Photo: twitter.com/AchrafHakimi
അല്‍ തുമാമ സ്റ്റേഡിയത്തില്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ മൊറോക്കോയുടെ പി.എസ്.ജി താരം അഷ്റഫ് ഹാകിമി ഓടിയെത്തിയത് സൈഡ് ലൈനിലേക്കാണ്. ബാരിക്കേഡ് ചാടിക്കടന്ന്, അവിടെ ആരാധകര്‍ക്കൊപ്പം മൊറോക്കോയുടെ ദേശീയ പതാക പുതച്ചു നിന്നിരുന്ന സ്ത്രീയെ ഹാകിമി വാരിപ്പുണര്‍ന്നു. ഇരുകൈകള്‍ കൊണ്ടും വായുവിലേയ്ക്ക് എടുത്തുയര്‍ത്തി. അവര്‍ ഹാകിമിക്ക് കവിളില്‍ ഉമ്മ നല്കി, അവന് അവരുടെ നെറുകയില്‍ ചുംബിച്ചു. ഹാകിമി തന്റെ ജെഴ്സി ഊരി അവര്‍ക്ക് നല്കി.
സെയ്ദ മൗ. അതാണ് ആ സ്ത്രീയുടെ പേര്. അഷ്റഫ് ഹാകിമിയുടെ മാതാവ്. മകന് ഫുട്ബോള്‍ ലോകകപ്പില്‍ പന്തു തട്ടുന്നത് കാണാന്‍ കാത്തിരുന്ന പഴയൊരു വീട്ടുവേലക്കാരിയുടെ ആഹ്ളാദപ്രകടനമായിരുന്നു അത്. അമ്മയും മകനും തമ്മിലുള്ള ആ മനോഹര മുഹൂര്‍ത്തം സമൂഹ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ഏറ്റെടുത്തു. 'ലവ് യൂ മോം...' ഹൃദയഹാരിയായ ചിത്രം പങ്കുവെച്ചുകൊണ്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഹാകിമി കുറിച്ചു. മാഡിഡ്രില്‍ ജനിച്ച്, സ്പെയിന് വേണ്ടി കളിക്കാമായിരുന്നിട്ടും മാതാപിതാക്കള്‍ക്ക് വേണ്ടി മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന്‍ തീരുമാനിച്ച ഹാകിമിയുടെ കഥയും ആ ചിത്രം പോലെ വൈകാരികമാണ്.
സ്പെയിനിലെ മഡ്രിഡില്‍ കുടിയേറ്റക്കാരായ മൊറോക്കന്‍ ദമ്പതികളുടെ മകനായാണ് ഹാകിമി പിറന്നത്. മക്കള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണവും ജീവിത സൗകര്യങ്ങളും നല്‍കാനാണ് സെയ്ദ മൗ വീട്ടുജോലിക്ക് ഇറങ്ങിയത്. അവരുടെ ഭര്‍ത്താവിന് തെരുവില്‍ കച്ചവടമായിരുന്നു ജോലി. എന്നാല്‍ അവരുടെ ജീവിതം മാറ്റിമറിച്ചത് ഫുട്ബോളായിരുന്നു. മകന് ഫുട്ബോള്‍ കളിച്ചുതുടങ്ങിയതോടെയാണ് അവരുടെ ജീവിതം പച്ചപിടിച്ചത്. റയല്‍ മഡ്രിഡിനും ഇന്റര്‍ മിലാനും പിഎസ്ജിക്കും വേണ്ടി പന്തുതട്ടിയ ഹാകിമി, പിന്നീട് ടുണീഷ്യന്‍ നടിയെയാണ് വിവാഹം കഴിച്ചത്. പക്ഷേ എല്ലാം ആരംഭിച്ചത് മഡ്രിഡിലെ തെരുവിലാണ്.
