സന്ദേശ് ജിംഗാൻ I Photo: PTI
മഡ്ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിംഗാന്‍ രംഗത്ത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ തെറ്റ് ഒരിക്കല്‍ കൂടി ഏറ്റു പറഞ്ഞ ജിംഗാന്‍ അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുത് എന്ന് ആവശ്യപ്പെട്ടത്. ബ്ലാസ്റ്റേഴ്‌സും ബഗാനും തമ്മിലുള്ള മത്സരശേഷമാണ് ജിംഗാന്റെ വിവാദ പരാമര്‍ശം വന്നത്. 'ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം' എന്നായിരുന്നു പരാമര്‍ശം.
ബ്ലാസ്റ്റേഴ്‌സ് ടീമിനേയും സ്ത്രീകളേയും ഒരുപോലെ അപമാനിച്ച താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തുവന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയും രംഗത്തിറങ്ങി. ബ്ലാസ്റ്റേഴ്‌സ് മുന്‍താരമായ ജിംഗാനോടുള്ള ആദരസൂചകമായി പിന്‍വലിച്ച 21-ാം നമ്പര്‍ ജഴ്‌സി ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. താരത്തിന്റെ ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ട് അണ്‍ഫോളോ ചെയ്തും ആരാധകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്കുശേഷം ജിംഗാന്റെ അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു.
ആരാധകരുടെ രോഷം അണപൊട്ടിയതോടെ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി ജിംഗാന്‍ ആദ്യമേ രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ അവഹേളിച്ചില്ല എന്നും മത്സരശേഷം സഹതാരവുമായി നടത്തിയ വഴക്കാണ് കേട്ടതെന്നും ഒഴിവുകഴിവ് പറയരുത് എന്നാണ് ഉദ്ദേശിച്ചതും എന്നുമായിരുന്നു ജിംഗാന്റെ ആദ്യ വിശദീകരണം. എന്നാല്‍ ആരാധകര്‍ കുടുംബത്തിനെതിരേ തിരഞ്ഞതോടെ താരം വീണ്ടും മാപ്പപേക്ഷയുമായി രംഗത്തെത്തുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരശേഷം ജിംഗാന്റെ പരാമര്‍ശം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ബഗാന്‍ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെ സംഭവം വിവാദമായി. ഇതോടെ ബഗാന്‍ ആ ഇന്‍സ്റ്റാ സ്‌റ്റോറി കളയുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനായി ആദ്യസീസണ്‍ മുതല്‍ കളിച്ച ജിംഗാന്‍ 2020-ലാണ് ബഗാനിലേക്ക് ചേക്കേറിയത്. ക്ലബ്ബിനായി 76 മത്സരം കളിച്ചു. ക്ലബ്ബ് ആരാധകര്‍ക്ക് ഇടയില്‍ ഏറെ സ്വീകാര്യതയുള്ള താരമായിരുന്നു സെന്‍ട്രല്‍ ഡിഫന്‍ഡറായ ജിംഗാന്‍.
Content Highlights: Footballer Sandesh Jhingan apologises after making sexist comment


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..