പ്രതീകാത്മക ചിത്രം | Photo: AFP
ലോകം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ അഫ്ഗാനിലെ സ്ത്രീകള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. തെരവുകളില്‍ അവര്‍ താലിബാനെതിരെ സധൈര്യം നിലവിളിച്ച് കൊണ്ട് ഓടുന്നു. താലിബാനികളുടെ ഒരോ ചാട്ടയടികളിലും അവര്‍ തളരുന്നില്ല. തങ്ങള്‍ക്ക് മുന്നില്‍ അടയ്ക്കപ്പെട്ട സര്‍വകലാശാല വാതിലുകള്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നു. ജയിക്കുമെന്ന് ഒരു പ്രതീക്ഷയില്ലാഞ്ഞിട്ടും അവര്‍ പോരാടുകയാണ്.
2021 ഓഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം കൈയ്യടക്കുന്നത്. 1996 മുതല്‍ 2001 വരെ താലിബാന്‍ ഭരണമായിരുന്നു അഫ്ഗാനിസ്ഥാനില്‍ ഇക്കാലയളവില്‍ ഉണ്ടായിരുന്ന കഠിനമായ നിയമങ്ങള്‍ ഇനിയുണ്ടാവില്ലെന്നായിരുന്നു 2021 ല്‍ ഭരണത്തിലേറുമ്പോള്‍ താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഭരണത്തിലേറി കുറച്ചു നാളുകള്‍ കൊണ്ട് തന്നെ അവർ അവരുടെ അജണ്ടകൾ നടപ്പാക്കി തുടങ്ങി. ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യം പോലും നിറവേറ്റപ്പെടാതെ ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധികളും വർധിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപാലായനം തന്നെ നടന്നു.
അവകാശനിഷേധങ്ങളിൽ ഏറ്റവും അധികം ഇകളാക്കപ്പെട്ടത് സ്ത്രീകളാണ്. സ്വാതന്ത്രത്തിന്റെ ഓരോ ജനലുകളും അവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു കൊണ്ടേയിരുന്നു. ശരിഅത്ത് നിയമം എന്ന പേരില്‍ സ്ത്രീകള്‍ക്ക് ജോലിയും വിദ്യാഭ്യാസവും നിര്‍ബന്ധപൂര്‍വം നിഷേധിക്കുന്ന അവസ്ഥയാണ്. വീടിന് പുറത്തിറങ്ങണമെങ്കില്‍ ശരീരമാകസകലം മൂടുന്ന വസ്ത്രം ധരിക്കണം. കുടുംബത്തിലെ പുരുഷ അംഗത്തിനൊപ്പമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. നിയമം ലംഘിക്കപ്പെട്ടാല്‍ താലിബാന്‍ പോലീസിന്റെ കടുത്ത മര്‍ദ്ദനമുറകള്‍ക്ക് ഇരയാകേണ്ടിവരും.
പൊതു സമൂഹത്തിൽ നിന്ന് അകറ്റപ്പെടുന്നവർ
ബുര്‍ഖ നിര്‍ബന്ധമാക്കലും, വിദ്യാഭ്യാസം നിഷേധിക്കലുമാണ് ഭരണത്തുടക്കത്തില്‍ ഇവര്‍ ചെയത്. നിലവില്‍ ആറാം ഗ്രേഡ് വരെയാണ് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാനുള്ള അനുമതി. വിദ്യാഭ്യാസത്തിന് നിബന്ധനകളോടു കൂടിയ അനുമതി മാത്രമാണ് ലഭിച്ചിരുന്നത്. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ക്ലാസ് മുറികള്‍ വേണമെന്നും അല്ലെങ്കില്‍ ആണ്‍കുട്ടിളെയും പെണ്‍കുട്ടികളെയും കര്‍ട്ടന്‍ ഉപയോഗിച്ച് വേര്‍ത്തിരിച്ച് ഇരുത്തണമെന്നും സര്‍വകലാശാലകളോട് താലിബാന്‍ ഭരണകൂടം ആവശ്യപ്പെട്ടു. പാര്‍ക്കുകള്‍, ജിം, എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു. മതവിരുദ്ധമെന്ന പേരിൽ പൊതുവിടങ്ങളിൽ നിന്നെല്ലാം സ്ത്രീകൾ ആട്ടയകറ്റപ്പെട്ടു.
