.jpg?$p=79f3b43&f=16x10&w=856&q=0.8)
Representative image: AFP
സ്ത്രീയുടെ കാല്, മാറ്, തുട, വയറ്, യോനി ഇതൊക്കെത്തന്നെ ഇപ്പോഴും എപ്പോഴും ചര്‍ച്ചയാകുന്നു. പൊതുവിടത്തിലും തൊഴിലിടത്തിലും സ്ത്രീ പാലിക്കേണ്ട വസ്ത്ര മര്യാദകളെക്കുറിച്ച് ഓണ്‍ലെെന്‍ പഠനക്ലാസുകള്‍ തന്നെ എടുക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാ ചര്‍ച്ചകളും വിവാദങ്ങളും എത്തി നില്‍ക്കുന്നത് നടിയും ഫെമിനിസ്ററുമായ റിമ കല്ലിങ്കലിന്റെ കാലുകളിലാണ്.
റിമയുടെ വസ്ത്രധാരണത്തിനെ വിമര്‍ശിച്ചുകൊണ്ടുളള അസഭ്യവര്‍ഷം ഒരു വശത്ത്, റിമയിലൂടെ സ്ത്രീയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാനെന്ന മട്ടില്‍ അതേ കാലുകളെ ഹെെപ്പര്‍ സെക്ഷ്വലെെസ് ചെയ്ത് കവര്‍ചിത്രമാക്കി പെണ്ശരീരത്തിനെ ആണ്കാഴ്ചയിലൂടെ (male gaze ) തന്നെ നോക്കിക്കാണണം എന്ന് ആവര്‍ത്തിച്ചു പറയുന്ന രീതി മറുവശത്ത്. അപ്പോഴും ഇപ്പോഴും പുരുഷ ശരീരം എവിടേയും ചര്‍ച്ചയാകുന്നില്ല. പുരുഷന്റെ നഗ്നമായ നെഞ്ചും തുടയും വയറും കാലുമൊന്നും ആരേയും അസ്വസ്ഥപ്പെടുത്തുന്നുമില്ല. അവന് പൊതുവിടത്തിലും വീട്ടിനുളളിലും ഇഷ്ടമുളള വസ്ത്രം ധരിക്കാം. വേണമെങ്കില്‍ ഒക്കെ ഊരിക്കളഞ്ഞ് കാറ്റുകൊണ്ട് നടക്കുകയും ചെയ്യാം. സമൂഹത്തിന് അതിലൊന്നും ഒരു അസ്വാഭാവികതയും തോന്നാറില്ല.
.jpg?$p=055e3e3&w=610&q=0.8)
എന്തുകൊണ്ട് സ്ത്രീശരീരം മാത്രം ഒരു ലെെംഗിക വസ്തുവായി ( sex object ) പരിഗണിക്കപ്പെടുന്നത്. പുരുഷ ശരീരത്തിന് ഇല്ലാത്ത എന്ത് 'ലെെംഗിക ബാധ്യത ' യാണ് സ്ത്രീ ശരീരത്തിന് ഉളളത് ?
സ്ത്രീ ശരീരം കേവലം ലെെംഗിക വസ്തു മാത്രമായി പരിഗണിക്കപ്പെടുന്നതിന്റെ സാമൂഹികവും മനശ്ശാസ്ത്രപരവുമായ കാരണങ്ങളെ മനസ്സിലാക്കിയാല്‍ പരിഹാരവും എളുപ്പമാണ്.
മൃഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ചോദനമൂലമാണ് ലൈംഗിക ബന്ധം ഉണ്ടാകുന്നത്. ചില പക്ഷികളിലും മൃഗങ്ങളിലും ഇത് സീസണല്‍ ആയ ഒരു വികാരമാണ്. എന്നാല്‍ 'പെണ്ണിന്റെ അവയവങ്ങള്‍ കണ്ട് ലൈംഗിക താത്പര്യം ഉണ്ടാകുക' എന്നത് മനുഷ്യനില്‍ മാത്രം നിലനില്‍ക്കുന്ന ഒരു അപൂര്‍വ്വ പ്രതിഭാസമാണ്. അതു കൊണ്ടു തന്നെ ഇത് അസ്വാഭാവികമാണ്, പ്രകൃതിക്ക് നിരക്കാത്തതാണ്.
ലൈംഗിക ബന്ധത്തില്‍ സ്ത്രീ ശരീരത്തിന്റെയും പുരുഷ ശരീരത്തിന്റെയും പ്രാധാന്യം ഒരേ പോലെയാണ്. എന്നാല്‍ പുരുഷശരീരത്തിൽ ആരും ലൈംഗികത കണ്ടെത്തുന്നില്ല. പക്ഷേ, പെണ് ശരീരം ജന്മം മുഴുവന്‍ ലൈംഗികതയുടെ ഭാരവും പേറി നടക്കേണ്ടി വരുന്നു.
