സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കുമ്മാട്ടിയുടെ പ്രദർശനം ആസ്വദിക്കുന്നു
തിരുവനന്തപുരം: കോവിഡ് കാലത്ത് അഞ്ചിടത്തായി നടത്തിയും ഇത്തവണ മൂന്ന് മാസം വൈകിയും ആരംഭിച്ച കേരള രാജ്യന്തര ചലച്ചിത്രമേള, രണ്ടാം ദിനം പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തി. പ്രേക്ഷകരുടെ സജീവ പങ്കാളിത്തത്തിനൊപ്പം മീറ്റ് ദ ഡയറക്ടർ, ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ പരിപാടികളും രണ്ടാംദിനം ആരംഭിച്ചു. മേളയിൽ പ്രത്യേകമായൊരുക്കിയ ഫോട്ടോ പ്രദർശനവും രണ്ടാംദിനം ഉദ്ഘാടനം ചെയ്തു.
ലോക സിനിമകളുടെ പ്രദർശനങ്ങൾക്കൊപ്പം ഐഎഫ്എഫ്കെയുടെ മുഖ്യ ആകർഷണമാണ് വിവിധ പ്ലാറ്റ്ഫോമുകളിലായി നടക്കുന്ന ചലച്ചിത്ര ചർച്ചകൾ. മുൻവർഷങ്ങളിൽ നടന്നിരുന്ന ചർച്ചാവേദികളെല്ലാം രണ്ടാംദിനം സജീവമായതിന്റെ ആവേശത്തിലാണ് ഡെലിഗേറ്റുകൾ. പ്രശസ്ത ചലച്ചിത്രകാരൻ അനുരാഗ് കശ്യപാണ് ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തത്. തിങ്ങിനിറഞ്ഞ വേദിയിലായിരുന്നു ഓപ്പൺ ഫോറത്തിന് തുടക്കമായത്.
പ്രധാനവേദിയായ ടാഗോറിൽ നടന്ന മീറ്റ് ദ ഡയറക്ടേർസിൽ സംവിധായകരായ അമിതാഭ് ഭട്ടാചാര്യ, രഞ്ജിത് ശങ്കർ, വിഘ്നേഷ് ശശിധരൻ, വിനോദ് രാജ്, ഫറാസ് അലി, കൃഷ്ണേന്ദു കലേഷ് എന്നിവർ പങ്കെടുത്തു. മേളയിലെ ഇൻ കോൺവർസേഷൻ വിത്ത് പരിപാടിയിൽ പ്രമുഖ ആർക്കൈവിറസ്റ്റ് ശിവേന്ദ്രസിങ് ദുൻഗർപുറുമായി നിരൂപകൻ സി.എസ്.വെങ്കിടേശ്വരൻ ചർച്ച നടത്തി.
ഫോട്ടോഗ്രാഫർ ശിവന്റെ ചിത്രങ്ങളുടെ പ്രദർശനവും ഇത്തവണത്തെ മേളയിൽ ഒരുക്കിയിട്ടുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ ഒരുക്കിയ എക്സിബിഷൻ ശനിയാഴ്ച മുൻമന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്തു. ചെമ്മീൻ ഉൾപ്പെടെയുള്ള സിനിമകളുടെ അപൂർവ ചിത്രങ്ങൾ ഉൾപ്പെടെ 150ഓളം ഫോട്ടോകളാണ് എക്സിബിഷനുള്ളത്.
1979ൽ പുറത്തിറങ്ങിയ ജി.അരവിന്ദന്റെ ക്ലാസിക് ചിത്രം കുമ്മാട്ടിയുടെ നവീകരിച്ച 4K പതിപ്പിന്റെ പ്രദർശനവും രണ്ടാംദിനത്തിന്റെ മാറ്റുകൂട്ടി. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ 43 വർഷം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ 4K പതിപ്പ് കാണാനെത്തിയിരുന്നു.
രണ്ടാംദിനം ആകെ 68 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മിക്കവാറും സിനിമകളും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കപ്പെട്ടത്. മത്സരവിഭാഗത്തിലെ മലയാളചിത്രം 'ആവാസവ്യൂഹം' മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിയത്. നശിപ്പിക്കപ്പെടുന്ന ആവാസവ്യസ്ഥയാണ് കൃഷാന്ത് സംവിധാനം ചെയ്ത ചിത്രം പ്രമേയമാക്കുന്നത്. ഫറാസ് അലിയുടെ ഷൂബോക്സ്, മഖുജ മുഖർജിയുടെ ഡീപ് 6 തുടങ്ങിയ ചിത്രങ്ങളും കയ്യടി നേടി.
അടിച്ചമർത്തപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്ന സ്ത്രീത്വം പ്രമേയമാക്കുന്ന ചിത്രങ്ങളായിരുന്നു രണ്ടാം ദിവസത്തിലെ മറ്റൊരു സവിശേഷത. അപർണ്ണാ സെന്നിന്റെ ദി റേപ്പിസ്റ്റ് , വിനോദ് രാജിന്റെ കൂഴങ്കൽ, റൊമാനിയൻ ചിത്രം മിറാക്കിൾ എന്നീ ചിത്രങ്ങളാണ് ഈ പ്രമേയത്തിൽ പ്രദർശിപ്പിക്കപ്പെട്ടത്.
Content Highlights: iffk 2022, second day attractions of kerala international film festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..