-
കേരളത്തില്‍ നാല് മണിക്കൂറാണ് നഴ്‌സുമാരുടെ കോവിഡ് വാര്‍ഡിലെയും മറ്റു ഡ്യൂട്ടി സമയം. പിപി ഇകിറ്റ് ധരിച്ച് ദീര്‍ഘ സമയം ജോലി ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ നഴ്സുമാര്‍ വലിയ ദുരിതാവസ്ഥകളിലൂടെയാണ് കടന്നു പോവുന്നത്. ഓട്ടോണമസ് ബോഡിയായ എയിംസിന്റെ പ്രസിഡന്റ് കേന്ദ്രആരോഗ്യമന്ത്രിയായിട്ടും ഇവരുടെ പ്രശ്നങ്ങൾക്കറുതി വരുന്നില്ല. കൃത്യമായ സുരക്ഷാ കവചങ്ങളില്ലാതെ ഡ്യൂട്ടി കഴിഞ്ഞ് ദേഹം വൃത്തിയാക്കാന്‍ പ്രത്യേക ശുചിമുറിയില്ലാതെ, സുരക്ഷാ കവചങ്ങളൂരാനും ഇടാനും പ്രത്യേക ഇടമില്ലാതെ ഏത്‌നിമിഷവും കോവിഡ് ബാധിതരാവാനുള്ള സാധ്യതയുമായി ജോലി ചെയ്യുകയാണ് എയിംസിലെ നഴ്‌സുമാര്‍. കോവിഡ് കാലത്ത് 7മുതല്‍ എട്ട് മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകാണ് ഇവര്‍. പുഷ്പവൃഷ്ടിയും കൈക്കൊട്ടലും തങ്ങൾക്ക് വലിയ ആദരവാണ് നൽകിയത് പക്ഷെ അത് കൊണ്ട് തീരുന്നതല്ല തങ്ങളുടെ പ്രശ്നങ്ങളെന്ന് എയിംസ് നഴ്സസ് യൂണിയൻ ജനറൽ സെക്രട്ടറി ഫമീർ പറയുന്നു.
അവര്‍ക്ക് പറയാനുള്ളത്....
കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന നഴ്‌സുമാര്‍ പിപിക്കിറ്റ് ധരിച്ച് എട്ട് മണിക്കൂര്‍ വരെ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. ആര്‍ത്തവ സമയത്തൊക്കെ എട്ട് മണിക്കൂര്‍ പി പി ഇ കിറ്റ് ധരിച്ച് മൂത്രമൊഴിക്കാനാവാതെ ദുരിതം അനുഭവിക്കുകയാണ് പലരും. പി പി ഇ കിറ്റ് ധരിക്കാന്‍ തന്നെ മുക്കാല്‍ മണിക്കൂറോളം എടുക്കും. ഊരാനും അത്രതന്നെ സമയം വേണം. അത്ര ശ്രദ്ധയോടെ ചെയ്യണ്ട കാര്യങ്ങളാണ്. നാല് മണിക്കൂര്‍ ഡ്യൂട്ടി ആണെങ്കില്‍ പോലും പിപികിറ്റ് ഊരാനും ഇടാനുമുള്ള സമയം കൂടി പരിഗണിച്ചാൽ 6- 7 മണിക്കൂര്‍ കഴിഞ്ഞേ ഇവർക്ക് വീട്ടില്‍ പോവാന്‍ പറ്റൂ. പിപിക്കിറ്റ് ഊരാനും ഇടാനും പ്രത്യേക സ്ഥലം പോലും അധികൃതര്‍ ഇവര്‍ക്ക് ചെയ്തു നല്‍കിയിട്ടില്ല. പലപ്പോഴും ക്യൂ നിന്നാണ് പിപിഇ കിറ്റ് ഇവര്‍ ഊരുന്നത്.കേരളത്തിലേതു പോലെ പത്ത് ദിവസം ഡ്യൂട്ടി പിന്നീട് ഏഴ് ദിവസം ക്വാറന്റൈന്‍ എന്ന സംവിധാനവും ഇവര്‍ക്കില്ല. നിവൃത്തികേടുകൊണ്ടാണ് സമരം ചെയ്യുന്നതെന്ന് സമരത്തില്‍ പങ്കെടുക്കുന്ന നഴസുമാര്‍ പറയുന്നു.