അഫ്ഗാനിസ്താനില്‍ ടെലിവിഷന്‍ അവതാരകരായ സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന ഉത്തരവ് വരെ താലിബാന്‍ ഇറക്കി. ടെലിവിഷനില്‍ വാര്‍ത്ത വായിക്കുമ്പോള്‍ കണ്ണുകള്‍ മാത്രം പുറത്തുകണ്ടാല്‍ മതിയെന്നായിരുന്നു ഉത്തരവ്. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് പിന്തുണ നൽകി പുരുഷ അവതാരകരും രംഗത്തെത്തി. മൂക്കും വായും മൂടിക്കെട്ടിയാണ് പുരുഷന്‍മാരും വാര്‍ത്ത വായിച്ചത്.
സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തൽ
സ്ത്രീകളുടെ യാത്രകള്‍ക്കും താലിബാന്‍ നിയന്ത്രണങ്ങളേര്‍പ്പെടുക്കി. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാര്‍ ഉണ്ടായിരിക്കണം എന്നാണ് താലിബാന്‍ ഉത്തരവ് സ്ത്രീകളുടെ ദീര്‍ഘദൂര യാത്രകള്‍ക്കാണ് ഇത്തരത്തില്‍ ബന്ധുക്കളായ പുരുഷന്മാര്‍ കൂടെ ഉണ്ടായിരിക്കണം എന്നാണ് മന്ത്രാലയം അറിയിച്ചത്. 72 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാര്‍ ഉണ്ടാകേണ്ടത്. ബന്ധുക്കളായ പുരുഷന്മാര്‍ കൂടെ ഇല്ലെങ്കില്‍ ഇവരെ യാത്ര ചെയ്യാന്‍ അനുമതിക്കരുത്. സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകള്‍ ഉറപ്പു വരുത്തണമെന്നും താലിബാന്‍ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു
സ്ത്രീകള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസവും ജോലിയും വിലക്കിയതാണ് ഏറ്റവും ഒടുവിൽ അവിടെ നിന്ന് കേൾക്കുന്ന വാര്‍ത്ത. ഹിജാബ് ധരിക്കാതെയും വിവാഹത്തിനായി പോകുന്നതുപോലുള്ള വേഷവുമണിഞ്ഞ് ക്ലാസുകളിലെത്തുന്നതുമാണ് വിലക്കിന് കാരണമെന്ന് താലിബാന്‍ ന്യായീകരിച്ചു. ഇതിനെതിനെരെ നിരവധി സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധിച്ച പെണ്‍കുട്ടികളെ ക്രൂരുമായി ചാട്ടവാറു കൊണ്ടാണ് താലിബാൻ നേരിട്ടത്.അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സര്‍വകലാശാലാ വിദ്യാഭ്യാസവും ജോലിയും വിലക്കിയ താലിബാന്റെ നടപടിയില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി ആശങ്ക രേഖപ്പെടുത്തി. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത ഈ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പതിനഞ്ചംഗ രക്ഷാസമിതിയോഗം ആവശ്യപ്പെട്ടു. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഡിസംബര്‍ മാസത്തെ സമിതി അധ്യക്ഷയുമായ രുചിര കാംബോജാണ് ചൊവ്വാഴ്ച പ്രസ്താവനയിറക്കിയത്.
പെണ്‍കുട്ടികളുടെ സര്‍വകലാശാലാ വിദ്യാഭ്യാസം താലിബാന്‍ നിരോധിച്ചതോടെ അഫ്ഗാനിസ്താനിലെ 35 സ്വകാര്യസര്‍വകലാശാലകള്‍ പൂട്ടലിന്റെ വക്കിലാണിപ്പോൾ. സാമ്പത്തികപ്രതിസന്ധി നേരിടുകയാണ് ഈ സര്‍വകലാശാലകളെന്ന് അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മൊറാ വിദ്യാഭ്യാസകേന്ദ്രംപോലെ പെണ്‍കുട്ടികള്‍ക്കുമാത്രമുള്ള സര്‍വകലാശാലകളും ഇക്കൂട്ടത്തിലുണ്ട്.
സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്കിനുപിന്നാലെ രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍ക്കാരിതര സന്നദ്ധസംഘടനകളില്‍ (എന്‍.ജി.ഒ.) പ്രവര്‍ത്തിക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാനിപ്പോൾ. ധനമന്ത്രി ഖാരി ദിന്‍ മുഹമ്മദ് ഹനീഫാണ് ശനിയാഴ്ച കത്തിലൂടെ ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, പെണ്‍കുട്ടികളെ സര്‍വകലാശാലകളില്‍ വിലക്കിയ നടപടിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തല്‍ താലിബാന്‍ തുടരുകയാണ്.
Content Highlights: women under Taliban rule
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..