Photo: AFP
മുംബൈ: ഒരിക്കല്‍ കൂടി ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 6 വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മുംബൈ മറികടന്നു. ജയത്തോടെ 11 കളികളില്‍ നിന്ന് 12 പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവാണ് മുംബൈ ജയം അനായാസമാക്കിയത്. 35 പന്തുകള്‍ നേരിട്ട സൂര്യ ഏഴ് ഫോറും ആറ് സിക്‌സും പറത്തി 83 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യകുമാര്‍ - നേഹല്‍ വധേര സഖ്യത്തിന്റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. അര്‍ധ സെഞ്ചുറി നേടിയ നേഹല്‍ 34 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്നു. 21 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 42 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനും തിളങ്ങി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (7), ടിം ഡേവിഡ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ബാംഗ്ലൂരിനായി വാനിന്ദു ഹസരംഗയും വൈശാഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെയും ഗ്ലെന്‍ മാക്‌സ്‌വെലിന്റെയും അര്‍ധസെഞ്ചുറികളണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ആദ്യം ഓവറില്‍ തന്നെ കോലിയേയും (1), പിന്നാലെ മൂന്നാം ഓവറില്‍ അനുജ് റാവത്തിനെയും (6) നഷ്ടമായ ബാംഗ്ലൂരിനെ മൂന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഡുപ്ലെസി - മാക്‌സ്‌വെല്‍ സഖ്യമാണ് കരകയറ്റിയത്. 33 പന്തില്‍ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം 68 റണ്‍സെടുത്ത മാക്‌സ്‌വെല്ലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട ഡുപ്ലെസി മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 65 റണ്‍സെടുത്തു.
ഇരുവരും പുറത്തായതിനു പിന്നാലെ ബാംഗ്ലൂര്‍ വീണ്ടും പതറി. പിന്നീട് 18 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിന് മാത്രമാണ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. മഹിപാല്‍ ലോംറോര്‍ ഒരു റണ്‍ മാത്രമെടുത്ത് മടങ്ങി. കേദാര്‍ ജാദവ് (12*), വാനിന്ദു ഹസരംഗ (12*) എന്നിവര്‍ പുറത്താകാതെ നിന്നു.
മുംബൈയ്ക്കായി ജേസണ്‍ ബെഹ്‌റെന്‍ഡോഫ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: ipl 2023 Mumbai Indians thrashes Royal Challengers Bangalore at Wankhede Stadium Mumbai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..