സുപ്രീം കോടതി | Photo: Mathrubhumi
ന്യൂഡൽഹി: സ്വവർഗവിവാഹത്തിന് നിയമാനുമതി നൽകണമോ എന്ന വിഷയത്തിൽ ഏഴുസംസ്ഥാനങ്ങൾമാത്രമാണ് നിലപാടറിയിച്ചതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, അസം സർക്കാരുകൾ സ്വവർഗവിവാഹത്തെ എതിർത്തപ്പോൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, സിക്കിം എന്നിവർ മറുപടിക്ക് സമയംതേടി. വിശദമായ ചർച്ച ആവശ്യമായ വിഷയമാണിതെന്നാണ് ഇവരുടെ നിലപാട്. അതേസമയം, കേരളമുൾപ്പെടെ ബാക്കി സംസ്ഥാനങ്ങൾ നിലപാടറിയിച്ചിട്ടില്ല.
സ്വവർഗവിവാഹത്തിന് നിയമാനുമതി വേണമെന്ന ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്. സംസ്ഥാനങ്ങളെ കക്ഷിചേർത്ത് നിലപാട് തേടണമെന്ന ആവശ്യം സുപ്രീംകോടതി തുടക്കത്തിൽത്തന്നെ തള്ളിയിരുന്നു. എന്നാൽ, സംസ്ഥാനങ്ങളുടെ നിലപാട് തേടിക്കൊണ്ട് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രസർക്കാർ കത്തയച്ചു. പത്തുദിവസത്തിനകം നിലപാടറിയിക്കണമെന്നാണ് ഏപ്രിൽ 18-ന് ആവശ്യപ്പെട്ടത്.
സ്വവർഗവിവാഹത്തിന് നിയമാനുമതി നൽകുന്നതിനെ കേന്ദ്രസർക്കാർ എതിർക്കുകയാണ്. വിഷയം പാർലമെന്റാണ് പരിശോധിക്കേണ്ടതെന്ന നിലപാടാണ് കേന്ദ്രത്തിന്. ബി.ജെ.പി.യിതര സർക്കാരുള്ള സംസ്ഥാനങ്ങളായ രാജസ്ഥാനും ആന്ധ്രാപ്രദേശും സ്വവർഗവിവാഹത്തെ എതിർത്തപ്പോൾ ഉത്തർപ്രദേശും മഹാരാഷ്ട്രയും പെട്ടെന്ന് നിലപാടറിയിക്കാതെ സമയം തേടിയെന്നത് ശ്രദ്ധേയമാണ്.
വിവിധ മതനേതാക്കളുമായി സംസാരിച്ചശേഷമാണ് സ്വവർഗവിവാഹത്തെ എതിർക്കാൻ തീരുമാനിച്ചതെന്ന് ആന്ധ്രാപ്രദേശ് അറിയിച്ചു. വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന സങ്കീർണവിഷയമായതിനാൽ എല്ലാവരുമായും വിശദമായ കൂടിയാലോചനകളില്ലാതെ മറുപടി നൽകാനാവില്ലെന്നാണ് ഉത്തർപ്രദേശ് അറിയിച്ചത്.
എല്ലാവരുമായും ചർച്ച വേണമെന്നതിനാൽ സമഗ്രമായ മറുപടി നൽകാൻ ഇപ്പോഴാവില്ലെന്ന് മഹാരാഷ്ട്രയും പറഞ്ഞു. ഇക്കാര്യം വിശദമായി പഠിക്കാൻ കമ്മിറ്റിയുണ്ടാക്കുമെന്ന് സിക്കിം അറിയിച്ചു.
Content Highlights: Three states oppose same-sex marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..