IFFK
തിരുവനന്തപുരം: കത്തിനിൽക്കുന്ന സൂര്യനും കള്ളിമുൾച്ചെടികളും മാത്രം സാക്ഷികളായുള്ള ആ വഴിയിലൂടെയുള്ള ഉച്ചനടത്തം ചെന്നെത്തുന്നത് ഓസ്‌കർ കവാടത്തിലായിരിക്കുമെന്ന് വിനോദ് കരുതിയതേയില്ല. ചെന്നൈയിലെ ഒരു ഡി.വി.ഡി. ഷോപ്പിലെ ജീവനക്കാരനായിരുന്ന വിനോദ് രാജ് രാജ്യമറിയുന്ന സംവിധായകനായി മാറിയത് സ്വന്തം പെങ്ങൾ നേരിട്ട നീറുന്ന അനുഭവം സിനിമയാക്കിയപ്പോഴാണ്.
മുൻവർഷം രാജ്യത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിലൊന്നായ ‘കൂഴങ്കൾ’ (പെബിൾസ്) ഇത്തവണത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയുമാണ്. ഈ സിനിമയുടെ സംവിധായകൻ വിനോദ് രാജ് സിനിമയ്ക്ക് പിന്നിലെ അനുഭവങ്ങൾ പറയുമ്പോൾ ഉള്ളുലയും. മധുരയിലെ ഉച്ചവെയിൽ നിറയുന്ന തിയേറ്ററിലെ സ്‌ക്രീൻ പോലും ചുട്ടുപഴുത്തതായി തോന്നിച്ചത് വെറുതെയല്ലെന്ന് കാണികളും സാക്ഷ്യപ്പെടുത്തും.
പ്രശസ്തമായ റോട്ടർഡാം മേളയിൽ മികച്ച സിനിമയ്ക്കുള്ള ടൈഗർ അവാർഡ് നേടിയ, ‘കൂഴങ്കൾ’ രാജ്യാന്തര ചലച്ചിത്രമേള മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. വേനലിന്റെ ഉച്ചസ്ഥായിയിൽ കത്തിനിൽക്കുന്ന വെയിലാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രമെന്ന് സംവിധായകൻ പറയുന്നു. ഒപ്പം കഥാപാത്രങ്ങളായി ചുട്ടുപഴുത്ത വഴിയിലൂടെ കിലോമീറ്ററുകൾ നടക്കുന്ന ഒരച്ഛനും മകനും.
ഭർതൃഗൃഹത്തിൽനിന്ന് ഇറക്കിവിട്ടപ്പോൾ 15 കിലോമീറ്റർ നടന്ന് സ്വന്തം വീട്ടിലേക്കെത്തിയ തന്റെ പെങ്ങളുടെ നീറുന്ന അനുഭവമാണ് വിനോദ് രാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. പുരുഷൻമാരുടെ മദ്യപാനം ശിഥിലമാക്കുന്ന തമിഴ് കുടുംബങ്ങളും നിസ്സഹായതയും വേദനയും മാത്രം കൂട്ടുള്ള സ്ത്രീകളുടെ അവസ്ഥയും അതിതീവ്രമായാണ് ഈ ചിത്രം കാട്ടിത്തരുന്നത്.
വീഡിയോ ഷോപ്പിൽ ജോലി ചെയ്തിരുന്ന വിനോദിന് സിനിമയുടെ ലോകം അവിടെനിന്നാണ് പരിചിതമാകുന്നത്. പുരുഷാധിപത്യ ലോകത്ത് സഹനം മാത്രമേ വഴിയുള്ളൂ എന്ന് നിശ്ചയിക്കുന്ന തന്റെ പെങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ അവസ്ഥ അന്നേ വിനോദിനെ അലട്ടിയിരുന്നു. പ്രശസ്ത നാടക കലാകാരൻ ഭൂപതിയുടെയും സംവിധായകൻ രാഘവന്റെയും ശിഷ്യനായതോടെ സിനിമയെക്കുറിച്ചുള്ള പുത്തൻ കാഴ്ചപ്പാടുകളുണ്ടായി. പെങ്ങളുടെ കലങ്ങിയ മുഖം ആദ്യ സിനിമയ്ക്കുള്ള പ്രചോദനമായി.
മധുരയ്ക്കടുത്തുള്ള പൂമച്ചിക്കുളം എന്ന ഗ്രാമത്തിൽ രണ്ടുവർഷത്തോളം താമസിച്ചാണ് ഇദ്ദേഹം സിനിമയ്ക്കുള്ള മുന്നൊരുക്കം നടത്തിയത്. നാടക പ്രവർത്തകനും കവിയുമായ കറുത്തടയനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അയാളുടെ മകനായി ചെല്ലപാണ്ടി എന്ന കൊച്ചുകുട്ടിയെയും കണ്ടെത്തി.
പൂർത്തീകരിക്കാനാകാത്ത ഈ ചിത്രം ഗോവ ചലച്ചിത്രമേളയിലെ ഫിലിം ബസാറിൽ അൺഫിനിഷ്‌ഡ് എൻട്രിയായി കണ്ട പ്രശസ്ത സംവിധായകൻ റാം ഞെട്ടി. അടുത്ത ദിവസം തന്നെ അദ്ദേഹം വിനോദിനെ പ്രശസ്തനടി നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷിനും മുന്നിലെത്തിച്ചു. അതുവരെ ഷൂട്ട് ചെയ്ത രംഗങ്ങൾകണ്ട് അമ്പരന്ന അവർ ഈ സിനിമയുടെ നിർമാണം ഏറ്റെടുക്കുകയായിരുന്നു. സ്ത്രീകഥാപാത്രം ആരെന്ന് വെളിവാക്കാതെ തന്നെ അവർ നേരിടുന്ന സങ്കടങ്ങളുടെ തീവ്രത ബോധ്യപ്പെടുത്തി എന്നതാണ് ഈ സിനിമയെ വേറിട്ടതാക്കിയത്.
Content Highlights: IFFK 2022, Koozhangal, Vinod Raj, Interview, International Film Festival Of Kerala, IFFK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..