പ്രതീകാത്മക ചിത്രം
ഓസ്‌ട്രേലിയയിലെ ടാസ്മാനിയ പ്രവിശ്യയില്‍ റിസ്ഡന്‍ എന്നൊരു മാക്‌സിമം സെക്യുരിറ്റി ജയിലുണ്ട്. കൊടും കുറ്റവാളികളെ താമസിപ്പിക്കുന്ന ഈ ജയിലിലെ ഒരു അന്തേവാസി ആണ് മാര്‍ട്ടിന്‍ ബ്രയന്റ്. ലോകത്ത് ഏറ്റവും അധികം വര്‍ഷം ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള മാര്‍ട്ടിന്‍ ബ്രയന്റാണ് ഓസ്‌ട്രേലിയയെ ഞെട്ടിച്ച പോര്‍ട്ട് ആര്‍തര്‍ കൂട്ടക്കൊലയിലെ പ്രതി. 35 ജീവപര്യന്ത ശിക്ഷകള്‍ക്ക് പുറമെ, 1652 വര്‍ഷം കൂടി ശിക്ഷാ കാലാവധിക്ക് വിധിക്കപ്പെട്ടയാളാണ് മാർട്ടിൻ. പരോളിനുള്ള സാദ്ധ്യതയും നിഷേധിച്ചിട്ടുണ്ട്.
ഏപ്രില്‍ 28, 1996 ഉച്ചയ്ക്ക് 1 മണിക്കാണ് പോര്‍ട്ട് ആര്‍തറിലെ ബ്രോഡ് ആരോ കഫെയില്‍ മാര്‍ട്ടിന്‍ എത്തുന്നത്. കൈയ്യില്‍ ഒരു തോള്‍ സഞ്ചിയുമുണ്ടായിരുന്നു. റസ്റ്ററന്റിന്റെ മുന്നിലെ പോര്‍ച്ചില്‍ ഇരുന്ന് ശാന്തനായി ഭക്ഷണം ഓർഡര്‍ ചെയ്തു. ഉച്ചഭക്ഷണം കഴിച്ചെഴുന്നേറ്റ് മാര്‍ട്ടിന്‍ റസ്റ്ററന്റിലെ ഒരു മൂലയിലെ ആളൊഴിഞ്ഞ മേശയില്‍ ഒരു വീഡിയൊ ക്യാമറ സ്ഥാപിച്ചു. കയ്യില്‍ കരുതിയ തോള്‍ സഞ്ചിയില്‍ നിന്ന് ഒരു ഓട്ടോമാറ്റിക് റൈഫിള്‍ എടുത്ത് 12 റൌണ്ട് നിരത്തി വെടി ഉതിര്‍ത്തു. അതിനു ശേഷം റസ്റ്ററന്റിലെ മറ്റൊരു മൂലയിലേയ്ക്ക് മാറി അവിടെ നിന്നും 12 റൌണ്ട് നിറയൊഴിച്ചു. 22 പേരാണ് അവിടെ മരിച്ചു വീണത്. പിന്നീട് പാര്‍ക്കിങ് ലോട്ടിലും, രക്ഷപെട്ട് ഓടുന്ന വഴിയുമൊക്കെ അയാള്‍ നിറയൊഴിച്ചു കൊണ്ടിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ 35 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
Also Read
ഓസ്ട്രേലിയെയെ ആകപ്പാടെ ഉലച്ച് കളഞ്ഞൊരു സംഭവമായിരുന്നു പോര്‍ട്ട് ആര്‍തര്‍ കൂട്ടക്കൊല. അത് വരെ തോക്ക് വാങ്ങാനും സൂക്ഷിക്കാനും യഥേഷ്ടം ഉപയോഗിക്കാനും കാര്യമായ നിയന്ത്രണങ്ങളൊന്നും ഇല്ലാതിരുന്നൊരു രാജ്യമായിരുന്നു ഓസ്‌ട്രേലിയ. രാജ്യവും രാഷ്ട്രീയ നേതൃത്വവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതാണ് പിന്നെ ലോകം കണ്ടത്. ഒരു ഫെഡറല്‍ സംവിധാനമായതിനാല്‍ സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്മെന്റും സമന്വയിത്തിലെത്താല്‍ പല പരിമതികളും ഉണ്ട്.
