Shabhnam Dawran/Photo: Instagram
കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ ആ രാജ്യത്തിന്റെ വിധി തന്നെ മാറി. ഇതില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്, അത്തരമൊരു കഥയാണ് അഫ്ഗാനിസ്ഥാനിലെ റേഡിയോ ടെലിവിഷന്‍ അവതാരകയായ ശബ്‌ന ദവ്‌റാന് പറയാനുള്ളത്.
അഫ്ഗാനിസ്ഥാനിലെ പ്രധാന ടെലിവിഷന്‍ അവതാരകയായ ശബ്‌ന ഇപ്പോള്‍ യുകെയിലാണുള്ളത്. ഓഫീസില്‍ പ്രവേശിപ്പിക്കാതെ താലിബാന്‍ സംഘം ഇവരെ തടഞ്ഞു വെച്ചു. ഇതിനെതിരെ ശബ്‌ന പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
2021 ഓഗസ്റ്റ് 14 ന്റെ രാത്രി ശബ്‌നയ്ക്ക് മറക്കാനാവില്ല. അടുത്ത ദിവസം താലിബാന്‍ പൂര്‍ണ്ണമായി അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നെ നടന്നതെല്ലാം ഞെട്ടലോടെ മാത്രമേ ശബ്‌നയ്ക്ക് ഓര്‍ക്കാനാവുന്നുള്ളു. 24കാരിയായ ശബ്‌ന അഫ്ഗാനിസ്ഥാനിലെ ഉയര്‍ന്നുവരുന്ന ടെലിവിഷന്‍ അവതാരകയായിരുന്നു. എന്നാല്‍ താലിബാന്റെ വരവോടെ എല്ലാം അസ്തമിച്ചു. തോക്കുചൂണ്ടി ജോലിസ്ഥലത്ത് നിന്ന് തന്നെ ഓടിച്ച സംഭവം ഭീതിയോടെ ഓര്‍ക്കുകയാണ് ശബ്‌ന.
''പുരുഷനും സ്ത്രീകള്‍ക്കും തുല്യ അവകാശത്തോടെ ജോലി ചെയ്യാന്‍ പറ്റുന്ന സാമൂഹിക അന്തരീക്ഷം ഉണ്ടായിരിക്കുമെന്ന് താലിബാന്‍ പ്രതിനിധികള്‍ ആദ്യം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിറ്റേന്ന് ഓഫിസിലേക്ക് എത്തിയ എന്നെ അകത്തേക്ക് പോലും അവര്‍ കയറ്റിവിട്ടില്ല. പുരുഷന്‍മാര്‍ക്ക് മാത്രമാണ് പ്രവേശനമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്, നീ പണിയെടുത്തത് മതി ഇനി മുതല്‍ ഞങ്ങളാണിവിടെയെന്ന് അവര്‍ പറഞ്ഞു.തൊഴില്‍ ചെയ്യാനുള്ള എന്റെ അവകാശത്തെ കുറിച്ച് അവരോട് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ നേര്‍ക്ക് അവര്‍ തോക്കുചൂണ്ടി. ഒരൊറ്റ ബുള്ളറ്റ് മതി നിന്നെ തീര്‍ക്കാന്‍ അത് വേണ്ടെങ്കില്‍ പോവാന്‍ പറഞ്ഞു''
വിഷയത്തെ കുറിച്ച് അന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ഞാനൊരു വീഡിയോ പോസ്റ്റ് ചെയ്തു. ഇത് വൈറലായി. എന്നാല്‍ ഇത് എന്റെ കുടുബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി മാറി. ചെറിയ ബാഗ് പാക്ക് ചെയ്ത് സഹോദരങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്ഥാന്‍ വിടുകയായിരുന്നു- ശബ്‌ന ഓര്‍ത്ത് പറയുന്നു
ആയിരക്കണക്കിന് അഫ്ഗാനിസ്ഥാന്‍ അഭയാര്‍ഥികള്‍ക്കും യുകെയിലേക്കാണ് ഇവര്‍ എത്തിയത്. ഇംഗ്ലീഷിലെ പ്രാവീണ്യക്കുറവും കുറഞ്ഞ തൊഴില്‍സാധ്യകളും കാരണം ആദ്യകാലത്ത് ശബ്‌ന ജീവിതം മുന്നോട്ട് കൊണ്ടുപോവാനായി നന്നായി ബുദ്ധിമുട്ടി. യുകെയിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുകയാണ് ശബ്‌ന. ആറ് വര്‍ഷം കഷ്ടപ്പെട്ടുണ്ടാക്കിയ കരിയര്‍ ചീട്ടുകൊട്ടാരം പോലം തകര്‍ന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വേറെ.
"ആദ്യം മുതൽ തുടങ്ങുന്നത് പോലെയാണ് ഇപ്പോള്‍..ആറ് വര്‍ഷത്തെ എന്റെ കരിയര്‍ പരിചയം മുഴുവന്‍ നഷ്ടമായത് പോലെയാണ് എനിക്ക് തോന്നുന്നത്. ഞാനിപ്പോള്‍ ഇംഗ്ലീഷ് പഠിക്കുകയാണ്. ഭാഷ അറിയാത്തതിനാല്‍ ആദ്യകാലത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോവുന്നത് പോലും ബുദ്ധിമുട്ടായിരുന്നു".
ഇപ്പോഴും വീടില്ലാതെ കഴിയുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ യുകെയിലുണ്ട്. എന്നാല്‍ ഭാഗ്യം കൊണ്ട് കൗണ്‍സില്‍ ഹൗസ് ഇവര്‍ക്ക് ലഭ്യമായി.യു.കെയിലെ സാഹചര്യങ്ങളുമായി ഇവര്‍ ഇണങ്ങിയെങ്കിലും സ്വന്തം നാട് വിട്ടുവന്നതിന്റെ വിഷമം ഇവര്‍ക്കുണ്ട്. ശബ്നയും സഹോദരിയും കോളേജില്‍ ഇംഗ്ലീഷിന് പഠിക്കുകയാണ്. സഹോദരന്‍ സെക്കൻഡറി സ്‌കൂളില്‍ പഠിക്കുന്നു.
യുകെയില്‍ ശബ്‌നയെ പോലെ ആയിരങ്ങള്‍ അഭയാര്‍ത്ഥികളായി താമസിക്കുകയാണ്. ഭൂരിഭാഗം പേര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. യുക്രൈന്‍ യുദ്ധം കാരണമാണ് നടപടികള്‍ വൈകുന്നതെന്ന് ശബ്‌ന പറയുന്നു. ഇതുമായുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം പരിഗണനയിലുണ്ടെന്നും ഇവര്‍ പറയുന്നു.
നിലവില്‍ അഫ്ഗാനിസ്ഥാനിലെ വനിത ചാനല്‍ അവതാരകര്‍ മുഖം മറച്ചാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. താലിബാന്റെ കര്‍ശന നിര്‍ദേശ പ്രകാരമാണ് ചാനല്‍ പ്രവര്‍ത്തനങ്ങളെല്ലാം മുന്നോട്ട് പോവുന്നത്. സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സത്രികള്‍ എല്ലാ സാമുഹിക രംഗങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.
Content Highlights: Afghanistan TV presenter Shabna
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..