ചരിത്രത്തിന്റെ വളര്‍ച്ചയിലെവിടെയോ വച്ച് സ്ത്രീ ശരീരം പൂര്‍ണ്ണ മായും വസ്ത്രം കൊണ്ട് മറക്കപ്പെട്ടു. പുരുഷൻ സ്ത്രീയുടെ നഗ്നത കാണുന്നത് ശാരീരിക ബന്ധത്തിന്റെ സമയത്തു മാത്രമാണ്. മറ്റെല്ലാ സമയങ്ങളിലും സ്ത്രീ ശരീരം അവന്റെ മുന്നില്‍ മറക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ, സ്ത്രീ നഗ്നതയേയും സ്ത്രീ ശരീരത്തേയും ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രമേ പുരുഷനു കാണാന്‍ കഴിയുന്നുള്ളൂ.
സ്ത്രീ ശരീരത്തെ ഒരു ലൈംഗിക വസ്തു മാത്രമായി പുരുഷനു കാണാന്‍ കഴിയുന്നതും ഇതുകൊണ്ടാണ്. എന്നാല്‍ പുരുഷ ശരീരത്തിന്റെ കാര്യം അങ്ങനെയല്ല. കായികമായി ജോലി ചെയ്യേണ്ടി വരുന്ന പല സന്ദര്‍ഭങ്ങളിലും പുരുഷന് കാര്യമായി വസ്ത്രം ഉപയോഗിക്കുന്നില്ല. അതുകൊണ്ടു തന്നെ പുരുഷ നഗ്നതയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി കാണാന്‍ നമുക്കു കഴിയുന്നില്ല. സ്ത്രീ ശരീരത്തെ ലൈംഗിക വസ്തുവായി പുരുഷന് കാണുമ്പോള്‍, പുരുഷ ശരീരത്തെ ലൈംഗിക വസ്തുവായി ഭൂരിഭാഗം സ്ത്രീകളും കാണാത്തതിന്റെ പിന്നിലെ മനഃശ്ലാസ്ത്രം ഇതു തന്നെയാണ്.
സ്ത്രീ ശരീരം മാത്രമല്ല, സ്ത്രീയുമായി ബന്ധപ്പെട്ടതെന്തും ലൈംഗികതയായി മാറ്റപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍പ്പെടാത്ത എവിടെയെങ്കിലുമിട്ടാണ് മിക്ക സ്ത്രീകളും തങ്ങളുടെ അടിവസ്ത്രങ്ങള്‍ പോലും ഉണക്കിയെടുക്കുന്നത്. സ്ത്രീയുടെ സ്വാഭാവികമായ ശരീര ചേഷ്ടകള്‍ക്കും അംഗചലനങ്ങള്‍ക്കും വരെ ഇങ്ങനെ ഒരു നിറം ചേര്‍ക്കല്‍ വന്നിരിക്കുന്നു. മലര്‍ന്നു കിടക്കല്‍, കാലുകള്‍ അകത്തി വച്ച് ഇരിക്കല്‍ ഇതൊന്നും സ്ത്രീക്ക് മറ്റുള്ളവരുടെ മുന്നില്‍ വച്ച് ചെയ്യാന്‍ അനുവദിക്കപ്പെട്ട കാര്യങ്ങളല്ല.
പാവ്ലോവും കണ്ടീഷനിങ്ങും
പാവ്ലോവ് എന്ന റഷ്യന്‍ ശരീര ശാസ്ത്രജ്ഞൻ ഒരു പരീക്ഷണം നടത്തി. അദ്ദേഹം തന്റെ പട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുമ്പ് രണ്ട് ബെല്ലടിക്കും. ഭക്ഷണം കാണുമ്പോള്‍ സ്വാഭാവികമായും പട്ടിയുടെ വായില്‍ വെള്ളമൂറും. ബെല്ലടിച്ചതിനു ശേഷം മാത്രം ഭക്ഷണം കൊടുക്കുക എന്ന രീതി കുറച്ചു ദിവസത്തേക്ക് അദ്ദേഹം തുടര്‍ന്നു. അതിനു ശേഷം ഭക്ഷണമില്ലെങ്കിലും ബെല്ലിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ പട്ടിയുടെ വായില്‍ വെള്ളമൂറും എന്ന സ്ഥിതി വന്നു.
ഇവിടെ പാവ്ലോവ് ചെയ്തത് ഒരു തരം കണ്ടീഷനിങ്ങ് ആണ്. ഒരു ബെല്ലിന്റെ ശബ്ദം കേട്ടാല്‍ പട്ടിയുടെ വായില്‍ വെള്ളമൂറേണ്ട യാതൊരു കാര്യവുമില്ല. എന്നാല്‍ ഇവിടെ 'ബെല്ല്- ഭക്ഷണം' എന്നൊരു ബന്ധം അതിന്റെ മനസ്സില്‍ ഉറച്ചു പോയതുകൊണ്ട് വായില്‍ വെള്ളമൂറാന്‍ ബെല്ല് മതി, ഭക്ഷണം വേണ്ട എന്ന അവസ്ഥ വന്നത്.