ചുരുങ്ങിയ ദിവസങ്ങളില്‍ ഒരു പുതിയ നിയമം നിര്‍മ്മിച്ച് നടപ്പാക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സർക്കാരിനായി. 1996 മെയ് 10 നു പുതിയ തോക്ക് നിയമങ്ങള്‍ നിലവില്‍ വന്നു. പൗരന്‍മാരില്‍ നിന്ന് തോക്കുകള്‍ തിരിച്ചു വാങ്ങുന്ന ഒരു പദ്ധതിയും നടപ്പാക്കി.
രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന മൂന്നിലൊന്ന് തോക്കുകള്‍ ഫെഡറല്‍ സർക്കാർ തിരിച്ചു വാങ്ങി നശിപ്പിച്ചു. ഏകദേശം 10 ലക്ഷം തോക്കുകളാണ് തിരിച്ചെടുത്തതെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ന് ഓസ്‌ട്രേലിയയില്‍ തോക്ക് സ്വന്തമാക്കണമെങ്കില്‍ ലൈസന്‍സ് ആവശ്യമാണ്. തോക്കിന്റെ ആവശ്യതകള്‍ തെളിയിക്കുകയും വേണം. സ്വയം രക്ഷ ഒരു കാരണമായി കണക്കാക്കുകയുമില്ല. മാനസികരോഗമുള്ളവര്‍ക്കും, ആത്മഹത്യാ പ്രവണതകള്‍ ഉള്ളവരുമൊക്കെ പ്രൊഹിബിറ്റഡ് ലിസ്റ്റിലാണ്. അവര്‍ക്ക് തോക്ക് സ്വന്തമാക്കാന്‍ കഴിയുകയുമില്ല. 1996 ന് ശേഷം ഒരു കൂട്ടക്കൊല പോലും ഓസ്‌ട്രേലിയയില്‍ ഉണ്ടായിട്ടില്ല.

ശാന്തസമുദ്രത്തിന് അപ്പുറം, അമേരിക്കയില്‍ സ്ഥിതി വേറേ ആണ്. 1996 തൊട്ട് രണ്ടായിരം ആണ്ട് തികയുന്നതിന് മുന്‍പ് 15 കൂട്ടക്കൊലകള്‍ അമേരിക്കയില്‍ നടന്നു. 78 ജീവനുകളാണ് ആ കാലയളവില്‍ പൊലിഞ്ഞത്. ആ നാലു വര്‍ഷം കാലയളവില്‍ വിവിധ യുദ്ധങ്ങളില്‍ മരിച്ച അമേരിക്കന്‍ പട്ടാളക്കാര്‍ 50 ല്‍ താഴെ ആണെന്നറിയുമ്പഴാണ് ഈ കൂട്ടക്കൊലകളുടെ രൂക്ഷത മനസ്സിലാവുക. 2000 - 2022 വരെയുള്ള ഈ കാലയളവില്‍ 1154 ജീവനുകള്‍ കൂടെ തോക്കുകള്‍ കൊണ്ടുള്ള കൂട്ടക്കൊലകളില്‍ നഷ്ടപ്പെട്ടു.
ഓസ്‌ട്രേലിയയിലെ പുതിയ തോക്ക് നിയമങ്ങളും അതിലേയ്ക്ക് നീണ്ട സാഹചര്യങ്ങളും കണക്കുകളും ഒക്കെ അമേരിക്കയിലും അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഓസ്‌ട്രേലിയിലെ പോര്‍ട്ട് ആര്‍തര്‍ പൊലെ അമേരിക്കയുടെ പൊതു മനസ്സാക്ഷിയെ ഞെട്ടിച്ച കൊളമ്പൈന്‍ ഹൈസ്‌കൂള്‍ കൂട്ടക്കൊലയും നടക്കുന്നത് 1999 ലാണ്. ഓസ്‌ട്രേലിയയിലെ പോലൊരു സമഗ്രമായ പുതിയ തോക്ക് നിയമങ്ങളും നയങ്ങളും വേണമെന്ന ആവശ്യം പല സ്ഥലത്തു നിന്നും ശക്തമായി. അമേരിക്കയിലെ സെനറ്റും, കോണ്ഗ്രസ്സുമൊക്കെ നിയമനിര്‍മ്മാണം കൊണ്ട് വരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. എന്ന് മാത്രമല്ല, തുടര്‍ന്നുള്ള രണ്ട് ദശകങ്ങള്‍ കൊണ്ട് തോക്കുകള്‍ വാങ്ങാനും, കൈവശം വെയ്ക്കാനും, പൊതു സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ വഹിച്ചു നടക്കാനുള്ള നിയമങ്ങളില്‍ അയവു വരുത്തുകയാണ് ചെയ്തത്. ഇന്ന് ഈ ലേഖനം എഴുതുമ്പോഴും, ന്യുയോര്‍ക്കില്‍ പൊതു സ്ഥലങ്ങളില്‍ തോക്ക് ധരിക്കാനുള്ള ലൈസന്‍സ്സിനുള്ള പ്രതിബന്ധങ്ങള്‍ നീക്കം ചെയ്ത് സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചിട്ട് ഇരിക്കുകയാണ്.

