റഷ്യൻ ആക്രമത്തിൽ തകർന്ന യുക്രൈനിലെ കെട്ടിടം|AFP
2023 ജനുവരി അവസാനം രക്തരൂഷിതമായ റഷ്യ-യുക്രൈൻ യുദ്ധം പലയിടങ്ങളിലും ശാന്തത കൈവരിക്കുകയാണെന്ന് മധ്യപടിഞ്ഞാറൻ യുക്രൈനിലെ ജനങ്ങൾക്ക് തോന്നലുണ്ടായെങ്കിലും യഥാർഥത്തിൽ അതല്ല സംഭവിച്ചത്. ആ സമയം യുക്രൈന്റെ പല നഗരങ്ങളിലും ഇരുസൈന്യവും തമ്മിൽ പോരാട്ടം നടക്കുകയായിരുന്നു.
സംഘർഷം രൂക്ഷമായേക്കാം
യുദ്ധം ഒരുവർഷം പൂർത്തിയാകുന്ന ഈ ഘട്ടത്തിൽ, അധിനിവേശം കടുപ്പിക്കാനുള്ള മുന്നൊരുക്കമാണ് റഷ്യ നടത്തുന്നതെന്നാണ് സൂചന. വടക്കുകിഴക്കൻ അതിർത്തികളിൽ 300-ഓളം യുദ്ധവിമാനങ്ങളും 200-ലധികം സൈനിക ഹെലികോപ്റ്ററുകളും റഷ്യ അണിനിരത്തിയിട്ടുണ്ട്. വ്യക്തമായും യുക്രൈനിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ റഷ്യക്കെതിരേ ശക്തമായി നിലകൊള്ളുന്ന മേഖലയാണിത്. ഇവിടെ റഷ്യ ഒരുക്കുന്ന സന്നാഹങ്ങൾ അവർ എത്ര വലിയ നഷ്ടം സഹിക്കാനും തയ്യാറാണെന്ന സൂചന നൽകുന്നു.
ഞങ്ങൾ തകർന്നിട്ടില്ല. പല അഗ്നിപരീക്ഷകളെ നേരിട്ടെങ്കിലും ഞങ്ങൾ പിടിച്ചുനിന്നു. നാടിനെ ഈ യുദ്ധത്തിലേക്ക്, ഇക്കണ്ട ദുരന്തത്തിലേക്ക്, തള്ളിവിട്ടതിന്റെ കണക്ക് സൂക്ഷിച്ചിട്ടുണ്ട്.
വൊളോദിമിർ സെലെൻസ്കി
യുക്രൈൻ വീണാൽ
റഷ്യക്കെതിരേ തിരിച്ചടിക്കാൻ ഇപ്പോഴും യുക്രൈന് സാധിക്കുന്നത് യു.എസ്., യു.കെ, യൂറോപ്യൻ രാജ്യങ്ങൾ, മറ്റ് യൂറോപ്പിതര രാജ്യങ്ങൾ എന്നിവയുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ്. അതിന് അവരോട് നന്ദിപറഞ്ഞേ പറ്റൂ. ആ സഹായം ഏതെങ്കിലും തരത്തിൽ നിലച്ചാൽ, യുക്രൈൻ പിന്നെയില്ല. അങ്ങനെ യുക്രൈൻ ഇല്ലാതായാൽ, അതായത് യുദ്ധത്തിൽ യുക്രൈൻ പരാജയപ്പെടുകയാണെങ്കിൽ, അത് മുഴുവൻ ലോകത്തിന്റെയും തോൽവിയും അടിയറവുമായിരിക്കും. റഷ്യയുടെ വിജയം ലോകത്ത് പുതിയ യുദ്ധങ്ങൾക്ക് വഴിയൊരുക്കുകയും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറി അവരുടെ അതിർത്തിപ്രദേശങ്ങൾ പിടിച്ചെടുക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.