ഈയൊരു കണ്ടീഷനിങ്ങ് തന്നെയാണ് പുരുഷന്റെ മനസ്സിലും സംഭവിച്ചിരിക്കുന്നത്. സ്ത്രീയുടെ 'നഗ്നത - സെക്സ് എന്നൊരു ബന്ധം പുരു ഷന്റെ മനസ്സില്‍ ഉറച്ചു പോയിട്ടുണ്ട്. ലൈംഗികതയുടെ സമയത്തു മാത്രമാണ് സ്ത്രീയുടെ നഗ്നത പുരുഷന് കാണുന്നത്. ഭക്ഷണത്തിന്റെ സമയത്തു മാത്രം പട്ടി ബെല്ലിന്റെ ശബ്ദം കേട്ടതു പോലെ.
റിവേഴ്സ് കണ്ടീഷനിങ്ങ്
ഇനി എന്താണിതിനൊരു പ്രതിവിധി?
ബെല്ലിന്റെ ശബ്ദം കേട്ടാലുടന്‍ വായില്‍ വെള്ളമൂറുന്ന പട്ടിയുടെ ശീലം മാറ്റിയെടുക്കാന്‍ എന്താണ് ചെയ്യേണ്ടത്? പ്രതിവിധി ഒരു റിവേഴ്സ് കണ്ടീഷനിങ്ങ് മാത്രമാണ്. ഇടക്കിടക്ക് ബെല്ലിന്റെ ശബ്ദം കേള്‍പ്പിച്ചു കൊണ്ടിരിക്കുക. ആദ്യമൊക്കെ വായില്‍ വെള്ളമൂറും. എന്നാല്‍ ബെല്ലിനോടൊപ്പം ഭക്ഷണം ഇല്ല എന്ന് മനസ്സിലാകുമ്പോള്‍ 'ബെല്ല് - ഭക്ഷണം' എന്ന ബന്ധം അതിന്റെ മനസ്സില്‍ ഇല്ലാതെയാകുന്നു.
അതായത് സ്ത്രീയുടെ നഗ്നത, ലൈംഗികതയുമായി ഒരു ബന്ധവുമില്ലാത്ത സാഹചര്യങ്ങളിലും പുരുഷന് കാണാന്‍ തുടങ്ങിയാല്‍ 'സ്ത്രീ നഗ്നത - സെക്സ്' എന്ന ബന്ധം അവന്റെ മനസ്സില്‍ ഇല്ലാതെയാകും. റിവേഴ്സ് കണ്ടീഷനിങ്ങിനു ശേഷം ബെല്ലിന്റെ ശബ്ദം കേട്ടാലും പട്ടിക്ക് സലൈവേഷന്‍ ഉണ്ടാകാത്തതു പോലെ, പുരുഷൻ സ്ത്രീയുടെ മാറിടമോ മറ്റു ശരീരഭാഗങ്ങളോ കണ്ടാലും ലൈംഗിക വികാരം ഉണ്ടാകാത്ത അവസ്ഥ വരും. പിന്നെ അവന് ലൈംഗികത ആസ്വദിക്കണമെങ്കില്‍ സ്നേഹമോ പ്രണയമോ അത്യാവശ്യമായി വരും. അതുകൊണ്ടു തന്നെ പെണ്‍വാണിഭവും ബലാത്സംഗവും വേശ്യാലയ സന്ദര്‍ശനവുമെല്ലാം കുറയുകയും ചെയ്യും.
സ്ത്രീ ശരീരം എന്ന നിഗൂഡത
ഒരു ആണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ നാല് - അഞ്ച് വയസ്സു വരെ എപ്പോഴും കാണുന്നത് അവന്റെ, അമ്മയുടെ മാറിടമാണ്. അതവനെ സംബന്ധിച്ച് ലൈംഗികതയുടെ ഭാഗമേ അല്ല. എന്നാല്‍ പിന്നീട് അമ്മയുടെ മാറിടം അവനില്‍ നിന്ന് ഒഴിപ്പിക്കപ്പെടുന്നു. അമ്മയുടേതു മാത്രമല്ല, എല്ലാ സ്ത്രീകളുടേയും മാറിടം ഒളിപ്പിക്കപ്പെടേണ്ടതാണെന്നും, വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്ത്രീയുടെ എല്ലാ ശരീരഭാഗങ്ങളും ലൈംഗികതയുമായി ബന്ധപ്പെട്ടതു മാത്രമാണെന്നും നാം അവനെ പഠിപ്പിക്കുന്നു.
