അഞ്ജു അരവിന്ദ് | Photo-facebook.com/anju.aravind.104/photos
മതത്തിന്റെ പേരില്‍ നൃത്ത പരിപാടിയില്‍ വിലക്ക് നേരിട്ട മന്‍സിയ്ക്ക് പിന്തുണയുമായി നർത്തകി അഞ്ജു അരവിന്ദ്. കൂടല്‍മാണിക്യം നൃത്തോത്സവത്തില്‍ മുന്‍ക്കൂട്ടി നിശ്ചയിച്ച തന്റെ നൃത്ത പരിപാടിയില്‍ നിന്ന് പിന്മാറി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അഞ്ജു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പിന്മാറ്റം അഞ്ജു പ്രഖ്യാപിച്ചത്. ഒരു കലാകാരി എന്ന നിലയില്‍ കലയ്ക്ക് ജാതിയും മതവുമില്ലെന്ന് ബോധ്യമുണ്ട്, അതിനാല്‍ ഹിന്ദുവാണെന്ന് എഴുതി സമ്മതിച്ച ആ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും അഞ്ജു പറയുന്നു.
പരിപാടിയില്‍ അഞ്ജുവിന്റെ ഭരതനാട്യവും ഉള്‍പ്പെടുത്തിയിരുന്നു. കൂടല്‍മാണിക്യം കമ്മിറ്റിയുടെ നിബന്ധനകളില്‍ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് നിയമം നിലനില്‍ക്കെ അപേക്ഷ പരിഗണിച്ച് നോട്ടീസ് അടിച്ചിറക്കിയ ശേഷം ഒഴിവാക്കിയ രീതിയോട് യോജിക്കാനാവില്ലെന്നും അഞ്ജു കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ജുവിൻരെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം...
And..... Yes, I have decided not to perform at the Koodalmanikyam dance festival which was scheduled for the 21st of April. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താന്‍ എനിക്ക് പലകാരണങ്ങള്‍ ഉണ്ട്. *കൂടല്‍മാണിക്യം കമ്മിറ്റിയുടെ നിബന്ധനകളില്‍ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന 'പുരാതനമായ' നിയമം ഉണ്ടെന്നിരിക്കെ മന്‍സിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉള്‍പ്പെടെ മറ്റ് details വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.
*പ്രോഗ്രാം കണ്‍ഫോം ചെയ്യാന്‍ പോയ എന്റെ സുഹൃത്തിനോട് 'ഞാന്‍ ഹിന്ദു ആണ്' എന്ന് (എന്റെ ഫോം ഉള്‍പ്പെടെ) എഴുതി ഒപ്പിടാന്‍ പ്രേരിപ്പിച്ചത്.
*'സമര്‍പ്പണ' കലാപരിപാടിയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാല്‍ ഈ നിബന്ധനകള്‍ ഒന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ നൃത്തോത്സവങ്ങളില്‍ ഉണ്ടായിരുന്നും ഇല്ല.
കൂടാതെ പ്രമുഖ കലാകാര്‍ ഉള്‍പ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം 'അവരുടേതായ' കാരണങ്ങള്‍ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാന്‍ സാധിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളര്‍ന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോള്‍ പക്കമേളക്കാര്‍ക്ക് ഉള്ള പ്രതിഫലം പോലും സംഘാടകര്‍ നല്‍കില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാന്‍ ആഗ്രഹിച്ചതും അതിനായി പ്രായത്‌നിച്ചതും. എന്നാല്‍ നിബന്ധനകള്‍ വെച്ച് വെച്ച്, ഞാന്‍ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.
ഒരു കലാകാരി എന്ന നിലയില്‍, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂര്‍ണ്ണ ബോധ്യത്താല്‍, കല അവതരിപ്പിക്കാന്‍ 'ഹിന്ദുവാണ്' എന്ന് എഴുതി സമ്മതിച്ചു ആ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല. Therefore I BOYCOTT this opportunity.
Content Highlights: anju aravind boycott oppurtunity to perform dance in koodalmanikyam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..