Representative image
തിരുവനന്തപുരം: ജീവിതരീതിയിലെ മാറ്റം കേരളത്തിലെ ആദിവാസികളുടെ നിലനില്പുതന്നെ അപകടത്തിലാക്കുന്നു. ഗർഭിണികളുടെ എണ്ണം തീരേ കുറഞ്ഞു. പോഷകാഹാരക്കുറവിൽ കുട്ടികൾക്ക് വിളർച്ച. ജീവിതശൈലീ രോഗങ്ങളും കൂടി. നാല്പതിനു താഴെയുള്ളവരുടെ മരണനിരക്കും ഉയരുന്നു.
വൈവിധ്യമുള്ള പരമ്പരാഗത ഭക്ഷണരീതി ഉപേക്ഷിച്ച കുട്ടികൾ നഗരങ്ങളിലെ ജങ്ക് ഫുഡിലേക്കു മാറി. ആണായാലും പെണ്ണായാലും ഊരിലെ ഭക്ഷണത്തോട് താത്പര്യം ഇല്ലാതായതോടെയാണ് രോഗബാധിതരായത്. പ്രമേഹത്തിനും കിഡ്നിരോഗങ്ങൾക്കും അടിമയാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ. മുതിർന്നവരുടെ മദ്യപാനവും കൂടി.
ഗർഭംധരിക്കാൻ യുവതികൾക്ക് ആരോഗ്യമില്ല. ഇതോടെ കുട്ടികളുടെ എണ്ണം കുറയുന്നു. കാടർ, ചോലനായ്ക്കർ വിഭാഗങ്ങളിലാണ് കുട്ടികൾ കുറയുന്ന പ്രവണത കൂടുതലായി കണ്ടത്. വിളർച്ചബാധ കൂടുതലും പെൺകുട്ടികളിലാണ്. വിദ്യാഭ്യാസത്തിൽ മുന്നിലെത്താൻ ഇവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുന്നു.
സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ഭക്ഷ്യകമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഊരുകൾ സന്ദർശിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണിത്.
കുടകൾക്കുകീഴിൽ മൊബൈലുമായി
ആൺകുട്ടികൾ മൊബൈൽ ഫോണിന് അടിമയാണ്. വനത്തിൽ മൊബൈൽ റേഞ്ചുള്ള ഭാഗത്ത് പൊരിവെയിലിൽ കുടകൾക്കുകീഴിൽ നിരന്നിരുന്ന് ചാറ്റു ചെയ്യുന്നതും വീഡിയോ നോക്കുന്നതുമാണ് കമ്മിഷൻ കണ്ടത്. പഠനം അവസാനിപ്പിച്ച ഇവർ പുറംനാട്ടിൽ ജോലിചെയ്താണ് ഫോൺ വാങ്ങിയതെന്ന് കമ്മിഷനംഗങ്ങളോടും ഉദ്യോഗസ്ഥരോടും പറഞ്ഞു.
അമൃതം പൊടിയും അരിയും
ആറുമാസം മുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്ന അമൃതം പൊടി വിതരണത്തിലും ക്രമക്കേടുണ്ട്. സൗജന്യമായി നൽകേണ്ട 30 കിലോ റേഷനരിയിൽ ചില കോളനികളിൽ പത്തുകിലോയ്ക്ക് പണം വാങ്ങുന്നു. ഇതിനെതിരേ കമ്മിഷൻ കേസെടുത്തിട്ടുണ്ട്.
സ്ത്രീകളുടെ രക്ഷയ്ക്ക് ‘ഭാസുര’
കോളനികളിലെ സ്ത്രീകൾക്ക് കമ്മിഷനുണ്ടാക്കിയ കൂട്ടായ്മയാണ് ‘ഭാസുര.’ ഭക്ഷ്യസുരക്ഷയുടെ ചുരുക്ക രൂപമാണിത്. 460 യൂണിറ്റുകളിൽ വിദൂരമേഖലയിലെ 100 എണ്ണം മാതൃകാ യൂണിറ്റുകളാക്കും. വാർഡംഗം അധ്യക്ഷയും കോളനിയിലെ യുവതി കൺവീനറുമായ ഓരോ യൂണിറ്റിലും ട്രൈബൽ മേഖലയിലെ പ്രൊമോട്ടറും അങ്കണവാടി വർക്കറും ഉൾപ്പെടും. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഇവരുടെ പ്രവർത്തന മേൽനോട്ടത്തിന് കമ്മിഷൻ ഓഫീസിൽ ഭാസുര സെല്ലും പ്രവർത്തിക്കുന്നു.
Content Highlights: Tribal Health kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..