തൊട്ടുകൂടായ്മ
സ്ത്രീയുടെ നഗ്നതയില്‍ നിന്ന് മാത്രമല്ല, സ്പര്ശനത്തില് നിന്നും പുരുഷന് ലൈംഗിക വികാരം ഉണ്ടാകുന്നതിനു പിന്നിലും ഇതേ കണ്ടീഷനിങ്ങ് തന്നെയാണ് ഉള്ളത്. ഒരു ആണ്‍കുട്ടി വളര്‍ന്നു തുടങ്ങുമ്പോള്‍ത്തന്നെ എതിര് ലിംഗത്തില്‍പ്പെട്ടവരുമായി സ്വാഭാവികവും സ്വാതന്ത്രവുമായ ഒരു ബന്ധം സ്ഥാപിക്കാന്‍ അവനെ നാം അനുവദിക്കുന്നില്ല. ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുമ്പോള്‍ തന്നെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും നമ്മള് വേര്‍തിരിച്ച് ഇരുത്തുന്നു. ലൈംഗികത എന്ന ചിന്ത ആ ചെറുപ്രായത്തില്‍ത്തന്നെ അവരുടെ മനസ്സുകളില്‍ കുത്തിവക്കുകയാണ് നാം ചെയ്യുന്നത്. പെണ്‍കുട്ടികളെ തൊടുന്നതില്‍, അവരുടെ അടുത്തിരിക്കുന്നതില്‍ എന്തോ അരുതായ്മയുണ്ട് എന്ന ധാരണ അപ്പോള്‍ത്തന്നെ ഓരോ ആണ്‍കുട്ടിയുടേയും മനസ്സില്‍ നാം പാകിക്കഴിഞ്ഞു. മറ്റൊരു ആണ്‍കുട്ടിയെ കാണുന്ന സ്വാഭാവികതയോടേയോ സ്വാതന്ത്ര്യത്തോടെയോ ഒരു പെണ്‍കു ട്ടിയെ കാണരുതെന്ന് നാം അവനെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അരുതായ്മകള്‍ അവിടെ തീരുന്നില്ല. ബാല്യം കഴിഞ്ഞ് ആണ്‍കുട്ടി അമ്മയുടേയോ സഹോദരിയുടേയോ കൂടെപ്പോലും കിടക്കരുത് എന്ന അരുതായ്മ കൂടിയാകുമ്പോള്‍ സ്ത്രീയെ തൊട്ടാലുടന്‍ ലൈംഗികതയാണെന്നും സ്ത്രീയെന്നാൽ ഒരു ലൈംഗിക വസ്തുവാണെന്നും നാമവനെ പൂര്‍ണ്ണമായും വിശ്വസിപ്പിച്ചു കഴിഞ്ഞു. വളര്‍ന്നു പുരഷനായിത്തീരുന്നതിനൊപ്പം തന്നെ ഈ വിശ്വാസവും വളരുന്നു. അരുതെന്ന് വിലക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിലാണ് മനുഷ്യമനസ്സിനു താത്പര്യം. സ്ത്രീ ലൈംഗിക വസ്തുവാണെന്നും സ്ത്രീയെ തൊട്ടാലുടന്‍ ലൈംഗികതയാണെന്നും വിശ്വസിക്കുന്ന ഒരു വ്യക്തി സ്ത്രീ ശരീരത്തെ കടന്നാക്രമിച്ചോ, വിലക്കു വാങ്ങിയോ, ഒളിഞ്ഞു നോക്കിയോ ലൈംഗിക സംതൃപ്തി നേടാന്‍ ശ്രമിക്കും.അതാണ് നാമിന്ന് സമൂഹത്തില്‍ കാണുന്നതും.
.jpg?$p=70fc63a&w=610&q=0.8)
വേശ്യാവൃത്തി പരിഹാരമോ?
