രാമചന്ദ്ര ഗുഹ| ഫോട്ടോ: കെ.കെ സന്തോഷ്, മാതൃഭൂമി
നാസിസവും വലതുപക്ഷഹിന്ദുത്വയും തമ്മില്‍ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടോ? വാദങ്ങള്‍ സഹിതം വിശദീകരിക്കുക,'' കഴിഞ്ഞമാസം ഉത്തര്‍പ്രദേശിലെ ശാരദ സര്‍വകലാശാലയില്‍ നടന്ന പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ വന്ന ചോദ്യമാണിത്. ഇത് 'രാജ്യത്തിന്റെ മഹത്തായ ദേശീയൈക്യത്തിന് പൂര്‍ണമായി എതിരുനില്‍ക്കുന്ന നടപടിയാണെന്നും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ കാരണമാകുമെന്നും' ആരോപിച്ച് സര്‍വകലാശാലാധികൃതര്‍ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു.ശാരദ സര്‍വകലാശാലയിലെ അധ്യാപകന് വിദ്യാര്‍ഥികള്‍ക്ക് നല്കിയ ആ 'വിലക്കപ്പെട്ട' ചോദ്യത്തിന് മറുപടി പറയാന്‍ ശ്രമിക്കുകയാണ് രാമചന്ദ്രഗുഹ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ പുതിയ പംക്തിയിലൂടെ.
രാമചന്ദ്രഗുഹയുടെ ഭൂതവും വർത്തമാനവും എന്ന പംക്തിയിലെ ഭാഗം
1931-ല്‍ ഇറ്റലി സന്ദര്‍ശിച്ച ഹിന്ദുവലതുപക്ഷ താത്ത്വികനേതാവായിരുന്ന ഡോ. ബി.എസ്. മൂഞ്ജെ അവിടെവെച്ച് ഫാസിസ്റ്റ് ഭരണകൂടത്തിന് പിന്തുണനല്കുന്ന നിരവധിപേരുമായും സംസാരിച്ചു. ബെനിറ്റോ മുസോളിനിയിലും അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രത്തിലും അതിയായി ആകൃഷ്ടനായി മൂഞ്ജെ. ചെറുപ്പക്കാര്‍ക്കിടയില്‍ സൈനികമനോഭാവം വളര്‍ത്തിയെടുക്കുന്ന മുസോളിനിയുടെ നീക്കങ്ങളും അദ്ദേഹത്തിന്റെ ആരാധന വര്‍ധിപ്പിച്ചു.
മൂഞ്ജെയുടെ അഭ്യര്‍ഥന പ്രകാരം മുസോളിനി അദ്ദേഹത്തിന് സന്ദര്‍ശനാനുമതി നല്കി. തന്നോട് സ്നേഹപൂര്‍വം സംസാരിച്ച ഇന്ത്യന്‍ സന്ദര്‍ശകനോട് ഫാസിസ്റ്റ് യുവജനപ്രസ്ഥാനങ്ങളെക്കുറിച്ച് എന്തുകരുതുന്നുവെന്ന് മുസോളിനി ചോദിച്ചു. ''യുവര്‍ എക്സലന്‍സി, എനിക്ക് അതിയായ മതിപ്പുതോന്നുന്നു. വളരാനാഗ്രഹിക്കുന്ന എതൊരു രാഷ്ട്രത്തിനും ഇത്തരത്തിലുള്ള സംഘടനകള്‍ ആവശ്യമാണ്. സൈനികപുനരുജ്ജീവനത്തിന് ഇന്ത്യക്കും ഇത്തരമൊരു സംഘടന കൂടിയേതീരൂ,'' എന്നാണ് മൂഞ്ജെ മറുപടി നല്‍കിയത്.
