Representational Image| Photo: AFP
ന്യൂഡൽഹി: നിർമാണ മേഖലയിൽ അന്തരീക്ഷ മലിനീകരണം ദുസ്സഹമായിട്ടും ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ 94 ശതമാനം സ്ത്രീകളും പരാതിപ്പെടാൻ മടിക്കുന്നതായി സർവേ. പർപ്പസ് ഇന്ത്യയും മഹിളാ ഹൗസിങ് ട്രസ്റ്റും സംയുക്തമായി നടത്തിയ സർവേയിലാണ് സ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹിയിലെ ബക്കർവാല, ഗോകുൽപുരി, സൗദാ ഗേവ്ര എന്നിവിടങ്ങളിൽ 2021 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെയാണ് സർവേ നടത്തിയത്.
36 വയസ്സിന് മുകളിലുള്ളവരാണ് സർവേയുടെ ഭാഗമായത്. ഇവരിൽ ഭൂരിഭാഗവും നിരക്ഷരരോ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരോ ആണ്. ഭൂരിപക്ഷവും വിവാഹിതരുമാണ്. വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 85 ശതമാനം സ്ത്രീകളും സമ്മതിച്ചു.
75 ശതമാനം പേർ വായുവിന്റെ ഗുണനിലവാരം മോശമാകുമ്പോൾ അസുഖമോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. സർവേയിൽ പങ്കെടുത്തവരിൽ നാലിൽ മൂന്നുപേരും നിർമാണ സ്ഥലങ്ങളിൽ ജോലിചെയ്യുന്നത് തങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് വിശ്വസിക്കുന്നു. 76 ശതമാനം സ്ത്രീകളും വായു മലിനീകരണത്തിന്റെ പ്രശ്‌നത്തെക്കുറിച്ച് ബോധവതികളാണ്.
ടി.വി. (61 ശതമാനം), സുഹൃത്തുക്കൾ (41 ശതമാനം), സ്‌കൂളിൽ പോകുന്ന കുട്ടികൾ / കുടുംബാംഗങ്ങൾ (45 ശതമാനം) എന്നിവരിൽ നിന്നാണ് സ്ത്രീകൾക്ക് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. പങ്കെടുത്തവരെല്ലാം വായുനിവാര സൂചികകളായ പി.എം. 2.5, പി.എം. 10 എന്നിവയെക്കുറിച്ച് അജ്ഞരായിരുന്നു.
നിർമാണ സ്ഥലങ്ങളിലെ വായു മലിനീകരണം തടയുന്നത് കരാറുകാരുടെ മാത്രം ഉത്തരവാദിത്വമാണെന്നും തങ്ങൾ അതിന് ബാധ്യസ്ഥരല്ലെന്നും ചിലർ കരുതുന്നു. ആറുശതമാനം സ്ത്രീകൾ മാത്രമാണ് വായുമലിനീകരണത്തിന്റെ പ്രതികൂല ഫലങ്ങൾ തടയാൻ മാസ്‌കുകൾ ഉപയോഗിക്കുക, മുഖം തുണികൊണ്ട് മറയ്ക്കുക, ദേഹം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, അവശിഷ്ടങ്ങളിൽ വെള്ളംതളിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നത്. പങ്കെടുത്തവരിൽ തൊണ്ണൂറു ശതമാനം പേരും പൊതുഗതാഗതം മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.
ആരോഗ്യപ്രശ്‌നങ്ങളേറെ
ലോകാരോഗ്യസംഘടന ഈയടുത്ത് പുറത്തുവിട്ട വായുമലിനീകരണവും ആരോഗ്യവും എന്ന പഠനറിപ്പോർട്ട് വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ആഴത്തിൽ സ്പർശിക്കുന്നതാണ്. കേവലം ശ്വാസോച്ഛാസ രോഗങ്ങൾക്കുപരി പ്രസവിക്കപ്പെട്ട കുട്ടികളിലെ ഭാരക്കുറവ്, നാഡീവ്യൂഹ വളർച്ചയുടെ മുരടിപ്പ്, ആസ്ത്മ, കരൾ, വൃക്ക രോഗങ്ങൾ തുടങ്ങിയവയും വ്യാപകമായി കണ്ടുവരുന്നു.
തെരുവുകളിൽ റിക്ഷ വലിക്കുന്നവർ, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തൊഴിലാളികൾ, സാധാരണക്കാർ എന്നിവർക്കാണ് ഇത് കൂടുതൽ അപകടകരമാകുന്നത്. ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മെട്രോ നഗരമായ ഡൽഹിയിലെ വായു മലിനീകരണ അളവ് ഇനിയും വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
വാഹന പുക, നിർമാണ പ്രവർത്തനങ്ങളിലെ പൊടികൾ, മാലിന്യങ്ങൾ കത്തിക്കുന്നത്, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ കാർഷികവിളകൾ കത്തിക്കുന്നത് തുടങ്ങി ഡൽഹിയുടെ അന്തരീക്ഷത്തെ മലിനമാക്കുന്ന കാരണങ്ങളേറെയാണ്.
Content Highlights: women news, construction workers, Delhi air pollution, Survey Report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..