photo: Getty Images
ദോഹ: എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുക്കം കാനറിപ്പട കണ്ണീരണിഞ്ഞ് തലതാഴ്ത്തിമടങ്ങി. ക്രൊയേഷ്യ സെമിയിലേക്ക് പറന്നുയര്‍ന്നു, നെയ്മറും സംഘവും ഒരിക്കല്‍കൂടി പരാജയം രുചിച്ചപ്പോള്‍ അവിടെ നിലവിലെ റണ്ണറപ്പുകള്‍ അപരാജിതരായി മുമ്പോട്ട് കുതിച്ചു. അത്ര ഗംഭീരമായി ടൂര്‍ണമെന്റുകളിലുടനീളം പന്തുതട്ടിക്കളിച്ച ബ്രസീലിന് 105-ാം മിനിറ്റുവരെ ക്രൊയേഷ്യന്‍ വലകുലുക്കാനായില്ല. അവരുടെ ഷോട്ടുകളോരോന്നും തടുത്തിട്ട് മത്സരത്തിലെ ഹീറോയായി മാറിയത് ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോള്‍കീപ്പറായിരുന്നു. നെയ്മറും വിനീഷ്യസും തലങ്ങും വിലങ്ങും ഷോട്ടുതിര്‍ത്തപ്പോള്‍ ഗോള്‍ബാറിന് കീഴില്‍ ലിവാകോവിച്ച് അത്ഭുതമായി മാറി. ഫുള്‍ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലും ലിവാകോവിച്ച് കീഴടങ്ങിയില്ല. അയാള്‍ക്കുമുന്നില്‍ പരാജയം സമ്മതിച്ച് കാനറിപ്പട കണ്ണീരോടെ തിരിഞ്ഞുനടന്നു.
ലോകകപ്പ് ക്വാര്‍ട്ടറിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒടുക്കം എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ക്രൊയേഷ്യന്‍ പൂട്ട് പൊളിച്ച് നെയ്മര്‍ വലകുലുക്കിയത്. ബോക്സിന് പുറത്തുനിന്ന് പക്വേറ്റയുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുക്കം ലിവാകോവിച്ചിനേയും മറികടന്നാണ് നെയ്മര്‍ ഗോളടിച്ചത്.
അഞ്ചാം മിനിറ്റില്‍ തന്നെ വിനീഷ്യസിന്റെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. അവിടെ അയാളുടെ തുടക്കമായിരുന്നു. 20-ാം മിനിറ്റില്‍ നെയ്മറും ഷോട്ടുതിര്‍ത്തു. മിനിറ്റുകള്‍ക്കകം നെയ്മര്‍ ഫ്രീ കിക്കിലൂടെ വീണ്ടും ക്രൊയേഷ്യന്‍ ഗോള്‍ മുഖം വിറപ്പിച്ചു. പക്ഷേ ലിവാകോവിച്ച് കൈയിലൊതുക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ആക്രമണങ്ങളുടെ മൂര്ച്ചകൂട്ടിത്തുടങ്ങി. ബോക്സിനുള്ളില്‍ പലകുറി കയറിയിറങ്ങി. പക്ഷേ ലിവാകോവിച്ചെന്ന 27-കാരനെ മറികടക്കാനാകാതെ അവര്‍ ഉഴറി. 54-ാം മിനിറ്റില്‍ നെയ്മര്‍, 66-ാം മിനിറ്റില്‍ പക്വേറ്റ...പക്ഷേ എല്ലാം പതിവുപോലെ ലിവാകോവിച്ചില് തട്ടിത്തെറിച്ചു. തൊണ്ണൂറുമിനിറ്റ് അവസാനിക്കുമ്പോള്‍ ഒമ്പത് സേവുകളാണ് ലിവാകോവിച്ച് നടത്തിയത്. ടൂര്‍ണമെന്റിലിതുവരെ ആരും അത്രയും സേവുകള്‍ നടത്തിയിട്ടില്ല. ഒടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റോഡ്രിഗോയുടെ ഷോട്ടും തടഞ്ഞ് ലിവാകോവിച്ച് വീരനായകനായി.
Content Highlights: Dominik Livaković performance against brazil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..