എയിംസിൽ കോവിഡ് പോസിറ്റീവായ രോഗികളുള്ള മേഖലകളില്‍ മാത്രമേ മുഴുവന്‍ സുരക്ഷാ കവചങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുള്ളൂ. കാന്‍സര്‍ വാര്‍ഡിലെ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് നല്‍കുന്നില്ല. അരവരെയുള്ള ഏപ്രണും കാലുറയും കയ്യുറയും മാസ്‌കും ഷീല്‍ഡും മാത്രമേ അവര്‍ക്ക് നല്‍കുന്നുള്ളൂ. വാട്ടര്‍ പ്രൂഫ് ആയിരിക്കണം ഇവയെന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളുണ്ടെങ്കിലും ഇവര്‍ ധരിക്കുന്നത് ഗുണമേന്‍മ കുറഞ്ഞ സുരക്ഷാ കവചമാണ്. മാത്രവുമല്ല മാസ്‌കുകള്‍ പുനരുപയോഗിക്കാനും ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
"സാമൂഹിക വ്യാപനത്തിന് സമാനമായ സാഹചര്യമാണ് ഡൽഹിയിൽ നിലനില്‍ക്കുന്നത്. കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പടാത്ത കാന്‍സര്‍ വാര്‍ഡിലെ ഞങ്ങളെപ്പോലുള്ള നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിപിക്കിറ്റ് അത്യാവശ്യമാണ്. കാരണം പല കാന്‍സര്‍ രോഗികളും പിന്നീട് കോവിഡ് പോസിറ്റീവാണെന്ന് തെളിയുകയായിരുന്നു.ആദ്യം രോഗനിർണ്ണം നടത്താൻ കഴിയാത്തതു മൂലം കാന്‍സര്‍വാര്‍ഡിലെ 15 ജീവനക്കര്‍ക്കാണ് കോവിഡ് ബാധയുണ്ടാവുന്നത്", എയിംസ് ഓങ്കോളജി വകുപ്പിലെ മലയാളി നഴ്‌സായ സുനിത(യഥാര്‍ഥ പേരല്ല) പറയുന്നു.
കാന്‍സര്‍ രോഗികള്‍ക്ക് പൊതുവെ പ്രതിരോധ ശേഷി കുറവായിരിക്കും. അത്തരത്തിൽ പിന്നീട് പോസിറ്റീവാണെന്ന തെളിഞ്ഞ ഒരു രോഗിയിൽ നിന്ന് അഞ്ച് രോഗികള്‍ക്കു കൊറോണ വന്നു. ഭാഗ്യം കൊണ്ടാണ് തനിക്കൊന്നും രോഗം വരാതെ രക്ഷപ്പെട്ടതെന്ന സുനിത പറയുന്നു. അങ്ങിനെ 15 സ്റ്റാഫുകൾക്കാണ് രോഗം വന്നത്. രോഗബാധയുണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ കുറ്റപ്പെടുത്തുന്ന രീതിയാണ് എയിംസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും നഴ്സുമാർ ആരോപിക്കുന്നു.

"ഞങ്ങളുടെ സുരക്ഷാകവചങ്ങളൊന്നും വാട്ടര്‍പ്രൂഫല്ല. മോശം ക്വാളിറ്റിയാണ്. ധരിക്കാനും ഊരിയിടാനും പ്രത്യേക മേഖലകളില്ല. മാസക് വരെ ഞങ്ങളോട് പുനരുപയോഗിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഐസിഎംആറിന്റെയോ ലോകാരോഗ്യ സംഘടനയുടെയോ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വെച്ച് നോക്കിയാലും ഇത്തരം ധരിക്കുന്ന പിപിഇ കിറ്റും മാസ്‌കുകളും ഉപയോഗ ശേഷം നശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഇതൊന്നും എയിംസില്‍ പാലിക്കപ്പെടുന്നില്ല", മലയാളിയായ മറ്റൊരു നഴ്സ് പറഞ്ഞു
പി.പി. ഇ ധരിച്ചുള്ള നഴ്സുമാരുടെ ജോലിസമയം നാല് മണിക്കൂറായി കുറയ്ക്കുക, വനിതാ നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കുക, കോവിഡ് ബ്ലോക്കിലെയും കോവിഡ് ഇതര ബ്ലോക്കിലെയും ഡ്യൂട്ടി ക്രമീകരിക്കുന്നതിന് ഏകീകൃത നയമുണ്ടാക്കുക, യൂണിഫോം ധരിക്കാനും മാറാനും പ്രത്യേകസ്ഥലം അനുവദിക്കുക, കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്ന നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച നഴ്സുമാര്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡയറക്ടര്‍ക്ക് എഴുതിയകത്തില്‍സമരം ചെയ്യുന്ന നഴസുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രൈമറി കോണ്‍ടാക്റ്റുള്ള നഴ്സുമാരെ പോലും ടെസ്റ്റിന് വിധേയരാക്കുന്നില്ലെന്നും ഇവര്‍ പരാതി പറയുന്നു.
എയിംസില്‍ ഇതുവരെ 47 നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്കാര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴല്ല രോഗം ബാധിച്ചതെന്നാണ് എയിംസ് അധികൃതര്‍ പറയുന്നത്. ഇതുവരെ 329 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ. ശര്‍മ പറഞ്ഞത്. ഇതില്‍ 47 പേര്‍ നഴ്സുമാരും 86 പേര്‍ അറ്റന്‍ഡര്‍മാരും 62 പേര്‍ ശുചീകരണത്തൊഴിലാളികളും 77 പേര്‍ സുരക്ഷാജീവനക്കാരുമാണ്. ഇവര്‍ക്കാര്‍ക്കും ആശുപത്രിയില്‍ ജോലിക്കിടയിലല്ല കോവിഡ് ബാധിച്ചതെന്നും ഡോ. ശര്‍മ പറഞ്ഞു. ഇതുവരെ എയിംസ് ജീവനക്കാരില്‍ മൂന്നുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ഇലക്ട്രീഷ്യന്‍, ഒരു പാചകക്കാരന്‍, ഒരു സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ എന്നിവരാണ് മരിച്ചത്.
content highlights: Delhi AIIMS nurses Duty during Covid time and their plights


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..