'എന്റെ പിതാവ് ഒരു തെരുവ് കച്ചവടക്കാരനും മാതാവ് വീട്ടുജോലിക്കാരിയുമായിരുന്നു. ജീവിതം കെട്ടിപ്പടുക്കാന്‍ ബുദ്ധിമുട്ടിയ ഒരു കുടുംബത്തില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്. എനിക്കും സഹോദരനും സഹോദരിക്കും അവര്‍ക്ക് എന്റെ മാതാപിതാക്കള്‍ അവരാല്‍ നല്കാന് സാധിക്കുന്നതെല്ലാം നല്കി. സാധ്യമായ ഏറ്റവും മികച്ച കുട്ടിക്കാലം ഞങ്ങള്‍ക്ക് നല്കാന് അവര്‍ അവരുടെ ജീവിതം ത്യാഗം ചെയ്തു. ഇന്ന് ഓരോ ദിവസവവും ഞാന്‍ അവര്‍ക്കായി പോരാടുന്നു', അഷ്റഫ് ഹാകിമി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഹാകിമിയുടെ ഏഴാം വയസിലാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കുന്ന ഒരു കത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. റയല്‍ മാഡിഡ്ര് ക്ലബ്ബില്‍ നിന്നുള്ളതായിരുന്നു അത്. കത്ത് കണ്ട് അദ്ദേഹത്തിന്റെ പിതാവ് അമ്പരന്നു. വിശ്വസിക്കാന്‍ ഹക്കിമിക്കും സാധിച്ചില്ല. ആരോ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ് എന്നാണ് അദ്ദേഹം കരുതിയത്. 'അതൊരു നുണയാണെന്നാണ് ഞാന്‍ കരുതിയത്, പിതാവ് എന്നോട് നുണ പറയുകയാണ് എന്ന് വിചാരിച്ചു', പില്ക്കാലത്ത് ആ സംഭവത്തേക്കുറിച്ച് ഹാകിമി പറഞ്ഞു. അധികം വൈകാതെ അവര്‍ കോണ്ട്രാക്റ്റ് ഒപ്പിട്ടെങ്കിലും നിയമപോരാട്ടങ്ങളിലേക്കാണ് അത് വഴി വെച്ചത്.
2017-ല്‍ റയല്‍ മഡിഡ്രിനായി സീനിയര്‍ തലത്തില്‍ അരങ്ങേറിയ അദ്ദേഹം ഒരു വര്‍ഷത്തിന് ശേഷം ഡോട്മുണ്ടിലേക്ക് കളംമാറി. അവിടെ ജര്‍മന്‍ സൂപ്പര്‍ കപ്പ് വിജയത്തില്‍ പങ്കാളിയായ അദ്ദേഹം തുടര്‍ച്ചയായി രണ്ട് വര്‍ഷം ആഫ്രിക്കന്‍ യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും നേടി. കഴിഞ്ഞ ലോകകപ്പില്‍ മൊറാക്കോയ്ക്ക് വേണ്ടി കളിച്ച ഹാകിമി മത്സരശേഷം മാതാവിനെ കാണാന്‍ എത്തുന്ന ചിത്രവും പുറന്നുവന്നിരുന്നു. 2020- 21 സീസണില്‍ ഇന്റര്‍ മിലാന് വേണ്ടി പന്തുതട്ടിയ ഹാകിമി നിലവില്‍ പിഎസ്ജിയുടെ താരമാണ്.
മൊറാക്കോയ്ക്ക് വേണ്ടി കളിക്കുന്നതിലും ഹാകിമിക്ക് കൃത്യമായ ന്യായീകരണമുണ്ട്. 'പാരീസില്‍ ക്ലബ്ബിനായി കളിക്കുന്നു, പക്ഷേ രാജ്യത്തിന്റെ ടീമിനായി കളിക്കുന്നത് സമാനമല്ല അത്. ദശലക്ഷക്കണക്കിന് ആളുകള്‍ നിങ്ങളെ പിന്തുണയ്ക്കും. കാരണം നമ്മള് അവര്‍ക്ക് വേണ്ടിയാണ് കളിക്കുന്നത്. നമ്മുടെ പിതാക്കന്മാര്ക്കും പൂര്‍വപിതാക്കന്മാര്‍ക്കും വേണ്ടി കളിക്കുന്നത് പോലെയാണ് അത്. ഒരുപാട് പേര്‍ക്ക് വേണ്ടി കളിക്കുന്നു, ഒരുപാട് മൊറാക്കോക്കാര്ക്ക് വേണ്ടി', അദ്ദേഹം വിശദീകരിച്ചു.
Content Highlights: Achraf Hakimi kisses his mother, who used to clean houses to support his passion for football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..