വേശ്യാവൃത്തി ചെയ്യുന്നവരും അവരെ പിന്തുണക്കുന്നവരും വാദിക്കുന്നതു പോലെ ചുവന്ന തെരുവുകള്‍ ഉണ്ടാക്കി പരിഹരിക്കാന്‍ കഴിയുന്നതല്ല ഇവിടത്തെ ചില പുരുഷന്മാരുടെ കാമവെറി. തീയെ എണ്ണയൊഴിച്ച് കെടുത്താം എന്ന് വിചാരിക്കുന്നതുപോലെയാണ് മനഷ്യന്റെ വികാരങ്ങളെ തൃപ്തിപ്പെടുത്തല്‍ കൊണ്ട് ഇല്ലാതെയാക്കാം എന്നു ചിന്തിക്കുന്നതും. വേശ്യാലയങ്ങളില്‍ പോകുന്ന ഒരു പുരുഷന് ഒരു സ്ത്രീയെയും ബലാത്സംഗം ചെയ്യില്ലെന്നോ, കുട്ടികളെ പീഡിപ്പിക്കില്ലെന്നോ, ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കില്ലെന്നോ ഉള്ളതിന് എന്താണുറപ്പ്? ഇതിനൊക്കെയുള്ള സാദ്ധ്യത കൂടുക മാത്രമാണ് ചെയ്യുന്നത്. കാരണം വേശ്യാലയത്തില്‍ പോകുന്തോറും സ്ത്രീയെന്നാൽ ഒരു ലൈംഗികവസ്തു മാത്രമാണെന്ന അവന്റെ വിശ്വാസം കൂടുതല്‍ ഉറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ശരീരവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ലൈംഗികത ഇല്ലാതെയാക്കുന്നതിനും, പൂര്‍ണ്ണ വൃക്തിത്വത്തിന്റേയും സ്നേഹത്തിന്റേയും പങ്കാളിത്തമുള്ള ലൈംഗികത സ്ഥാപിക്കപ്പെടുന്നതിനും, സ്ത്രീ-പുരുഷ ബന്ധം ആരോഗ്യകരമാക്കുന്നതിനും രണ്ട് പ്രതിവിധികള്‍ മാത്രമേ ഉള്ളൂ. സ്ത്രീ ശരീരത്തിന്റെ അനാവശ്യമായ രഹസ്യാത്മകത ഒഴിവാക്കപ്പെടുക, സ്വാഭാവികമായ ആണ്-പെണ് ഇടപെടലുകള്‍ക്ക് അവസരമുണ്ടാക്കുക. നമ്മുടെ ലൈംഗിക മന:ശാസ്ത്രജ്ഞർ അവകാശപ്പെടുന്നതുപോലെ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രശ്നമല്ല ഇത്.
പുരുഷ മനസ്സില്‍ നടന്നിരിക്കുന്ന കണ്ടീഷനിങ്ങിനെ ഇതുവരെ ആരും തിരിച്ചറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.എന്നാല്‍ ബ്ലാക്ക് ആഫ്രിക്കന്‍ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ കോലാബൂഫ് തന്റെ പുസ്തകത്തിന്റെ പിന്പുറ ചട്ടയില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടു. അതിനെപ്പറ്റി അവര്‍ പറയുന്നത് ഇങ്ങനെയാണ്-" സ്ത്രീകളുടെ മുല മറക്കുന്നത് ദൈവത്തോടുള്ള അവമതിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനൊരു ആഫ്രിക്കക്കാരിയാണ് എന്ന് എനിക്ക് നിങ്ങളോടു പറയേണ്ടതുണ്ട്. അതിനുള്ള മാര്‍ഗ്ഗം കൂടിയാണ് നഗ്നത. ഒളിപ്പിച്ചു വച്ചതിലേക്കാണ് ഒളിഞ്ഞു നോക്കാന്‍ തോന്നുക. പരസ്യമായിരിക്കുന്ന ഒന്നില്‍ ആര്‍ക്കും അനാവശ്യമായ താത്പര്യം ഉണ്ടാകില്ല".
ഒരു തലമുറ മുമ്പു വരെ, നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളും യുവതികളും വൃദ്ധകളുമെല്ലാം കുളക്കടവിലോ പുഴക്കടവിലോ ആണ് കുളിച്ചിരുന്നത്. അതൊരു സ്വാഭാവികമായ കാഴ്ചയായിരുന്നു. കുളിമുറി സംസ്ക്കാരം വന്നതില്‍പ്പിന്നെ, ഒരു പെണ്ണ് കുളിക്കുന്ന കാഴ്ച തന്നെ അസ്വാഭാവികമായി മാറിയിരിക്കുന്നു. അത് മതി പുരുഷന് ലൈംഗിക സംതൃപ്തി നല്കാന് എന്ന അവസ്ഥ വന്നു. തീയറ്ററിലെ ഇക്കിളിപ്പടത്തില് ഷക്കീലയുടെ കുളി കാണാന്‍ ഇത്രയും ആളുകള്‍ തിങ്ങിക്കയറിയത് ഇതുകൊണ്ട് മാത്രമാണ്..
ലൈംഗിക വസ്തുവായി മാറ്റപ്പെട്ടതു കൊണ്ടു തന്നെ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്നത് പെണ്‍ശരീരമാണ്. ദൃശ്യമാധ്യമങ്ങളിലും പെണ്‍വാണിഭ ശാലകളിലും പുരുഷ ശരീരത്തിനുമേല്‍ വിലപേശാന്‍, ഇന്നത്തെ അവസ്ഥയില്‍, സ്ത്രീക്ക് സാധ്യമല്ല. ലൈംഗിക ചന്തയില്‍ അവള് ഒരിക്കലും വാങ്ങല്‍ ശേഷിയുള്ളവളല്ല. സ്ത്രീ ശരീര സൗന്ദര്യമത്സരങ്ങള്‍ പുരുഷന്റെ കാമക്കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ളതാണ്. അവന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കു തന്നെയാണ് അവിടെ പ്രാധാന്യവും. എന്നാല്‍ പുരുഷ ശരീര സൗന്ദര്യ മത്സരങ്ങള്‍ ഒരിക്കലും സ്ത്രീയുടെ ഇഷ്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. സുന്ദരമായ പുരുഷ ശരീരത്തിനോടാണ് സ്വാഭാവികമായും സ്ത്രീകളുടെ ആകര്‍ഷണം എന്നിരിക്കെ, മസ്സിലു പെരുപ്പിച്ച ശരീരങ്ങളിലാണ് സൗന്ദര്യം എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരം സൗന്ദര്യമത്സരങ്ങള്‍ ശ്രമിക്കുന്നത്.
