ഭാവന ഐ.എഫ്.എഫ്.കെ വേദിയിൽ | ഫോട്ടോ : പ്രവീൺ ദാസ്. എം | മാതൃഭൂമി
തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിൽ പേരാടുന്ന സ്ത്രീകൾക്ക് ആശംസകൾ നേർന്ന് അഭിനേത്രി ഭാവന. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ഐഎസ് ആക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാൻ, മേളയുടെ ഉദ്ഘാടന ചിത്രമായ 'രഹാന'യിലെ അഭിനയത്തിന് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശ് നടി അസ്മരി ഹഖ്, പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപ് എന്നിവർക്കൊപ്പം അതിഥിയായാണ് ഭാവന ചടങ്ങിന് എത്തിയത്.

ചലച്ചിത്രമേളയുടെ ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. 'എന്നെ ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിയ്ക്കും (ബീനാ പോൾ) പ്രത്യേകം നന്ദി പറയുന്നു. നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്നവർക്കും ലിസയേ പോലെ പ്രതികൂല സാഹചര്യങ്ങളിൽ പോരാടുന്ന സ്ത്രീകൾക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു' -ചടങ്ങിൽ സംസാരിക്കവേ ഭാവന പറഞ്ഞു.

ചലച്ചിത്രമേള വേദിയിൽ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിൽ അവർ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല. ചലച്ചിത്ര അക്കാദമി ചെയർമാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അതിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ മാത്രമാണ് ഇക്കാര്യം പുറത്തായത്. പോരാട്ടത്തിന്റെ പെൺപ്രതീകമാണെന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്.

ഭാവനയുടെ പേര് കേട്ടതോടെ സദസ്സ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും വിഖ്യാത സംവിധായകനുമായ ഷാജി എൻ. കരുൺ ഭാവനയ്ക്ക് പൂക്കൾ നൽകി വേദിയിലേക്ക് സ്വീകരിച്ചു. വേദിയിലെത്തിയ താരത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ബീനാ പോൾ സന്തോഷപ്രകടനം നടത്തിയത്.

കേരളത്തിന്റെ റോൾ മോഡലും അഭിമാനവുമാണ് ഭാവനയെന്ന് സാംസ്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
Content Highlights: iffk 2022, bhavana in iffk 2022 inaugural function, director ranjith
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..