍ നില്‍ക്കുന്നത്.
അര്‍ജന്റീനയും ഹൈദരാബാദും
എന്റെ കരിയറിലെ അവിസ്മരണീയമായ കളി അണ്ടര്‍-20 ഫുട്ബോളില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ചതായിരുന്നു. അന്നു എന്റെ ചില സേവുകളെപ്പറ്റി അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോണിയും പാബ്ലോ ഐമറുമൊക്കെ നല്ലവാക്കുകള്‍ പറഞ്ഞത് മറക്കാനാകില്ല. ഐ.എസ്.എലിന്റെ ഈ സീസണില്‍ ഹൈദരാബാദിനെതിരായ കളിയിലെ ഡബിള്‍ സേവാണ് ഓര്‍മയില്‍ മായാതെയുള്ളത്.
അമ്മയും സഹോദരനും
ലുധിയാനയിലെ സാരഭ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എനിക്കുവേണ്ടി പലതും ത്യജിച്ച അമ്മയും ഫുട്ബോളിലേക്കു കൂട്ടിക്കൊണ്ടുപോയ സഹോദരന്‍ ഗുര്‍സീരതുമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. തുടക്കത്തില്‍ പ്രതിരോധത്തില്‍ കളിച്ച എന്നോടു ഗോളിയായി നില്‍ക്കാന്‍ പറഞ്ഞ ചണ്ഡീഗഢ് ഫുട്ബോള്‍ അക്കാദമിയിലെ കോച്ച് ഹര്‍ജീന്ദര്‍ സിങ്ങിനെയും മറക്കാനാകില്ല.
Content Highlights: isl 2021-22 prabhsukhan singh gill the kerala blasters super goalie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..