മുഹമ്മദ് കുഡുസ്, ഫിൽ ഫോഡൻ, ഫെറാൻ ടോറസ്|AFP
ഖത്തര്‍ ലോകകപ്പില്‍ യുവരക്തങ്ങള്‍ അരങ്ങുവാഴുകയാണ്. ചൊവ്വാഴ്ച വെയ്ല്‍സിനെതിരേ ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയ ഫില്‍ ഫോഡനും ദക്ഷിണ കൊറിയയ്ക്കെതിരേ ഘാനയ്ക്ക് വിജയം സമ്മാനിച്ച മുഹമ്മദ് കുഡുസിനുമെല്ലാം ഇന്ത്യയുമായി ഒരു ബന്ധമുണ്ട്. ഇവരെല്ലാം ലോകകപ്പിന്റെ കളരിയില്‍ ആദ്യം പയറ്റിയത് ഇന്ത്യയില്‍ നിന്നായിരുന്നു.
ഇന്ത്യ ആദ്യമായി ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച 2017-ലെ അണ്ടര്‍-17 ലോകകപ്പില്‍. ഫോഡനും കുഡുസും മാത്രമല്ല, അന്ന് തെളിഞ്ഞ പലരും ഇന്ന് ഖത്തറില്‍ പന്ത് തട്ടുന്നുണ്ട്. അമേരിക്കയ്ക്കായി വെയ്ല്‍സിനെതിരേ സ്കോര്‍ ചെയ്ത തിമോത്തി വിയ്യയും സ്പെയിനിനായി കോസ്റ്ററിക്കയ്ക്കെതിരേ ഇരട്ടഗോള്‍ നേടിയ ഫെറാന്‍ ടോറസും ഇന്ത്യയില്‍ ലോകകപ്പ് കളിച്ചവരാണ്.
അമേരിക്കയുടെ തന്നെ സെര്‍ജിനോ ഡെസ്റ്റ്, സ്പെയിന് ടീമിലെ എറിക് ഗാര്‍സിയ, ജപ്പാന്റെ ടെയ്ക്ക്ഫുസ കുബോ, ഫ്രാന്‍സിന്റെ മിഡ്ഫീല്‍ഡ് കരുത്തന് ഓറിലിയന്‍ ചുവമെനി അടക്കമുള്ളവരുടെയും ലോകകപ്പ് അരങ്ങേറ്റം ഇന്ത്യയിലായിരുന്നു.
കൊച്ചി, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഗുവാഹട്ടി, ഗോവ എന്നിങ്ങനെ ആറ് വേദികളിലായിരുന്നു അണ്ടര്‍-17 ലോകകപ്പ്. സ്പെയിനിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് കിരീടം ചൂടി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത് ഫില്‍ ഫോഡനായിരുന്നു. ടൂര്‍ണമെന്റില്‍ മൂന്ന് ഗോളടിക്കുകയും ചെയ്തു.
സ്പെയിനിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു ഫെറാന്‍ ടോറസ്. ടൂര്‍ണമെന്റില്‍ രണ്ടുതവണ വലകുലുക്കി. മാത്രമല്ല, നമ്മുടെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.
ടൂര്‍ണമെന്റില്‍ മൂന്ന് ഗോളടിച്ച മറ്റൊരു താരമായിരുന്നു തിമോത്തി വിയ്യ. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ കളിക്കുകയും ചെയ്തു. ഘാനയുടെ മുഹമ്മദ് കുഡൂസും ഇന്ത്യയ്ക്കെതിരേ കളിച്ചിട്ടുണ്ട്. പകരക്കാരനായിട്ടായിരുന്നു വരവ്. മാലിയ്ക്കെതിരേ ഗോള്‍ നേടാനും കുഡൂസിന് കഴിഞ്ഞു. ജപ്പാന്റെ കുബോയും ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്
Content Highlights: FIFA Worldcup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..