തകർന്ന റഷ്യൻ മിത്ത്
കഴിഞ്ഞ ഒരുവർഷം റഷ്യക്കെതിരേ വിജയകരമായി പൊരുതുന്ന യുക്രൈൻ, പുതിന്റെ പ്രധാന ശത്രുവായി തുടരുകയാണ്. കാരണം, ലോകത്തെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ സൈന്യമാണ് റഷ്യയുടേതെന്ന മിത്തിനെയാണ് യുക്രൈൻ തകർത്തുകളഞ്ഞത്. ഇനി, ‘ദ ഗ്രേറ്റ് റഷ്യൻ ആർമി’ എന്നുപറഞ്ഞ് പരസ്പരം ഊറ്റംകൊള്ളാൻ റഷ്യൻ ജനതയ്ക്കുപോലും ആകില്ല. മറുവശത്ത് യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള യുക്രൈന്റെ സാധ്യതയും വർധിച്ചുവരുകയാണ്. ഒപ്പം, യുക്രൈന്റെ നാറ്റോ അംഗത്വത്തിനുള്ള സാധ്യതയും വിദൂരമല്ല. അതേസമയം, യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് യുക്രൈൻജനതയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ വലിയ മനുഷ്യവിഭവ ശേഷിയും യുദ്ധത്തിനെതിരായി റഷ്യൻജനതയ്ക്ക് പ്രതിഷേധം ഇല്ലാത്തതുമാണ് അതിനു കാരണം.
ഈ യുദ്ധത്തിനുശേഷം യുക്രൈൻ ആരുടെ ഭാഗത്തായിരിക്കുമെന്ന് നമുക്കെല്ലാവർക്കും ഊഹിക്കാം. യുക്രൈൻ, യൂറോപ്പിന്റെയും അമേരിക്കയുടെയും പക്ഷത്തായിരിക്കും. റഷ്യയുമായി സൗഹൃദം പുലർത്തുമ്പോഴും അവർക്ക് ആയുധം നൽകാൻ ചൈന വിമുഖത കാണിക്കുകയാണ്. അവസാനം ചൈന യുക്രൈനെ സഹായിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമോ? അങ്ങനെ ഞാൻ സംശയിക്കുന്നു. പുതിയ വർഷം ആരംഭിച്ചതേയുള്ളൂ. ഒരുപക്ഷേ, ചൈനയുടെയും അമേരിക്കയുടെയും താത്‌പര്യങ്ങൾ ഏകീകരിക്കപ്പെടുന്നതുൾപ്പെടെയുള്ള എന്തു മാറ്റവും 2023-ൽ സംഭവിക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിനർഥം ഒന്നു മാത്രമേയുള്ളൂ. അസന്തുലിതവും ഭയാനകവുമായ ഈ യുദ്ധത്തിലെ യുക്രൈന്റെ വിജയമായിരിക്കും അതെന്ന്.
സോവിയറ്റ് കാലത്ത് റഷ്യയിലും യുക്രൈനിലും ഒരു ചൊല്ലുണ്ടായിരുന്നു. ‘പുതുവത്സരദിനം നിങ്ങൾ എങ്ങനെ ആഘോഷിക്കുന്നുവോ, അതിനനുസരിച്ചിരിക്കും ആ വർഷത്തെ ജീവിതവും’ എന്ന്. സന്തോഷത്തോടെയും ശുഭപ്രതീക്ഷയോടെയും പുതുവത്സരത്തെ വരവേൽക്കണമെന്നാണ് മുമ്പൊക്കെ ഇത് സൂചിപ്പിച്ചിരുന്നത്. പക്ഷേ, 2023-ലെ അപരിചിതമായ ഞങ്ങളുടെ പുതുവത്സരാഘോഷവും ജനുവരി ഒന്നിന് അഞ്ചുമണിക്കൂർ വരാന്തയിൽ കഴിച്ചുകൂട്ടിയതും ഓർക്കുമ്പോൾ ഇനിവരുന്ന പുതുവത്സരങ്ങൾ ജീവനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രാർഥനയോടും പ്രത്യാശയോടും കൂടിയായിരിക്കും ഞങ്ങൾ ആരംഭിക്കുക. ഒരുപക്ഷേ, ഈവർഷം മുഴുവൻ ഞങ്ങൾ അങ്ങനെത്തന്നെ കഴിയേണ്ടിവന്നേക്കാം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവനിലും സുരക്ഷയിലും ആകുലപ്പെട്ട്.
Content Highlights: Andrey Kurenkov about Ukraine russia war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..