ശ്രീനാരായണ ഗുരു | ചിത്രം: എൻ. എൻ. സജീവൻ
ബെംഗളൂരു: സാമൂഹികപരിഷ്കർത്താവ് ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം കർണാടകത്തിലെ സാമൂഹികപാഠപുസ്തകത്തിൽ വീണ്ടും ഉൾപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.
കർണാടകത്തിലെ സ്കൂൾ പാഠപുസ്തക പരിഷ്കരണത്തിലാണ് പത്താംക്ലാസിലെ സാമൂഹികപാഠപുസ്തകത്തിൽനിന്ന് ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള പാഠഭാഗം ഒഴിവാക്കിയത്. ഇതിനെതിരേ സംസ്ഥാനത്ത് വൻ പ്രതിഷേധമുയർന്നതോടെ ഇത് കന്നഡ ഓപ്ഷണൽ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് മുഴുവൻ വിദ്യാർഥികളും പഠിക്കുന്ന വിഷയമല്ല.
പാഠഭാഗം കന്നഡ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി സാമൂഹികപാഠപുസ്തകത്തിൽത്തന്നെ തിരിച്ചെടുക്കാനാണ് ഇപ്പോൾ തീരുമാനമായത്.
ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയതിനെതിരേ ഏറെ ശ്രീനാരായണീയരുള്ള തീരദേശജില്ലകളിൽ പ്രതിഷേധം അണയാതെ നിൽക്കുകയായിരുന്നു.
ഈ മേഖലയിൽനിന്നുള്ള ബി.ജെ.പി. സംസ്ഥാനപ്രസിഡന്റും എം.പി.യുമായ നളിൻകുമാർ കട്ടീലും മന്ത്രി സുനിൽകുമാറും കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രിയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി.
സാമൂഹികപാഠപുസ്തകത്തിൽനിന്ന് ശ്രീനാരായണഗുരുവിനൊപ്പം തമിഴ് സാമൂഹികപരിഷ്കർത്താവ് പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരെയും പുറത്താക്കിയിരുന്നു. കന്നഡ പാഠപുസ്തകത്തിൽനിന്ന് ഭഗത്സിങ്ങിനെയും ഒഴിവാക്കിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിന്നീട് ഉൾപ്പെടുത്തി. ആർ.എസ്.എസ്. സ്ഥാപകൻ ഹെഡ്ഗെവാറിന്റെ പ്രസംഗം പുതുതായി ഉൾപ്പെടുത്തിയപ്പോഴാണ് ഭഗത്സിങ്ങിനെ ഒഴിവാക്കിയത്.
അംബേദ്കറുടെ ഭരണഘടനാശില്പി എന്ന വിശേഷണമാണ് ഒഴിവാക്കിയതിൽ മറ്റൊന്ന്. സമൂഹികപരിഷ്കർത്താവായ ബസവേശ്വരനെക്കുറിച്ചുള്ള പാഠത്തിൽ വരുത്തിയ പരിഷ്കാരവും പ്രതിഷേധം വിളിച്ചുവരുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..