കുസാറ്റ് ക്യാമ്പസ് | ഫോട്ടോ:മുരളീകൃഷ്ണൻ.ബി
കളമശ്ശേരി: കുസാറ്റ് ലേഡീസ് ഹോസ്റ്റലിലെ വിവേചനപരമായ നിയന്ത്രണങ്ങൾക്കെതിരേ എസ്എഫ്ഐ നടത്തിയ പോരാട്ടത്തിന് ഫലപ്രാപ്തി. രാത്രി 10-ന് ശേഷം പെൺകുട്ടികൾ ഓണ്‍ലൈനിൽ ഭക്ഷണം വാങ്ങരുത്, രാത്രി ലൈബ്രറിയില്‍ പോവരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഹോസ്റ്റലിൽ ഏർപ്പെടുത്തിയിരുന്നത്. രാത്രിയില്‍ ഹോസ്റ്റല്‍ മുറികളിൽ നിരന്തര പരിശോധനയും ഉണ്ടായിരുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഏർപ്പെടുത്തിയിരുന്ന ഇത്തരം വിവേചനപരമായ ചട്ടങ്ങൾക്കെതിരേയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സമരം ചെയ്തത്.
പല നിയന്ത്രണങ്ങളിലും നേരത്തെ വിദ്യാർഥികൾ അതൃപ്തരായിരുന്നു അതോടൊപ്പം സ്വകാര്യതയിലേക്ക് കൈകടത്തിക്കൊണ്ടുള്ള റൂം പരിശോധനയും മറ്റും ഏറിയതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ എസ്എഫ്‌ഐ നേതാക്കളെ സമീപിച്ചത്.
ഹോസ്റ്റലിലെ എസ്എഫ്‌ഐ നേതാക്കളും ഇതിനെ പിന്തുണച്ചു. തുടര്‍ന്ന് അഞ്ചാം തീയതി എസ്എഫ്‌ഐ മാതൃകം കുസാറ്റ് സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 150 ഓളം പേര്‍ അണിനിരന്ന പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്‌ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമെന്ന പൊതുവികാരം അണപൊട്ടിയതോടെ യൂണിവേഴ്‌സിറ്റി അധികാരികള്‍ ചര്‍ച്ചയ്ക്കായി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വിളിപ്പിച്ചു. രജിസ്ട്രാര്‍, വാര്‍ഡന്‍, ചീഫ് വാര്‍ഡന്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് പോലും അംഗീകരിച്ചില്ല. തുടര്‍ന്നാണ് എസ്എഫ്‌ഐ കുസാറ്റ് യൂണിറ്റ് സമരം ഏറ്റെടുക്കുന്നത്.
ഇതോടെ ഹോസ്റ്റലിന്റെ പരിസര പ്രദേശങ്ങളിലൊതുങ്ങിയ പ്രതിഷേധം ഔദ്യോഗിക ഓഫീസുകളിലേക്കും വ്യാപിച്ചു. എസ്എഫ്‌ഐ കുസാറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭരണ വിഭാഗം ഓഫീസിലേക്ക് 250-ഓളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന മാര്‍ച്ചും ധര്‍ണയും നടത്തി. പഠിപ്പുമുടക്കി പ്രതിഷേധം തുടങ്ങിയതോടെ വീണ്ടും ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാമെന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചു. പിന്നീട് വിസി, പിവിസി, രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ചില മാറ്റങ്ങള്‍ വരുത്തി സര്‍ക്കുലര്‍ അവതരിപ്പിക്കാമെന്ന് അധികൃതര്‍ സമ്മതിക്കുകയായിരുന്നു.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചുവെന്നാണ് എസ്എഫ്‌ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് വൈശാഖ് എന്‍ പ്രതികരിച്ചത്. എന്‍ട്രി പാസ് ഉപയോഗിച്ച് രാത്രി 10 ന് ശേഷം ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള അനുമതി നല്‍കി. രാത്രി 11 വരെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ അനുമതി നല്‍കിയതിനൊപ്പം മുറികളിലെത്തിയുള്ള പരിശോധനയും ഒഴിവാക്കി. പകരം ഹോസ്റ്റലിലെ രജിസ്റ്ററില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അറ്റെന്‍ഡെന്‍സ് രേഖപ്പെടുത്താം.
Content Highlights: cusat circular for ladies hostel have been modified amid the protest lead by sfi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..