യൂറോപ്യന്‍ ലോകത്തെ മഹാന്മാരായ മനുഷ്യരിലൊരാള്‍ എന്നാണ് മൂഞ്ജെ മുസ്സോളിനിയെ കുറിച്ച് പിന്നീട് പറഞ്ഞത്. ആര്.എസ്.എസിന്റെ സ്ഥാപകനായ കെ.ബി. ഹെഡ്ഗേവാറിന്റെ ഗുരുവായിരുന്നു മൂഞ്ജെ. നാഗ്പുരില്‍ വിദ്യാര്‍ഥിയായിരുന്നകാലത്ത് മൂഞ്ജെയുടെ വീട്ടിലായിരുന്നു ഹെഡ്ഗേവാര്‍ താമസിച്ചിരുന്നത്. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയതിനുശേഷം മൂഞ്ജെയും ഹെഡ്ഗേവാറും ചേര്‍ന്ന് ഹിന്ദുമഹാസഭയെയും ആര്.എസ്.എസ്സിനെയും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഠിനാധ്വാനംചെയ്തു. 1934ല്‍ മൂഞ്ജെയും ഹെഗ്ഡേവാറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വിശദമായ മറ്റൊരു യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ മൂഞ്ജെ സംസാരിച്ചതിങ്ങനെ: ''ഹിന്ദുധര്മശാസ്ത്രം അടിസ്ഥാനമാക്കി ഇന്ത്യയിലുടനീളമുള്ള ഹിന്ദുമതത്തെ ഏകീകരിക്കാന്‍ ഞാനൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ, പഴയകാലത്തെ ശിവജിയെപ്പോലെയോ പുതുകാലത്ത് ഇറ്റലിയിലുള്ള മുസോളിനിയെപ്പോലെയോ ജര്‍മനിയിലെ ഹിറ്റ്ലറെപ്പോലെയോ ഹിന്ദുക്കളെ നയിക്കാന്‍ ഒരു ഏകച്ഛത്രാധിപതിയില്ല എന്നതാണ് ആ പദ്ധതി നടപ്പാക്കുന്നതിനുള്ള തടസ്സം. എന്നുകരുതി അങ്ങനെയാരു ഏകാധിപതി ഉയര്‍ന്നുവരുന്നതുവരെ നമ്മള് കൈയുംകെട്ടിയിരിക്കണമെന്നല്ല. അതിനുവേണ്ടി ഒരു ശാസ്ത്രീയപദ്ധതി രൂപവത്കരിച്ച് പ്രചാരണപരിപാടികള്‍ ഇപ്പോഴേ ആരംഭിക്കണം.''
മര്സിയ കാസൊലാരി തന്റെ പ്രബന്ധത്തില്‍ ചേര്‍ത്ത സവര്‍ക്കറുടെ ചില പരാമര്‍ശങ്ങള്‍ ഇവയാണ്.
''ജര്‍മനിക്ക് നാസിസത്തിലും ഇറ്റലിക്ക് ഫാസിസത്തിലും അഭയം തേടാന്‍ എല്ലാ അവകാശവുമുണ്ട്. ഇത്തരത്തിലുള്ള ഇസങ്ങളും ഭരണസംവിധാനങ്ങളുമൊക്കെ അതത് രാജ്യങ്ങള്‍ക്ക് ഗുണകരമാവുന്നു എന്നതുതന്നെയാണ് അതിന്റെ ന്യായീകരണം''
''പൊതുവായ ഭൂപ്രദേശം പങ്കിടുന്നു എന്നതിനുമേല്മാത്രം ആശ്രയിക്കുന്ന ഒന്നല്ല ദേശീയത. ഭാഷയിലും സംസ്കാരത്തിലും ചിന്തയിലും മതത്തിലുമൊക്കെയുള്ള ഏകത അതിലും പ്രധാനമാണ്. അതുകൊണ്ടുതന്നെ ജര്‍മന്‍കാരെയും ജൂതരെയും ഒരു രാഷ്ട്രമായി പരിഗണിക്കാനാവില്ല.''
ഇന്ത്യയിലിപ്പോള്‍ അധികാരത്തിലുള്ള ഹിന്ദുത്വഭരണകൂടത്തിന്റെ താരബിംബമാണ് സവര്‍ക്കര്‍. ശാരദ സര്വകലാശാലാധ്യാപകന് വിദ്യാര്‍ഥികളോടു ചോദിച്ചത് വളരെ പ്രധാനപ്പെട്ട ചോദ്യമാണെന്ന് അവരുടെ ഗവേഷണം തെളിയിക്കുന്നു. അതിന് മറുപടിനല്കാന് അനുവദിക്കാതിരിക്കുകയും അധ്യാപകന് സസ്പെന്ഷന് നല്‍കുകയും ചെയ്ത സര്വകലാശാലാധികൃതരുടെ നടപടിയില്‍നിന്ന് സത്യം പുറത്തുവരുമെന്ന ഭയമാണ് വ്യക്തമാകുന്നത്.
രാമചന്ദ്രഗുഹയെഴുതിയ ലേഖനം പൂര്‍ണ്ണമായും വായിക്കാം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍
Content Highlights: ramachandra Guha , hindutva and fascism, KB Hedgewar, Savarkar, social
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..