മാറുമറയ്ക്കല്‍
സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ വസ്ത്രധാരണരീതി വേണ്ട എന്ന് വിനയയെപ്പോലുള്ളവരുടെ വാദം അംഗീകരിക്കാം. എന്നാല്‍ അപ്പോഴും വസ്ത്രം ധരിച്ച് നടക്കുമ്പോള്‍ മാത്രമേ സമത്വമുള്ളു എന്ന നിലവരും. വസ്ത്രം അഴിച്ചു കഴിഞ്ഞാലുള്ള സമമത്വമില്ലായ്മയെക്കുറിച്ചു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പാന്റും ഷര്‍ട്ടും ധരിച്ച് പുരുഷനോടൊപ്പം സമത്വബോധത്തോടെ നടക്കുവാന്‍ സ്ത്രീക്കു കഴിയുമായിരിക്കും. എന്നാല്‍ പുരുഷനെപ്പോലെ വസ്ത്രം അഴിച്ചു കളയുവാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ടോ?
കേരള നവോത്ഥാനത്തിന്റെ ഒരു ചവിട്ടുപടിയായി കണക്കാക്കപ്പെടുന്ന, 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മാറുമറയ്ക്കല്‍ സമരം, (ചാന്നാര്‍ ലഹള) അയിത്തം കല്‍പ്പിക്കപ്പെട്ട, നാടാര്‍ സമൂഹത്തിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു. ഈ സമരത്തിലൂടെ താഴ്ന്ന ജാതിയിലെ സ്ത്രീകൾ മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്തു. സ്ത്രീയുടെ ശരീരം മറക്കപ്പെട്ടാല്‍ മാത്രമേ സമുദായത്തിന്റെ അന്തസ്സ് വീണ്ടെടുക്കാന്‍ കഴിയൂ എന്ന പുരുഷാധിപത്യ ചിന്തയാണ് ആ സമരത്തെ നയിച്ചതും ഭരിച്ചതും. മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ സ്ത്രീകൾ നേടിയെടുത്തപ്പോള്‍ അറിയാതെയാണെങ്കിലും മാറുമറയ്ക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. അമേരിക്കയില്‍ ഫെമിനിസ്റ്റുകള്‍ നടത്തിയത് ബ്രേസിയര്‍ കത്തിക്കല്‍ സമരമാണ്.
വസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യന്റെ ലൈംഗികതയ്ക്ക്, വികാരങ്ങള്‍ക്ക് നാം വിചാരിക്കുന്ന പഴക്കമല്ല ഉള്ളത്. അത് രൂപപ്പെട്ടിട്ട് യുഗങ്ങള്‍ തന്നെ ആയിട്ടുണ്ടാകും. പുരാണങ്ങളുടെ പഴക്കം എന്തായാലും അതിനുണ്ട്.
ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ സ്വര്‍ഗലോകത്തില്‍ വച്ചു നടത്തിയ യാഗത്തില്‍ മഹാഭിഷ എന്ന രാജാവും പങ്കെടുത്തു. യാഗത്തിനു എത്തിച്ചേര്‍ന്നിരുന്ന ദേവകള്‍ക്കിടയില്‍ പട്ടുചേലയണിഞ്ഞ് ഗംഗാദേവിയുമുണ്ടായിരുന്നു. പെട്ടെന്നു വന്ന ഒരു കാറ്റില്‍ ഗംഗയുടെ വസ്ത്രം ശരീരത്തില്‍ നിന്ന് മാറിപ്പോയപ്പോള്‍ മഹാഭിഷ രാജാവ് അവളുടെ ശരീരാവയവഭംഗി ആസ്വദിച്ചു കൊണ്ടു നിന്നു. ഗംഗയാകട്ടെ, ഇതറിഞ്ഞിട്ടും വസ്ത്രം നേരെയിടാന്‍ കൂട്ടാക്കിയില്ല. കോപിഷ്ഠനായ ബ്രഹ്മാവിന്റെ കോപം കൊണ്ട് ഇരുവരും ഭൂമിയില്‍ മനുഷ്യരായി പിറക്കേണ്ടി വന്നു. (ശാന്തനുവും ഗംഗയും - ഭീഷ്മരുടെ അച്ഛനും അമ്മയും).
