ചലച്ചിത്രമേള നഗരിയിലെ ശീതള പാനീയക്കടകളിൽ ഒരെണ്ണം
കാഴ്ചയുടെ വൈവിധ്യങ്ങൾക്കൊപ്പം രുചിയുടെ വ്യത്യസ്തതകൾക്കും വേദിയാകുകയാണ് ഇരുപത്തിയാറാമത് ചലച്ചിത്രമേള. താനൂർ പായസം മുതൽ നല്ല ചിൽഡ് സോഡ സർബത്ത് വരെ പല സ്റ്റാളുകളിലായി രുചിയുടെ മേളം ഒരുക്കുകയാണ് ചലച്ചിത്രമേളയിൽ.
കൂൾ.. കൂൾ.. സോഡ
വേനൽ ചൂടിൽ ദാഹമകറ്റാൻ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയ സോഡ ഐ.എഫ്.എഫ്.കെയിൽ തരംഗമായി മാറി.കോള, ഗ്രീൻ ആപ്പിൾ, ഐസ്ക്രീം, ബ്ലൂബെറി, ഓറഞ്ച്, ലെമൺ, പുതിനമസാല, ഗ്രേപ്പ് എന്നിങ്ങനെയുള്ള രുചിഭേദങ്ങളിലായാണ് സോഡ വാഹനത്തിലൊരുക്കിയ കൗണ്ടറിൽ നിന്നും ദാഹശമനിയായയെത്തുന്നത്.
.jpeg?$p=ae3ab18&&q=0.8)
താനൂർ പായസം
രുചികൊണ്ട് ചലച്ചിത്രമേളക്ക് കൂടുതൽ മധുരം പകരുകയാണ് താനൂർ പായസം. അടപ്രഥമൻ, ആപ്പിൾ പായസം, ഡ്രൈഫ്രൂട്ട് പായസം, പാലട എന്നിങ്ങനെ വിവധതരം പായസങ്ങളാണ് താനൂർ പായസം സ്റ്റാളിൽ തത്സമയം ഒരുക്കുന്നത്.

കുളിർമയേകി നൊങ്ക്
ഡെലിഗേറ്റുകൾക്ക് കുളിർമയേകുന്നതിൽ മുമ്പനാണ് നൊങ്ക്. ടാഗോർ തിയറ്ററിൽ സർക്കാർ ഒരുക്കിയ നൊങ്ക് സ്റ്റാളിൽ വൻ തിരക്കാണെപ്പോഴും. സ്വാദിനൊപ്പം ഉന്മേഷവും ആരോഗ്യവും തരുന്ന നൊങ്കിനു ആരാധാകർ ഏറെയാണ്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന നൊങ്ക് ഉപയോഗിച്ച് നൊങ്ക് ജ്യൂസ്, നൊങ്ക് പൈനാപ്പിൾ, നൊങ്ക് സർബത്ത് എന്നിങ്ങനെ വേറിട്ട വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.

വിദ്യാർത്ഥികൾക്ക് സൗജന്യഭക്ഷണം
ഭക്ഷണവൈവിധ്യം മാത്രമല്ല മേളയ്ക്കെത്തുന്ന വിദ്യാർഥികൾക്കായി സൗജന്യഭക്ഷണവും ഒരുക്കിയിട്ടുണ്ട് സിനിമാ സംഘടനകൾ. കേരള ഫിലിം ചേമ്പർ, കേരള ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ, ട്രിവാൻഡ്രം ഫിലിം ഫ്രെറ്റെർണിറ്റി എന്നീ സംഘടനകൾ സംയുക്തമായാണ് വിദ്യാർത്ഥികൾക്ക് ടാഗോർ തിയേറ്ററിൽ ഒരുക്കിയിരിക്കുന്ന സ്റ്റാൾ വഴി ഉച്ചക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്.
മേളക്ക് എത്തുന്ന വിദ്യാർത്ഥികൾ ഭക്ഷണത്തിനായി അലയുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്. പത്ത് വർഷമായി ഇവിടെയെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇവർ ഭക്ഷണം നൽകുന്നുണ്ട്. കുടുംബശ്രീയുമായി സഹകരിച്ച് ഉച്ച ഊണും കറികളും കൂടാതെ ഫ്രീഡം ചപ്പാത്തിയുമാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
Content Highlights: iffk 2022, food varieties in iffk trivandrum, iffk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..