ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കാനെത്തിയ ഗുസ്തിതാരങ്ങൾ മെഡൽ നെഞ്ചോടുചേർത്ത് നിൽക്കുന്നു
ഗുസ്തി താരങ്ങളുടെ സമരത്തെ അടിച്ചമർത്താൻ കഴിഞ്ഞ ഞായറാഴ്ച്ച തലസ്ഥാന നഗരിയിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ വിവരിക്കുകയാണ് സമരത്തിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തക സീന യു.ടി.കെ.
28/05/2023
ഇന്ന് രാവിലെ ഞാനും പങ്കാളിയും ഗ്രേറ്റര്‍ നോയിഡയില്‍നിന്നു ജന്തർ മന്തറിലെത്തി ഗുസ്തി താരങ്ങളുടെ ധര്‍ണയില്‍ പങ്കെടുത്തു. ഇന്നലെയും ഞങ്ങള്‍ അവിടെ പോയി സമരത്തില്‍ പങ്കെടുത്ത് പലരെയും കണ്ട് സംസാരിച്ചിരുന്നു. ബിന്ദു അമ്മിണിയോടൊപ്പവും ഞാന്‍ അവിടം സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തി മെഡലുകള്‍ വാരികൂട്ടിയ ഗുസ്തി താരങ്ങളുടെ കണ്ണീരണിഞ്ഞ ഫോട്ടോ പത്രമാധ്യമങ്ങളില്‍ വന്നത് ഞെട്ടലോടെയാണ് കണ്ടത്. ഇത്തരത്തിലൊരു അരാജകത്വം രാജ്യതലസ്ഥാനത്ത് നടക്കുമ്പോള്‍ പോവാതിരിക്കുന്നതെങ്ങനെ....! മറ്റൊന്നും ആലോചിക്കാതെ ഡല്‍ഹിയിലേക്ക് യാത്രയായതാണ്
മാർച്ച് ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും കൂടി ഉളളതു കാരണം ബസുകളും ട്രെയിനുകളും റദ്ദാക്കിയിരുന്നു. മറ്റ് വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏപ്പെടുത്തിയിരുന്നു. ആളുകളെ പല സ്ഥലങ്ങളിലും തടഞ്ഞുവെച്ചു. കൂടുതല്‍ ആളുകള്‍ എത്താതിരിക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചു. സമര പന്തല്‍ പൊളിച്ചു മാറ്റി. ഗുസ്തി താരങ്ങളെയും ധര്‍ണയില്‍ പങ്കെടുത്തവരെയും ക്രൂരമായി വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. എളുപ്പം ആളുകള്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്ത ദൂരത്ത് ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളില്‍ തടങ്കലില്‍ വെച്ചു. മൊബൈലുകള്‍ പൊലീസ് പിടിച്ചു വാങ്ങിയതു കാരണം ആര്‍ക്കും പരസ്പരം സംസാരിക്കാന്‍ കഴിഞ്ഞില്ല. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാതെ എല്ലാവരും ഒരുപോലെ വിഷമിച്ചു.
ഈ സമയത്തൊക്കെ ഞങ്ങളെ ജന്തർ മന്തറിലേക്ക് കയറാന്‍ അനുവദിക്കാതെ ഗേറ്റിനു പുറത്തു നിര്‍ത്തുകയായിരുന്നു. കുരുക്ഷേത്രയിലെ രണ്ട് വനിതാ സുഹൃത്തുക്കളും ഒരു യൂട്യൂബറും മറ്റ് രണ്ട് വ്യക്തികളും ഞങ്ങളോടൊപ്പം കൂടി. പുറത്ത് റോഡിലൂടെ നടന്ന് അവിടെയുളള ഗേറ്റുകള്‍ തുറന്നു തരാന്‍ ആവശ്യപ്പെട്ടെങ്കിലും അവരാരും കേട്ടില്ല. മൂന്നാമത്തെ ഗേറ്റും തുറക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ നിന്ന് ശാന്തമായി പ്രതിഷേധിക്കാന്‍ തുടങ്ങി. ഉഷ ജന്തർ മന്തറിന്റെ തെരുവില്‍ പ്രസംഗിക്കുകയും ചെയ്തു. അതോടെ ഞങ്ങളെയും അറസ്റ്റ് ചെയ്തു. ഒന്നര മണിക്കൂര്‍ ബസില്‍ ഇരുത്തി ബുരാരിയിലെ ഗ്രീന്‍ വാലി എന്ന ഫാമില്‍ രാത്രി 7 മണിവരെ തടങ്കലില്‍ വെച്ചു. ബസിലും അവിടെ എത്തിയപ്പോഴും ഒക്കെ ഞങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു.
