റോസമ്മയും മകളും
ഈ രണ്ടരവയസ്സുകാരി മോളേയും വയ്യാത്ത അമ്മയെയും കൊണ്ട് വരുമാനമില്ലാത്ത ഞാന്‍ എങ്ങോട്ട് പോവാനാണ് ? ആത്മഹത്യയല്ലാതെ ഞങ്ങള്‍ക്ക് മുന്നിലൊരു വഴിയില്ല. കഴിഞ്ഞ് ദിവസം പാറമടയ്‌ക്കെതിരെ പ്രതിഷേധവുമായി കൂട്ടിക്കൽ പഞ്ചായത്ത് പടിക്കല്‍ കൈക്കുഞ്ഞുമായി എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച റോസമ്മ സാമുവലിന്റെ വാക്കുകളാണിത്.
കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി കാരണം ജീവിക്കാനാവാതെ റോസമ്മ അലയുകയാണ്.പാറമട പ്രവര്‍ത്തിക്കുന്നത് മൂലം സ്വന്തം ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കാന്‍ പറ്റുന്നില്ലെന്ന് മാത്രമല്ല. ഈ സ്ഥലം വാങ്ങാനും ആരും എത്തുന്നില്ല. ഈ സ്ഥലം പാറമടക്കാര്‍ തന്നെ വിലയ്‌ക്കെടുക്കുയോ അല്ലെങ്കില്‍ ക്വാറി അടച്ചു പൂട്ടുകയോ വേണമെന്നാണ് റോസമ്മയുടെ ആവശ്യം.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസില്‍ റോസമ്മ എത്തി കയ്യില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതര്‍ തക്ക സമയത്ത് ഓടിയെത്തിയതിനാല്‍ ഇവരെ രക്ഷിക്കാനായി. മുന്നില്‍ വേറൊരു വഴിയും തനിക്കില്ലെന്നാണ് റോസമ്മ പറയുന്നത്. ജീവിക്കാനൊരു ഇടമോ പണമോ ഇല്ലാതെ മുന്നോട്ട് എങ്ങനെ പോവും റോസമ്മ ചോദിക്കുന്നു. അധികൃതര്‍ ആരും തന്നെ തന്റെ പ്രശ്‌നത്തില്‍ ഗൗരവമായി ഇടപെടുന്നില്ലെന്നാണ് റോസമ്മയുടെ ആരോപണം
കൈക്കുഞ്ഞുമായി ഞാന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും കുഞ്ഞിനെയും കൊണ്ട് വാടക വീടുകള്‍ കയറിയിറങ്ങുകയാണ് ഞാന്‍. അച്ഛന്റെ മരണാന്തര പെൻഷൻ തുക കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. ഇവരെ ഒറ്റയ്ക്ക് നിര്‍ത്തി ജോലിക്ക് പോവുന്നത് എനിക്ക് സാധ്യമല്ല.
പാറമട വന്നില്ലായിരുന്നില്ലെങ്കില്‍ എന്റെ സ്വന്തം വീട്ടില്‍ വാടക കൊടുക്കാതെ താമസിക്കാമായിരുന്നു. സ്ഥലത്ത് നന്നായി കൃഷി ചെയ്യാനും പറ്റും.പാറമടയ്ക്ക് തൊട്ടരികിലാണ് വീട്. പാറ പൊട്ടിക്കുമ്പോള്‍ ബോംബ് പൊട്ടുന്ന പോലെയാണ്. ഭൂമിയാകെ കിടുങ്ങി വിറക്കും, പേടിയാവും അവിടെ നില്‍ക്കാന്‍. പോരാത്തതിന് സഹിക്കാന്‍ പറ്റാത്ത പൊടിയും. ഒന്നരയേക്കറോളം വരുന്ന എന്റെ ഭൂമി ഈ പാറമടക്കാര്‍ കാരണം തരിശ് കിടക്കുകയാണ്. പൊട്ടികരഞ്ഞുകൊണ്ട് റോസമ്മ പറയുന്നു.
മലയരയ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരാണ് ഈ ക്വാറിക്ക് ചുറ്റും താമസിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെയുള്ള ഭൂമി ആട് ഫാം തുടങ്ങാനെന്ന പേരില്‍ ക്വാറി ഉടമകള്‍ വാങ്ങുന്നത്. പിന്നീട് ക്വാറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഇവിടെത്തെ ജീവിതം ദുസഹമായി. ഇവിടെ നിന്ന് റോസമ്മയും കുടുംബവും പിന്നീട് വാടക വീട്ടിലേക്ക് മാറി. ചില കുടുംബപ്രശ്‌നങ്ങളുള്ളതിനാല്‍ ഭര്‍ത്താവും ഇപ്പോള്‍ റോസമ്മയ്‌ക്കൊപ്പമില്ല. മരിച്ചു പോയ അച്ഛന്റെ പേരില്‍ ലഭിക്കുന്ന തുച്ഛമായ തുക കൊണ്ട് വാടക കൊടുക്കാനും പറ്റാത്ത അവസ്ഥയിലായതോടെ ദിവസങ്ങള്‍ക്ക് മുന്‍പ് വാടക വീടും ഒഴിയേണ്ടി വന്നു
പട്ടിക വര്‍ഗ കമ്മീഷനിലടക്കം പരാതി കൊടുത്തിട്ടും യാതൊരു നടപടിയുമില്ല. ആ ഓഫീസില്‍ പോ ഈ ഓഫീസില്‍ പോ എന്ന് പറഞ്ഞ് എന്നെ തട്ടകളിക്കുകയാണ്. എനിക്കൊരു വീട് വേണം ആരുടെ സൗജന്യവും വേണ്ട. എന്റെ സ്ഥലം പാറമടക്കാര്‍ എടുക്കണം.അതിന്റെ വില കിട്ടിയാല്‍ ഞാന്‍ പോയ്‌ക്കോളം. അല്ലെങ്കില്‍ അവര്‍ അവിടെ വിട്ട് പോണം. ജീവിക്കാനുള്ള അവകാശമാണ് ഞാന്‍ ചോദിക്കുന്നത്. എനിക്ക് നീതി വേണം റോസമ്മ പറയുന്നു
Content Highlights: Story of rosamma samuel against Quarry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..