പിന്നീടിങ്ങോട്ട് വന്നാല്‍ പാഞ്ചാലീ വസ്ത്രാക്ഷേപവും നമുക്കു കാണാം. പാണ്ഡവരുടെ മാനം കളയാന്‍ ദുശ്ശാസനന് അഴിക്കുന്നത് ഭീമന്റേയോ അര്‍ജ്ജുനന്റേയോ വസ്ത്രമല്ല, കൂടെ ജീവിക്കുന്ന സ്ത്രീയുടെ വസ്ത്രമാണ്. വസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മാനവും മാനക്കേടും സ്ത്രീക്കു മാത്രമേ ഉള്ളൂ, പുരുഷനില്ല എന്നര്‍ത്ഥം.
സ്ത്രീയുടെ വസ്ത്രമഴിഞ്ഞു വീണാല്‍ നഷ്ടപ്പെടുന്നത് സ്ത്രീയുടെ മാത്രം മാനമല്ല, ഭര്‍ത്താവോ, സഹോദരനോ അച്ഛനോ ആയ പുരുഷന്റെ മാനം കൂടിയാണ് (പുരുഷന് തന്റെ വസ്ത്രം അഴിഞ്ഞ് വീണാല്‍ പോലും ഈ മാനനഷ്ടമില്ല എന്നോര്‍ക്കണം) അതു കൊണ്ടു തന്നെ സ്ത്രീയുടെ വസ്ത്രം അഴിഞ്ഞു വീഴാതെ നോക്കേണ്ടത് അവള് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണ് എന്നു വരുന്നു.
'വസ്ത്രങ്ങള്‍ക്കുള്ളില്‍ എല്ലാ മനുഷ്യരും നഗ്നരാണ്' എന്ന് ഒരു മഹാന് പറഞ്ഞിട്ടുണ്ട്. നഗ്നതയാണ് സ്വാഭാവികത. വസ്ത്രങ്ങള്‍ പിന്നീട് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. വസ്ത്രമാണ് നഗ്നതയെ അസ്വാഭാവികമാക്കിയത്. സ്ത്രീ ശരീരത്തിന് ഇല്ലാത്ത മൂല്യം നല്കിയതും കച്ചവടച്ചരക്കാക്കിയതും വസ്ത്രമാണ്. ചുരുട്ടിപ്പിടിച്ച കൈക്കുള്ളില്‍ എന്താണെന്നറിയാനുള്ള ജിജ്ഞാസ അത് നിവര്ത്തിക്കഴിയുമ്പോള് അവസാനിക്കുന്നു!.
മധുവിധു കാലത്തിനു ശേഷം ദമ്പതികള്‍ക്കിടയില്‍ ഒരു തരം വിരക്തിയുണ്ടാകുന്നു. പുരുഷന്റെ ലൈംഗികത, ഒളിപ്പിച്ചു വച്ച ശരീരത്തിനോടുള്ള ജിജ്ഞാസയെയും താത്പര്യത്തെയും അടിസ്ഥാനപ്പെടുത്തിയായതു കൊണ്ട് അതു കുറച്ചു ദിവസം ഭാര്യയുടെ ശരീരം കണ്ടു കഴിമ്പോള്‍ തീരുന്നു. ഇതിനു പ്രതിവിധിയായി സ്നേഹത്തേയും പ്രണയത്തെയും അടിസ്ഥാനമാക്കിയുള്ള ലൈംഗികത നാം പഠിച്ചെടുക്കേണ്ടിയിരിക്കുന്നു.

ഗാന്ധിയും പ്യൂരിറ്റനും
മനുഷ്യനില്‍ അനാവശ്യമായ ജിജ്ഞാസയും ലജ്ജയും സൃഷ്ടിക്കാന്‍ മാത്രമേ വസ്ത്രങ്ങള്‍ ഉപകരിക്കു എന്ന് അവസാന കാലഘട്ടത്തില്‍ ഗാന്ധിജി വിശ്വസിക്കാന്‍ തുടങ്ങിയിരുന്നു. പലപ്പോഴും പരസ്യമായിത്തന്നെ നഗ്നനായി അദ്ദേഹം കുളിക്കുമായിരുന്നു. വസ്ത്രം ധരിക്കാന്‍ തുടങ്ങിയതു മുതല്‍ മനസ്സിനെ കീഴടക്കിയ ലജ്ജയില്‍ നിന്നും സ്വയം മോചിതനാകാനുള്ള ഒരു ശ്രമമായിരുന്നു അത്. ഇംഗ്ലണ്ടില്‍ 1649 ല്‍ ചാള്‍സ് ഒന്നാമനെ വധിച്ച് അധികാരത്തില്‍ കയറിയ പ്യൂരിറ്റന്‍ വിഭാഗക്കാര്‍ കടുത്ത മതവാദികള്‍ ആയിരുന്നു. അവര്‍ നാടകശാലകള്‍ അടച്ചുപൂട്ടുകയും കലകളെ നിരോധിക്കുകയും ചെയ്തു. ലൈംഗികതയെ ഏറ്റവും വലിയ പാപമായി കണ്ട അവര്‍ മേശയുടെ കാലുകള്‍ പോലും തുണികൊണ്ട് മൂടിപ്പൊതിഞ്ഞിരുന്നുവത്രെ! കാലുകാണുന്നത്, അത് മേശയുടേതാണെങ്കില് പോലും, ലൈംഗികതയാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു.