ഹാളില്‍ കടന്നപ്പോള്‍ കണ്ടത് സാക്ഷി മാലിക് പൊട്ടിക്കരയുന്നതാണ്. ഇതുകണ്ട് വിഷമിച്ചുപോയ ഞങ്ങള്‍ പൊലീസിനോട് ദേഷ്യപ്പെട്ട് സംസാരിച്ചു. മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഒപ്പമുണ്ട് എന്ന് പറഞ്ഞ് അവരെ സാന്ത്വനിപ്പിച്ചു. അവരെ കൊണ്ടുപോയ ബസില്‍ ആയിരുന്നു ഞങ്ങളെയും കൊണ്ടു പോയത് എന്നത് അവിടെ എത്തിയതിനു ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. എന്റെ മൊബൈലില്‍ നിന്ന് അവര്‍ അവരുടെ ഭര്‍ത്താവിനെ വിളിച്ച് സംസാരിച്ചു. ഭര്‍ത്താവ് പിന്നീട് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് എത്തി.
മുദ്രാവാക്യം വിളിക്കരുത്, ഫോട്ടോ, വീഡിയോ എടുക്കരുത് എന്ന് പൊലീസ് പറഞ്ഞിരുന്നു. ഞങ്ങള്‍ അത് അനുസരിച്ചില്ല. ഞങ്ങളുടെ മൊബൈലുകളും പോലീസ് വാങ്ങാന്‍ ശ്രമിച്ചെങ്കിലും പോലീസിന് അതിന് കഴിഞ്ഞില്ല. ചെറുത്തു നിന്നു. സ്വയം സുരക്ഷയ്ക്ക് മൊബൈല്‍ അത്യാവശ്യമാണ് എന്ന് ഞാന്‍ പറഞ്ഞു. മൊബൈല്‍ പോലീസിന് കൊടുക്കാതിരുന്നത് കാരണമാണ് അവിടെ നടന്ന കാര്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ കഴിഞ്ഞത്. പിന്നീട് മൊബൈല്‍ ബാഗില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോക്കറ്റില്‍ സൂക്ഷിച്ചു.
ഫാം ഹൗസില്‍ ഞങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നെങ്കിലും സാക്ഷി മാലിക് ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചിരുന്നതുകൊണ്ട് ഞങ്ങളും കഴിച്ചില്ല. പിന്നീട് മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ് വെറുതെ വിടും എന്ന് പറഞ്ഞപ്പോള്‍ 6.30-ന് അവര്‍ ഭക്ഷണം കഴിച്ചു. ഞങ്ങളും. ചെക്കപ്പിനു ശേഷം ഫ്രീ ആയതോടെ അവര്‍ ടാക്‌സിയില്‍ കൊണാട്ട് പ്ലെയിസിലേക്ക് പോയി. ഉഷയുടെ ആവശ്യപ്രകാരം പൊലീസ് ഞങ്ങള്‍ക്ക് രണ്ട് ഓട്ടോ ഏര്‍പ്പാടാക്കിത്തന്നു. ജന്തർ മന്തറില്‍ ധര്‍ണയില്‍ പങ്കെടുക്കാന്‍ ആണ് വന്നത് ബുരാരിയില്‍ ടൂറിന് വന്നതല്ല അതുകൊണ്ട് തിരികെ പോകാന്‍ ഉളള വാഹനം ഏര്‍പ്പാടാക്കി തരണം എന്നാണ് ഉഷ പറഞ്ഞത്. ഞങ്ങളും കൊണാട്ട് പ്ലെയിസില്‍ ഇറങ്ങി. ഞങ്ങള്‍ വീട്ടിലേക്കും മറ്റുള്ളവര്‍ അടുത്തുളള ഗുരുദ്വാരയിലേക്കും രാത്രി താമസിക്കാന്‍ പോയി.

അത്യന്തം ഭീകരമായ അവസ്ഥയിലും നീതിക്കു വേണ്ടി നില്‍ക്കുന്നവരോടൊപ്പം ഭയരഹിതമായി നിലകൊള്ളാന്‍ കഴിഞ്ഞു എന്നത് ഹൃദയത്തില്‍ കോരിത്തരിപ്പുണ്ടാക്കുന്ന അനുഭവമാണ്. നീതിബോധമുളളവരുടെ ഉത്സവം ഈ തെരുവില്‍ തന്നെയാണ് എന്ന് ഈ ധര്‍ണയും കാണിച്ചു തന്നു.
ധര്‍ണയില്‍ പങ്കെടുത്തവരുടെയും അറസ്റ്റു വരിച്ചവരുടെയും ഹൃദയത്തിലും സിരകളിലും ഒരേ വികാരം തന്നയായിരുന്നിരിക്കും അന്ന് ഉണ്ടായിരുന്നിരിക്കുക. ഇന്ത്യയ്ക്ക് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ക്ക് അവരുടെ നിസ്സഹായാവസ്ഥ എല്ലാ അര്‍ത്ഥത്തിലും ബോധ്യപ്പെട്ടു. അവര്‍ അപമാനിക്കപ്പെട്ടു. എന്നിട്ടും പിന്തിരിയാതെ സമരം കൂടുതല്‍ ശക്തമാക്കും എന്ന് പറഞ്ഞാണ് അവര്‍ അവിടെനിന്നു തിരിച്ചുപോയത്.
Content Highlights: activist sheena sharing experince in delhi wrestling protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..