ധാരാസിങ്
കൊച്ചി: സ്വാതന്ത്ര്യ സമരം മുതൽ തൊഴിലാളി സംഘ ടനാ പ്രവർത്തനം വരെ നീളുന്ന സമര യാത്രയായിരുന്നു ചൗധരി ജി.എസ്. ധാരാസിങ്ങിന്റെ ജീവിതം. അന്ത്യംവരെ അണിഞ്ഞ ഖാദിത്തൊപ്പി പോലെ ആദർശം, അതനുസരിച്ച് പ്രവർത്തനം. അതിനിടയിൽ അനവധി സംഘടനകളുടെ അമരക്കാരനായി.
“അടിമുടി ഗാന്ധിയനും സംഘടനാ പ്രവർത്തകനുമായിരുന്നു അദ്ദേഹം. അതുപോലുള്ളവർ അന്നും ഇന്നും നമുക്കു മുന്നിലില്ല’’ - ധാരാസിങ്ങിനൊപ്പം സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിൽ പ്രവർത്തിച്ച മുൻ ചെയർമാൻ കെ.വി. രാമചന്ദ്രൻ ഓര്‍മിക്കുന്നത് ഇങ്ങനെ.
മലയാളികൾക്ക് മറക്കാനാവാത്ത സംഭാവനകൾ നൽകിയ ദേവജി ഭീമജിയുടെ ദത്തുപുത്രനായിരുന്ന ബി.എസ്. ഗണപതി സിങ്ങിന്റെ മകനായി 1918-ലായിരുന്നു ധാരാസിങ്ങിന്റെ ജനനം. മലയാളത്തിൽ ഇതിഹാസങ്ങളും ഇംഗ്ലീഷ് പത്രവും അച്ചടിച്ച ദേവജി ഭീമജി, മലയാളത്തിലും മറാത്തിയിലും പത്രങ്ങളും കൊച്ചിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.
മട്ടാഞ്ചേരി ടി.ഡി. സ്കൂളിൽനിന്ന് പത്താം ക്ലാസിൽ മികച്ച വിജയം നേടിയ ശേഷമാണ് 1937-ൽ വാർധയിൽ ചെന്ന് അദ്ദേഹം ഗാന്ധിജിയെ കണ്ടത്. ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ തുടർന്ന് സ്വജീവിതം രാഷ്ട്രസേവനത്തിനായി സമർപ്പിച്ചു. വാർധയിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹം ഫോർട്ട്കൊച്ചിയിൽ ഹർഷലിന്റെ വീട്ടിൽ വെച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കൈയിൽനിന്ന് അംഗത്വ പുസ്തകം വാങ്ങി മട്ടാഞ്ചേരിയിൽ ആദ്യ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്കൊപ്പം കോളേജ് വിദ്യാഭ്യാസവും തുടർന്നു.
മഹാരാജാസിലെ പോരാളി
മഹാരാജാസ് കോളേജിൽ വിദ്യാർഥി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ധാരാസിങ് വലിയ പങ്കുവഹിച്ചു. 1940-ൽ വ്യക്തി സത്യാഗ്രഹത്തെ തുടർന്ന് പണ്ഡിറ്റ് നെഹ്റുവിനെ ഉത്തർപ്രദേശിലെ ഗരഖ്പുരിൽ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പഠിപ്പുമുടക്കിന് നേതൃത്വം നൽകിയത് ധാരാസിങ്ങായിരുന്നു.
പഴയ മദ്രാസ് സർവകലാശാലയിൽനിന്ന് ഹിന്ദി ബിരുദം ഒന്നാം റാങ്കോടെ പാസായിരുന്ന അദ്ദേഹം ഹിന്ദി പ്രചാരണത്തിലും സജീവമായിരുന്നു. മട്ടാഞ്ചേരിയിൽ ജവഹർ ഹിന്ദുസ്ഥാനി മഹാ വിദ്യാലയം സ്ഥാപിച്ച ധാരാസിങ്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. ഉത്തരവാദ ഭരണത്തിനായി കൊച്ചി രാജ്യ പ്രജാമണ്ഡലം തുടങ്ങിയപ്പോൾ സ്ഥാപകരിൽ ഒരാളായി ധാരാസിങ്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ധാരാസിങ്ങിന് ഗുജറാത്തി, തമിഴ്, കൊങ്കണി, സംസ്കൃതം എന്നിവയും വശമായിരുന്നു. സ്വാതന്ത്ര്യ സമരത്തിനിടെ തടവറയിലായപ്പോഴാണ് മുൻഷി പ്രേംചന്ദിന്റെ അഞ്ച് സ്വാതന്ത്ര്യ സമരകഥകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.
തൊഴിലാളി നേതാവ്
1942-ലാണ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ അദ്ദേഹം എത്തുന്നത്. അഖിലകേരള ദേശീയ തൊഴിലാളി കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ ധാരാസിങ്ങായിരുന്നു സെക്രട്ടറി. പാമ്പൻ മാധവനായിരുന്നു പ്രസിഡന്റ്. കെ. കരുണാകരനും സി.ഇ. ഭരതനുമായിരുന്നു വൈസ് പ്രസിഡന്റുമാർ.
പിന്നീട് സംഘടന ഐ.എൻ.ടി.യു.സി.യുടെ കേരള ഘടകമായി മാറി. കൊച്ചിൻ പോർട്ട് തൊഴിലാളി യൂണിയൻ നേതാവായ അദ്ദേഹം ഇന്ത്യൻ പോർട്ട് ആൻഡ് ഡോക്ക് വർക്കേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ചു. അഖിലേന്ത്യാ ഫ്രീഡം ഫൈറ്റേഴ്സ് സമിതിയുടെ ഉപാധ്യക്ഷനായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..