തുണികൊണ്ട് മറച്ചിട്ടില്ലാത്ത മേശയുടെ കാലില്‍ സെക്സ് കണ്ടെത്തിയ പ്യൂരിറ്റന്റെ അതേ മനോവൈകൃതം തന്നെയാണ് സ്ത്രീ ശരീരത്തില്‍ ലൈംഗീകത മാത്രം കണ്ടെത്തുന്ന നമ്മുടെ സമൂഹത്തിനുമുള്ളത്. ഒളിച്ചുവച്ച മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളുമായി ആരെങ്കിലും ബ്ലാക്മെയില്‍ ചെയ്താല്‍, ജീവിതം പോയി എന്നു കരുതി പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാകുന്നു നമ്മുടെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളിലും സ്ത്രീകളിലും നാം പുതിയ ഒരു അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.
'എന്റെ ശരീരത്തില്‍ ഞാന്‍ ഒരു അശ്ലീലവും ഒളിപ്പിച്ചു വച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത് മറ്റാരെങ്കിലും കണ്ടാലോ എന്നോര്‍ത്ത് ആധി പിടിക്കാന്‍ ഞാന്‍ തയ്യാറുമല്ല. ഇനി കണ്ടെങ്കില്‍ത്തന്നെ അതെന്നെ ബാധിക്കുന്ന കാര്യമേയല്ല. ഒരു സ്ത്രീയുടെ ശരീരത്തില്‍ എന്തൊക്കെയുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്ക്കറിയാവുന്നതില് കൂടുതല്‍ ഒന്നും തന്നെ ഒളിഞ്ഞു നോട്ടങ്ങളിലും ഒളിക്യാമറകളിലും ശരീരഭാഗങ്ങള്‍ പെട്ടുപോകാതെ എപ്പോഴും ജാഗരൂകരായി നടക്കാനുള്ള ഭീതികലര്‍ന്ന നിര്‍ദ്ദേശങ്ങള്‍ക്കു പകരം ഈ ആത്മവിശ്വാസമാണ് നാം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത്. ബലാത്സംഗക്കാരും പെണ്‍വാണിഭക്കാരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. എന്നാല്‍ നിയമപരമായ ശിക്ഷയിലൂടെ മാത്രം ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഓരോ കൊതുകിനെയും അടിച്ചു കൊന്ന് കൊതുകു ശല്യം തീര്‍ക്കാന്‍ കഴിയില്ല. അടിസ്ഥാനപരമായ കാരണം കെട്ടിക്കിടക്കുന്ന മലിനജലമാണ്. അതു വൃത്തിയാക്കേണ്ടിയിരിക്കുന്നു.
ആണ്‍കുട്ടിയെ വളര്‍ത്തിയെടുക്കേണ്ട രീതിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വളര്‍ന്നു കഴിയുമ്പോള്‍ സ്ത്രീയെ ഏതു രീതിയില്‍ കാണണമെന്നു തീരുമാനിക്കുന്നത് അവന്റെ മനസ്സില്‍ ചെറുപ്പത്തിലെ തന്നെ നടക്കുന്ന കണ്ടീഷനിങ്ങ് ആണ്. പെട്ടെന്നു തന്നെയുള്ള ഒരു സാമൂഹിക മാറ്റത്തിലൂടെ സത്രീ ശരീരത്തിന്റെ രഹസ്യാത്മകത ഇല്ലാതെയാക്കാം എന്നും പുരുഷന്റെ കാഴ്ച പ്പാടിനെ മാറ്റിമറിക്കാമെന്നും ചിന്തിക്കുന്നത് പ്രായോഗികമല്ല. കാരണം കാമകണ്ണിലൂടെ മാത്രം സ്ത്രീയെ കാണാന്‍ ശീലിച്ച ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ പടിപടിയായുള്ള ഒരു മാറ്റം തീര്‍ച്ചയായും സാധ്യമാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിടപഴകി വളരട്ടെ. ശരീരത്തില്‍ എവിടെയും അശ്ലീലം ഒളിച്ചു വച്ചിട്ടില്ലെന്ന് അവര്‍ തിരിച്ചറിയട്ടെ. അടുത്ത തല മുറയിലെങ്കിലും നമുക്ക് പരിവര്‍ത്തനം സൃഷ്ടിക്കാം.
(അധ്യാപികയും ആക്ടിവിസ്റ്റുമാണ് ലേഖിക)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..