എന്ത് കൊണ്ടാണ് അമേരിക്കയില്‍ സമഗ്രമായ ഒരു നിയമ പരിഷ്‌കരണം സാദ്ധ്യമല്ലാത്തത് ?
തോക്ക് ഭരണഘടന നിര്‍ദ്ദേശിക്കുന്ന ഒരു മൗലികാവകാശമാണ് അമേരിക്കയിൽ. ഇതാണ് അമേരിക്കയില്‍ സമഗ്രമായ ഒരു നിയമ പരിഷ്‌കരണം സാദ്ധ്യമല്ലാത്തതിനു കാരണം. ഭരണഘടനയുടെ രണ്ടാം ഭേദഗതിയിലും തുടര്‍ന്ന് 14 ആം ബേദഗതിയിൽ പൗരന്റെ മൗലികാവകാശങ്ങളില്‍ ഒന്നായി Right to bear arms ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട്, തോക്ക് സംബന്ധമായ നിയമഭേദഗതികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ അല്‍പം ഭയത്തോടെയെ അതിനെ സമീപിക്കൂ. ഭരണഘടനയിലെ മറ്റ് മൗലികാവകാശങ്ങളെ ബാധിക്കും എന്ന ഭയമാണ് എതിർക്കുന്നതിൽ നിന്ന പലരെയും പിന്തിരിപ്പിക്കുന്നത്. ഏത് മതം അനുഷ്ഠിക്കാനും, ആരെയും വിവാഹം കഴിക്കാനും ഒക്കെ ഭരണഘടന നല്‍കുന്ന മറ്റ് മൗലികാവകാശങ്ങള്‍ വേണ്ടെന്ന അഭിപ്രായം അമേരിക്കയിലെ തീവ്ര വലതു പക്ഷത്തിനുണ്ട്. അതിനാല്‍ അത്തരം അവകാശങ്ങളെയും റദ്ദ് ചെയ്യണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നാല്‍ അവ പരിഗണിക്കേണ്ടി വരും.
തോക്ക് നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന മുറവിളികള്‍ ഉയരുമ്പോഴൊക്കെ, വലത് ഇടത് ഭേദമില്ലാതെ നിയമസമാജര്‍ ഒഴിഞ്ഞ് മാറുന്നത് കാണാം. 2005 ല്‍ തോക്കുകള്‍ കൊണ്ട് പരിക്കേല്‍ക്കുകയൊ, മരണപ്പെടുകയൊ ചെയ്താല്‍ തോക്ക് വില്‍ക്കുന്ന കമ്പനികള്‍ക്കെതിരേ കേസെടുക്കാം എന്നൊരു നിയമഭേദഗതിയെ കുറിച്ചുള്ള ചർച്ച ഉയർന്നിരുന്നു. ആ ചർച്ചയിൽ ബെര്‍ണി സാന്‍ഡേഴ്‌സ് പറഞ്ഞതിതാണ്. 'ഒരാള്‍ മറ്റൊരാളെ ബേസ് ബോള്‍ ബാറ്റിന് അടിച്ചു കൊന്നു എന്ന് വിചാരിക്കുക, ബേസ് ബോള്‍ ബാറ്റ് ഉണ്ടാക്കുന്ന കമ്പനിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുന്ന പോലാണ് ഈ നിയമം'. ബെര്‍ണി സാന്‍ഡേഴ്‌സ് തീവ്ര ഇടതുപക്ഷമായി മുദ്രകുത്തുന്ന ഒരു നേതാവാണ്. എന്നിട്ടു പോലും തോക്കുണ്ടാക്കുന്ന കമ്പനികള്‍ക്ക് അനുകൂലമായ ഒരു നിലപാടാണ് അദ്ദേഹം എടുത്തത്. തോക്കു കമ്പനികള്‍ ആളുകളെ തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്ന ആ നിയമഭേദഗതി അവിടം കൊണ്ട് അവസാനിച്ചു. (പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം, സാന്‍ഡി ഹുക് കൂട്ടക്കൊലയിലെ ഇരകള്‍ കൊലപാതകി ഉപയോഗിച്ച തോക്കുണ്ടാക്കിയ റെമിങ്ടണ്‍നെതിരെ കേസു നടത്തി വിജയിച്ചു.)

