ഫ്രാൻസിസ്‍ നൊറോണ, ജോബ് മഠത്തിൽ
നവോത്ഥാന കേരളത്തിന്റെ ഇന്നത്ത അധ്യായത്തിന് നാടകങ്ങളുടെ പൂര്‍വകാല ചരിത്രം വഹിച്ച പങ്ക് ചെറുതല്ല. നിരോധനങ്ങളേയും ആക്രോശങ്ങളേയും ചെറുത്തുതോല്‍പിച്ച് കലയിലൂടെ വിപ്ലവം തീര്‍ത്തവര്‍ കേരളത്തിന്റെ രാഷ്ട്രീയ- സമൂഹിക ചരിത്രത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി ഉള്‍ക്കൊണ്ട് സംവദിച്ച് ചര്‍ച്ച ചെയ്ത് നാടകങ്ങള്‍ക്കും കലകള്‍ക്കും അന്ന് മലയാളി അവരുടേതായ കാഴ്ചപ്പാടും നല്‍കിയിരുന്നു. പക്ഷെ, കാലം മാറിയതോടെ കലകൾക്ക് മേലുള്ള ആവിഷ്കാര സ്വാതന്ത്ര്യം വിഷയം വലിയ ചർച്ചയാവാൻ തുടങ്ങി. അങ്ങനെ തങ്ങള്‍ക്കിഷ്ടമില്ലാത്തതിനെ എതിര്‍ത്ത് തോല്‍പിക്കാനും അതിനുമേല്‍ നിരോധനത്തിന്റെ വാളോങ്ങി നിര്‍ത്താനും ശക്തിയുള്ളവരായി മത, സമുദായിക, രാഷ്ട്രീയ സംഘടനകള്‍ മാറി.
സ്‌കൂള്‍ കലോത്സവ വേദികളില്‍ പോലും നാടകങ്ങൾക്കും കലകൾക്കുമെതിരേ പ്രകടനങ്ങളും പ്രതിഷേധങ്ങളും വരുന്നത് പതിവുകാഴ്ചയായി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഫ്രാന്‍സിസ് നൊറൊണയുടെ കക്കുകളിയെന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമായി ജോബ് മഠത്തില്‍ സംവിധാനവും കെ.ബി അജയകുമാര്‍ രചനയും നിര്‍വഹിച്ച കക്കുകളി നാടകത്തിനെതിരേ വരുന്ന പ്രതിഷേധങ്ങള്‍. നാടകം സ്റ്റേജിലെത്തി ഒരുവര്‍ഷം പിന്നിട്ടപ്പോഴാണ് പ്രതിഷേധങ്ങള്‍ വരുന്നതെന്നതാണ് ശ്രദ്ധേയം. ഇതുവരെ 18 വേദികള്‍ പിന്നിട്ടു കഴിഞ്ഞു. എന്തുകൊണ്ട് ഇതുവരെയില്ലാത്ത പ്രതിഷേധം? നാടകം സഭകള്‍ക്കെതിരാണോ? എന്താണ് ഭാവി? കക്കുകളിയെന്ന കഥയുടെ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയും നാടക സംവിധായകന്‍ ജോബ് മഠത്തിലും സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. ആന്റണി വടക്കേക്കര വി.സിയും മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
കന്യാസ്ത്രീകള്‍ എന്നും അടിമകളായിരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നു- ഫ്രാന്‍സിസ് നൊറോണ

- കക്കുകളിക്കെതിരേയുള്ള പ്രതിഷേധത്തിന് പിന്നിലെന്താണ് ?
2018 മുതല്‍ 2023 വരെയുള്ള കത്തോലിക്ക സഭയുടേയും മെത്രാന്‍മാരുടേയും രാഷ്ട്രീയമായ വളര്‍ച്ചയേയും അവരുടെ രാഷ്ട്രീയപരമായ പക്ഷം ചേരലിനേയും കൂടെ നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തില്‍നിന്ന് ഒരു തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ പോലെയാണ് അവരുടെ പെരുമാറ്റവും സംസാരവുമെല്ലാം. അത്തരത്തിലുള്ള അധികാരമൊന്നും ഇവര്‍ക്കില്ല. സഭകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചൊക്കെ അന്വേഷണങ്ങളും മറ്റും വരുന്ന കാലമാണിപ്പോള്‍. അപ്പോള്‍ അവര്‍ക്ക് ചെയ്യാനാവുന്നത് തങ്ങളുടെ കാര്യങ്ങള്‍ സുരക്ഷിതമായി നിര്‍ത്താന്‍ കഴിയുന്ന ഏതെങ്കിലും ഭാഗത്ത് ചായ്‌വ് കാണിക്കുകയെന്നതാണ്. അതവരുടെ നിലനില്‍പ്പിന്റെ കൂടെ പ്രശ്‌നമാണ്. സഭാ നേതൃത്വങ്ങള്‍ ഇന്നെത്തിപ്പെട്ടിരിക്കുന്ന രാഷ്ട്രീയമായ അപചയത്തിന്റെ പ്രതിഫലനമാണിത്.
