കൂഴങ്കൾ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: https://iffk.in/
തിരുവനന്തപുരം: മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസവ്യൂഹത്തിന്റെ ആദ്യ പ്രദർശനമടക്കം 68 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ ശനിയാഴ്ച പ്രദർശിപ്പിക്കും. കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴങ്കൾ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സരവിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ.
ഐഎസ് ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ ആദ്യപ്രദർശനവും രണ്ടാം ദിനം ഉണ്ടാകും. കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഒരു കന്യാസ്‌ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ ചിത്രീകരിക്കുന്ന റൊമേനിയൻ ചിത്രം മിറാക്കിൾ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയൻ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ, റോബർട്ട് ഗൈഡിഗുയ്യൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയിൽ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം അഹദ്സ് നീ അടക്കം 38 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അപർണ സെനിന്റെ ദി റേപ്പിസ്റ്റ് ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളാണ് ശനിയാഴ്ച പ്രദർശിപ്പിക്കുന്നത്. അമിതാഭ് ചാറ്റർജിയുടെ ഇൻ ടു ദി മിസ്റ്റ്, മധുജാ മുഖർജിയുടെ ഡീപ്പ് സിക്സ് എന്നീ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ജി.അരവിന്ദന്റെ ക്ലാസിക് ചിത്രം കുമ്മാട്ടിയുടെ നവീകരിക്കപ്പെട്ട 4K പതിപ്പിന്റെ പ്രദർശനവും ഇന്നുണ്ടാകും. ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ദി ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തിൽ സജ്ജമാക്കിയത് . ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്. ശ്രീ തിയറ്ററിൽ രാവിലെ 11.30 നാണ് ചിത്രത്തിന്റെ പ്രദർശനം.
Content Highlights: iffk 2022, 68 movies in second day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..