2012 ലാണ് തോക്ക് നിയമങ്ങളില്‍ സമഗ്രമായൊരു പൊളിച്ചെഴുത്തിനുള്ള മുറവിളി ഒന്നുകൂടെ ശക്തമായത്. അതിന് കാരണമാകട്ടെ, കണറ്റിക്കട്ടിലെ സാന്‍ഡിഹുക് എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയും. സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള കൂട്ടക്കൊലകള്‍ തുടരെ നടക്കുന്നുണ്ടായിരുന്നെങ്കിലും സാന്‍ഡിഹുക് അല്‍പം വത്യസ്തമായിരുന്നു. മരിച്ച കുട്ടികളൊക്കെ 10 വയസ്സില്‍ താഴെയുള്ളവര്‍ മാത്രം. അതിനാല്‍ തോക്കുകള്‍ ബാന്‍ ചെയ്യണം എന്ന ആവശ്യം ശക്തമായി. ഒബാമ കോണ്ഗ്രസ്സിന്റെ വോട്ടുകള്‍ വേണ്ടാത്ത എക്‌സിക്യുട്ടീവ് ഓര്‍ഡറുകള്‍ ഇറക്കിയെങ്കിലും സെനറ്റില്‍ അവതരിപ്പിച്ച നിയമഭേദഗതി ബില്‍ പാസായില്ല. ഇടതു പക്ഷത്ത് നിന്ന് 4 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തതാണ് കാരണം.
പറഞ്ഞ് വന്നത്, തോക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരു മൗലികാവകാശമാണ്. അതിനാല്‍ തോക്കുകള്‍ മുഴുവനായി ഒറ്റയടിക്ക് ബാന്‍ ചെയ്യാന്‍ ഭരണഘടനാപരമായി തന്നെ പരിമിതികള്‍ ഉണ്ട്.
ഇത്രയും വായിക്കുമ്പോള്‍, കാതലായ ഒരു ചോദ്യം ഉയര്‍ന്നു വരാം. ഭരണഘടനാ ശില്‍പികള്‍ തോക്കിനെ മൗലികാവകാശമായി തന്നെയാണോ കണ്ടിരുന്നത് ?.
ഇതിന് വളരെ ലളിതമായൊരു ഉത്തരം പറയാനാകില്ല. മൗലികാവകാശമായി തന്നെയാണ് ഭരണഘടനാ ശില്‍പികള്‍ കണ്ടതെന്ന് വലതു പക്ഷവും, അല്ല എന്ന് ഇടതുപക്ഷവും വാദിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ, രണ്ടാം അനുച്ചേദം രൂപീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും കൂടെ പരിശോധിച്ചാല്‍ കൃത്യമായി ഒരുത്തരം നമുക്ക് ലഭിക്കും. ആ ഉത്തരം അല്ല എന്ന് തന്നെയാണ്.
അടുത്ത ലക്കത്തില്‍ രണ്ടാം അനുഛേദത്തിന്റെ ചരിത്ര പശ്ചാത്തലം വിശദമായി.
(എഴുത്തുകാരനും പ്രഭാഷകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലേഖകൻ പേർളി ബ്രൂക്ക് ലാബ്സ് സിഇഒ ആയി പ്രവർ്തതിക്കുന്നു)
Content Highlights: Why Mass shooting is happening often in US , long history of gun laws in America,social


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..