എം.ശ്രീശങ്കർ |Photo:PTI
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടവുമായി മലയാളി താരം എം. ശ്രീശങ്കര്‍. ലോങ്ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേടാനാകുന്നത്.
8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും, ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നത് ലഖ്വനെ ജേതാവാക്കി. ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. നാലാം ശ്രമത്തില്‍ എട്ടുമീറ്റര്‍ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തില്‍ ഫൗളായി.
ലോങ്ജംപില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനസ് യഹിയയും ഫൈനലില്‍ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനസ് അഞ്ചാം സ്ഥാനത്തായി. ആറാം ശ്രമത്തിലാണ് അനസ് മികച്ച ദൂരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജോവാന് വാന്‍ വൂറന്‍ (8.06 മീ.) വെങ്കലം നേടി.
ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. നേരത്തെ ഹൈജംപില്‍ തേജസ്വിന് ശങ്കര്‍ വെങ്കലം നേടിയിരുന്നു.
കഴിഞ്ഞ രണ്ട് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്ത ശ്രീശങ്കറിന് സീനിയര്‍ അന്താരാഷ്ട്ര മത്സരത്തില്‍ ലഭിച്ച പ്രധാന മെഡലാണിത്.
പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര്‍ മുന്‍ ഇന്ത്യന്‍ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..