ഇരട്ട പോസ്റ്റർ | photo: special arrangements
ചില ചിത്രങ്ങൾ അങ്ങനെയാണ്. പ്രേക്ഷകന്റെ മനസിലേക്ക് അരിച്ചരിച്ചെത്തി ഒന്നാകെ കീഴ്പ്പെടുത്തിക്കളയും. അങ്ങനെയൊരു സാഹചര്യത്തിൽ നിന്ന് അയാൾ/ അവർ പുറത്തുവരുന്നത് ചിലപ്പോൾ വളരെ സാവധാനവുമായിരിക്കും. വേട്ടയാടുന്ന അനുഭവം എന്ന് ഇത്തരം സിനിമകളെ വിശേഷിപ്പിക്കാമെങ്കിൽ രോഹിത് എം.ജി കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട അങ്ങനെയൊന്നാണ്. അക്ഷരാർത്ഥത്തിൽ ഉള്ളുലയ്ക്കുന്ന ചിത്രമാണ് ഇരട്ട എന്ന് ആദ്യമേ തന്നെ പറയാം.
നായകൻ ആദ്യമായി ഇരട്ടവേഷത്തിലെത്തുന്നു എന്നറിയുമ്പോൾ പൊതുവേ ഒരു സിനിമാ പ്രേമിക്കുണ്ടാവുന്ന ആകാംക്ഷയാണ് മുൻഗാമികളിൽ നിന്ന് എന്ത് വ്യത്യസ്തതയാണ് ഇയാൾ സ്ക്രീനിൽ കാണിക്കാൻ പോകുന്നത് എന്ന്. ആ ആകാംക്ഷ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഇരട്ടയുടെ സഞ്ചാരം. ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ ജീവിതമാണ് ചിത്രത്തിലൂടെ സംവിധായകൻ രോഹിത് പറഞ്ഞുവെയ്ക്കുന്നത്.
വാഗമൺ പോലീസ് സ്റ്റേഷനിൽ പട്ടാപ്പകൽ നടക്കുന്ന ഒരു കുറ്റകൃത്യം. അതിനെ പിൻപറ്റി നടക്കുന്ന അന്വേഷണം. ഇതാണ് ഇരട്ടയുടെ അടിസ്ഥാനം. പക്ഷേ പൂർണമായും ഒരു കുറ്റാന്വേഷണചിത്രമല്ല ഇരട്ട. ക്രൈം ഇൻവെസ്റ്റിഗേഷൻ എന്ന വസ്തുതയെ പ്രേക്ഷകമനസിൽ ആദ്യം ഊട്ടിയുറപ്പിക്കുന്നു. പിന്നെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതത്തിലേക്ക് ആസ്വാദകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ചിത്രം. കുറ്റകൃത്യത്തിന് ഇരയായ വ്യക്തി അയാൾ ഇടപെട്ടിട്ടുള്ള മറ്റാളുകൾക്ക് ആരായിരുന്നു? എന്തായിരുന്നു? എന്നെല്ലാമാണ് ചിത്രം പറയുന്നത്. അതിലൂടെയാണ് കുറ്റകൃത്യത്തിന്റെ രഹസ്യം മറനീക്കി പുറത്തുവരുന്നതും.
സ്വഭാവം കൊണ്ട് വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് പോലീസ് സഹോദരന്മാരാണ് ജോജു ജോർജ് അവതരിപ്പിക്കുന്ന പ്രമോദ്, വിനോദ് എന്നിവർ. പോലീസ് കുപ്പായമിട്ട താന്തോന്നിയാണ് ഇതിൽ എ.എസ്.ഐ വിനോദ് കുമാർ. കുത്തഴിഞ്ഞ ജീവിതത്തെ അയാൾ സ്വയം വിശേഷിപ്പിക്കുന്നത് അഴുക്ക് എന്നാണ്. അതേസമയം തന്നെ പ്രമോദിന്റെ ജീവിതവും അത്ര നല്ല താളത്തിലല്ല പോകുന്നത്. ഇരട്ടകളിൽ ആർക്കെങ്കിലും ഒരു സന്തോഷമോ പ്രശ്നമോ വന്നാൽ അത് മറ്റേയാളിലും ആവർത്തിക്കപ്പെടാം എന്ന തിയറി സൂക്ഷിച്ച് നോക്കിയാൽ പ്രമോദ്-വിനോദ് സഹോദരന്മാരിലും കാണാം.
പ്രകടനംവെച്ച് നോക്കുകയാണെങ്കിൽ ജോജു ജോർജിൽ നിന്ന് തന്നെ തുടങ്ങാം. ക്രൗര്യവും സഹാനുഭൂതിയും നിസ്സഹായതയും നിഗൂഢതയും ഒരേപോലെ പ്രകടിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കയ്യടക്കത്തോടെ അവതരിപ്പിച്ചു അദ്ദേഹം. രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള കായികമല്ലാതെയുള്ള മുഖാമുഖ ഏറ്റുമുട്ടൽ കാണേണ്ട കാഴ്ച തന്നെയാണ്. ജോസഫിന് ശേഷം ലഭിച്ച ശക്തമായ പോലീസ് വേഷം ജോജുവിൽ ഭദ്രമായിരുന്നു. അഞ്ജലി, അഭിറാം, സാബു, ജയിംസ് ഏലിയ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ശ്രിന്ദ തുടങ്ങി എല്ലാവരും തന്നെ അവരവരുടെ കഥാപാത്രത്തോട് നീതി പുലർത്തി.
മാർട്ടിൻ പ്രക്കാട്ട് എന്ന നിർമാതാവിനോടൊപ്പമുള്ള അരങ്ങേറ്റം സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ ഗംഭീരമാക്കിയിട്ടുണ്ട്. നായാട്ട് എന്ന ചിത്രത്തിന് ശേഷം മനസിനെ വേട്ടയാടുന്ന തരത്തിൽ ഒരു മികച്ച ചിത്രം മലയാളസിനിമയ്ക്ക് നൽകിയതിൽ മാർട്ടിൻ പ്രക്കാട്ടിനും ജോജു ജോർജിനും അഭിമാനിക്കാം. ധൈര്യമായി ടിക്കറ്റെടുക്കാം, ഈ ഇരട്ടകളെ കാണാൻ.
Content Highlights: iratta movie review, iratta first day first review, joju george new movie, rohith mg krishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..