കൊറോണ പടരുന്നത് തടയാനായി രാജ്യം പൂര്‍ണ്ണമായി ലോക്ക് ഡൗണിലേക്ക് കടന്നിരിക്കുന്നു. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രധാനമന്ത്രി 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ നിര്‍ദേശിച്ചത്. കര്‍ശന നിയന്ത്രണങ്ങളുമായി പോലീസും അധികൃതരും മുന്നോട്ടു പോകുമ്പോള്‍ അവ ലംഘിക്കുന്നത് ഗുരുതരമായി പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. നിയമ ലംഘകര്‍ക്ക് വിവിധ നിയമങ്ങള്‍ക്ക് കീഴില്‍ ലഭിക്കാവുന്ന ശിക്ഷകളെപ്പറ്റി അറിവുണ്ടായിരിക്കേണ്ടത് ഈ അവസരത്തില്‍ അഭികാമ്യമാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി,സി), 1860
? വകുപ്പ് 188: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതും ഒരു മാസം മുതല്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്നതോ 200 രൂപ മുതല്‍ 1000 രൂപവരെ പിഴ ഈടാക്കാവുന്നതോ ആയ കുറ്റം.
? വകുപ്പ് 269: പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപകര്‍ച്ചയ്ക്ക് കാരണമാവുന്ന വിധം അശ്രദ്ധയോടെ പെരുമാറുന്നത് ആറ് മാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റം.
? വകുപ്പ് 270: പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപകര്‍ച്ചയ്ക്ക് കാരണമാവുന്ന വിധം മനപ്പൂര്‍വ്വം പെരുമാറുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം.
? വകുപ്പ് 271: വാഹന ഗതാഗതം നിയന്ത്രിക്കുന്ന അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതും അസുഖം പടര്‍ന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള സഞ്ചാരത്തിനുള്ള വിലക്ക് ലംഘിക്കുന്നതും 6 മാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിച്ചേക്കാവുന്ന കുറ്റമാണ്.
? വകുപ്പ് 176: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന വിവരശേഖരണത്തിനും നോട്ടീസുകള്‍ക്കും കൃത്യമായി ഉത്തരം നല്‍കാനുള്ള വ്യക്തികളുടെ നിയമപരമായ ഉത്തരവാദിത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തിന്റെ ഗൗരവമനുസരിച്ച് ഒരു മാസം മുതല്‍ പരമാവധി ആറു മാസം വരെ തടവോ 500 മുതല്‍ 1000 രൂപ വരെ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്നതാണ്.
? വകുപ്പ് 177: രോഗലക്ഷണങ്ങള്‍ മറച്ചു വച്ച് മനപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ അധികൃതരെ ധരിപ്പിച്ചാല്‍ ആറു മാസം വരെ തടവോ 500 മുതല്‍ 1000 രൂപ വരെ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്നതാണ്.
? വകുപ്പ് 277: രോഗബാധിതര്‍ മനപ്പൂര്‍വ്വം പൊതു ജലാശയങ്ങളിലോ ജലസംഭരണികളിലോ പകര്‍ച്ചവ്യാധി പടരാനിടയാക്കും വിധം പെരുമാറുന്ന സാഹചര്യം ഒഴിവാക്കാനും ഇന്ത്യന്‍ ശിക്ഷാ നിയമം ശ്രദ്ദിക്കുന്നുണ്ട്. കുറ്റക്കാര്‍ക്ക് 3 മാസം വരെ തടവോ 500 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്തും.
? വകുപ്പുകള്‍ 153 A, 504, 505 (1) (b), 507: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സമൂഹത്തിലെ വിവിധ ജാതി, മത, ഭാഷ, പ്രാദേശിക വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദ വളര്‍ത്തുന്നതും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതുമെല്ലാം ഈ വകുപ്പുകള്‍ പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും നല്‍കാവുന്നതായ കുറ്റങ്ങളാണ്.
കേരള പോലീസ് നിയമം, 2011
? വകുപ്പ് 118 (ഇ): മനഃപൂര്‍വം സമൂഹസുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന തരത്തിലോ സമൂഹത്തിന് അപകടകരമായ തരത്തിലോ ഉള്ള പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും.
കേരള പൊതുജനാരോഗ്യ നിയമം, 2009
? വകുപ്പുകള്‍ 71,72,73,74: രോഗബാധിതനായ സ്വന്തം സാന്നിധ്യം മറ്റുള്ളവരുടെ ആരോഗ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കിക്കൊണ്ട് അധികൃതരുടെ നിര്‍ദ്ദേശങ്ങളെ ലംഘിക്കുന്നതും പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രോഗ പകര്‍ച്ചയ്ക്ക് കാരണമാക്കുന്നതും രോഗബാധിതന്‍ രോഗകാലയളവില്‍ പൊതുജനസമ്പര്‍ക്ക സാധ്യതയുള്ള ജോലികളിലും കച്ചവടത്തിലുമെല്ലാം ഏര്‍പ്പെടുന്നത് കുറ്റമാണ്. ഇത്തരക്കാരെ ആശുപത്രികളിലേക്കും സുരക്ഷിത സ്ഥാനത്തേക്കും നീക്കാന്‍ അധികൃതരെ ചുമതലപ്പെടുത്തുന്ന നിയമം കുറ്റക്കാര്‍ക്ക് മൂന്ന് മാസം വരെ തടവും 1000 രൂപ വരെ പിഴയും നിഷ്‌ക്കര്‍ഷിക്കുന്നു.
ദുരന്ത നിവാരണ നിയമം, 2005
? വകുപ്പ് 51: കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സമുണ്ടാക്കിയാല്‍ ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കും.
? വകുപ്പ് 54: തെറ്റായ അപായ സന്ദേശം നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും.
? ക്രിമിനല്‍ നടപടി ചട്ടം 144 വകുപ്പ് പ്രകാരം ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ചുള്ള അതത് ജില്ലാ കളക്ടര്‍മാരുടെ നിരോധനാഞ്ജകളും ഫലപ്രദമായി ഉപയോഗിക്കാം.
? ക്രിമിനല്‍ നടപടി ചട്ടം 149 പ്രകാരം പോലീസിന് കുറ്റകൃത്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഉചിതമായ കരുതല്‍ നടപടികള്‍ കൈക്കൊള്ളാം.
? രോഗം മറച്ചു വച്ച് രോഗം പടരാന്‍ കാരണമാകും വിധം പെരുമാറുന്നവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാനും റദ്ദ് ചെയ്യാനുമുള്ള നടപടികളിലേക്ക് കടക്കാം.
? വകുപ്പ് 58: ലോക്ക് ഡൌണ്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും തൊഴിലുടമകള്‍ക്കെതിരെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതോ റദ്ദാക്കുന്നതോ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളാവുന്നതാണ്. കമ്പനികളും അവയുടെ ഡയറക്ടര്‍മാരും കോര്‍പ്പറേറ്റുകളുമെല്ലാം സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് എന്നും ദേശീയ ദുരന്ത നിവാരണ നിയമം പറഞ്ഞുവയ്ക്കുന്നു.
ചുരുക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗപ്പകര്‍ച്ചയുടെ നിയന്ത്രണം ഒരു പരിധി വരെ സാധ്യമാകും എന്നത് വസ്തുതയായിരിക്കെ അത്തരം നടപടികള്‍ക്ക് സ്വമേധയാ വിധേയമാകുക എന്നത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണെന്ന് നമുക്ക് ഓര്‍മ്മിക്കാം.
content highlights; punishment for the person who violating lock down rules


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..