Jai Bhim,Yaanam
പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത യാനം പ്രദര്‍ശനത്തിനെത്തി. ലോക സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് സയന്‍സ് ആസ്പദമാക്കി ഒരു സംസ്കൃത ചിത്രം ഒരുക്കിയിരിക്കുന്നത്. എവിഎ പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. എ.വി അനൂപാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മൂന്നാമത്തെ വട്ടമാണ് അനൂപ് നിർമിച്ച ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ തിരഞ്ഞെടുക്കപ്പെടുന്നത്. വർഷങ്ങൾക്കു മുൻപ് ഒരു ഹ്രസ്വ ചിത്രമാണ് അനൂപിന്റേതായി ആദ്യമെത്തിയത്. പിന്നീട് ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രവും മേളയിലെത്തി.
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മംഗള്യാന് ദൗത്യമാണ് ചിത്രത്തിന്റെ പ്രമേയം. ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ മികവും പ്രതിഭാധനരായ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ മുന്‍ ചെയര്മാന് ഡോ. രാധാകൃഷ്ണന്റെ മൈ ഓഡിസി എന്ന പുസ്കത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്, മുന്‍ ചെയര്മാന് കെ. രാധാകൃഷ്ണന് എന്നിവരെ ആദരിച്ചു.
മാറ്റി നിർത്തപ്പെട്ടവരുടെ കഥ
ഓരോ കോടതിയും വിധിക്കുന്നത് തീര്‍പ്പുകളാണ്. ആ ഉത്തരവുകളിലൂടെ ജനങ്ങള്‍ക്ക് കോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വിശ്വാസം എത്രത്തോളം ആര്‍ജിക്കാന്‍ കഴിയും? ആ വിശ്വാസമാണ് ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഭീം തുറന്നുകാട്ടുന്നത്. അധികാരം കയ്യാളുന്നവര്‍ക്ക് മാത്രമല്ല, അടിച്ചമര്‍ത്തപ്പെടുന്നവനും ആട്ടിപ്പായിക്കപ്പെടുന്നവനും ഈ ഭൂമിയില്‍ ഒരുതരി മണ്ണിനും നീതിക്കും അവകാശമുണ്ടെന്ന് സമര്‍ത്ഥിക്കുകയാണ് ടി.ജെ ജ്ഞാനവേല്‍. സൂര്യ, ലിജോമോള്‍ ജോസ്, മണികണ്ഠന്, രജിഷ വിജയന് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1993-ല്‍ തമിഴ്നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ജയ് ഭീമിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു വീട്ടില്‍ നടന്ന മോഷണശ്രമവുമായി ബന്ധപ്പെട്ട് ഇരുള വിഭാഗത്തില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇന്‍ കോണ്‍വര്‍സേഷന്‍
എ. ആര് റഹ്മാന്, ശേഖര്‍ കപൂര്‍, റൊണാള്‍ഡ് മെന്‍സല്‍, പ്രണവ് മിസ്ത്രി എന്നിവര്‍ പങ്കെടുത്ത ഇന്‍ കോണ്‍വര്‍സേഷന്‍ ഞായറാഴ്ചയിലെ പ്രധാന ആകര്‍ഷണമായിരുന്നു.
തിങ്കളാഴ്ച സമാപനം
ചലച്ചിത്രമേളയ്ക്ക് തിങ്കളാഴ്ച സമാപനമാകും. സുവര്‍ണമയൂര പുരസ്കാരത്തിന് 15 സിനിമകളാണ് മാറ്റുരയ്ക്കുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'കാശ്മീര്‍ ഫയല്‍സ്', ആനന്ദ് മഹാദേവന്റെ 'സ്റ്റോറി ടെല്ലര്‍', കമലകണ്ണന് സംവിധാനം ചെയ്ത 'മങ്കി പെഡല്‍' തുടങ്ങിയ മൂന്ന് ഇന്ത്യന്‍ സിനിമകള്‍ ഈ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. ഇസ്രായേലി സംവിധായകന് നദാവ് ലാപിഡ്, അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ജിന്‍കോ ഗോട്ടോ, ഫ്രഞ്ച് എഡിറ്റര്‍ പാസ്കല്‍ ഷവാന്‍കേ, ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകനും നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ജാവ്യര്‍ അന്‍ഗുലോ ബാര്‍ട്ടെറന്‍, സംവിധായകന് സുദീപ്തോ സെന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മത്സരവിഭാഗത്തിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുത്തത്.
Content Highlights: jai bhim, kashmir files, story teller, golden peacock award, iffi 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..