- ചെറുകഥയില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്തിയാണ് നാടകമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത് ?
കന്യാസ്ത്രീകള്‍ സഭയുടെ വലിയ സാമ്പത്തിക സ്രോതസ്സാണ്. അവര്‍ ചെയ്യുന്ന ജോലിയുടെ പ്രതിഫലവും മറ്റുമെല്ലാമാണ് സഭയുടെ പ്രധാന വരുമാനം. അതുകൊണ്ടു തന്നെ തങ്ങളുടെ അടിമത്ത ബോധത്തില്‍നിന്ന് അവര്‍ പുറത്തേക്ക് വരാന്‍ പാടില്ലെന്നത് സഭയുടെ നിര്‍ബന്ധബുദ്ധിയുമാണ്. ഇതാണ് പ്രതിഷേധത്തിനുള്ള മറ്റൊരു കാരണം. സഭയില്‍ എത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിക്കും വൈദികനും ലഭിക്കുന്ന ഇരട്ടനീതിയേയും കഥ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് മുമ്പും കന്യാസ്ത്രീ മഠങ്ങളുമായി ബന്ധപ്പെട്ട് സിനിമകളും നാടകങ്ങളും കഥകളുമെല്ലാം വന്നിട്ടുണ്ട്. അതിലെല്ലാം ഇതിനേക്കാള്‍ മോശമായിട്ടാണ് കന്യാസ്ത്രീകളെ ചിത്രീകരിച്ചിട്ടുള്ളത്. പക്ഷേ, എന്തുകൊണ്ട് അന്നൊന്നുമില്ലാത്ത പ്രതിഷേധം കക്കുകളിക്കെതിരേ ഇപ്പോള്‍ വരുന്നുവെന്നത് ചിന്തിക്കാനാവുന്നതേയുള്ളൂ.
- നതാലിയ ആണല്ലോ വിപ്ലവകാരി; എങ്ങനെ അവളിലേക്കെത്തി ?
നമ്മളുടെ ഉള്ളില്‍ തന്നെയാണ് സ്വര്‍ഗമുള്ളതെന്ന് സൂചിപ്പിക്കുന്ന ദസ്തയോവ്സ്‌കിയുടെ വാക്കുകളാണ് ഞാന്‍ കഥയുടെ കീ വേര്‍ഡ് ആയി ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം സ്വത്വം വീണ്ടെടുത്ത് സ്വതന്ത്രയായി ജീവിക്കുന്നതിൽ അപ്പുറമെന്ത് സ്വർഗമാണുള്ളത്. ഇതിൽ ഊന്നിയാണ് കഥ മുന്നോട്ടുപോവുന്നതും. എന്നാല്‍ ദാരിദ്ര്യവും പട്ടിണിയുമെല്ലാം അനുഭവിച്ച് കിട്ടുന്നതാണ് സ്വര്‍ഗമെന്നാണ് സഭാനേതൃത്വത്തിന്റെ കാഴ്ചപ്പാട്. ഈ ചോദ്യം ചെയ്യലാണ് പ്രശ്‌നം. കന്യാസ്ത്രീകളെ അടിമബോധത്തില്‍ നിര്‍ത്താനാണ് ബ്രഹ്‌മചര്യം, ദാരിദ്ര്യം, അനുസരണം എന്ന കാഴ്ചപ്പാട് ഇവര്‍ ഉണ്ടാക്കിയിട്ടുള്ളത്. അപ്പോള്‍ ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ പ്രതിഷേധമുണ്ടാക്കുകയല്ലാതെ മറ്റ് വഴിയില്ല. പുരോഹിതന്റേയും കന്യാസ്ത്രീകളുടെയും ജീവിതം താരതമ്യം ചെയ്യുമ്പോള്‍ വസ്ത്രധാരണത്തില്‍ പോലും വിവേചനം കാണാം. തിരുവസ്ത്രമല്ലാതെ മറ്റ് വസ്ത്രം ധരിക്കുന്നതിന് വിലക്കാണ്, വാഹനം വാങ്ങുന്നതിനും; എന്തിന് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത് പോലും തെറ്റാണ്. ഇക്കാര്യങ്ങളെല്ലാം സിസ്റ്റർ ലൂസി കളപ്പുരക്കലിനെ പോലുള്ളവർ പറഞ്ഞിട്ടുണ്ട്. പൊതുസമൂഹത്തില്‍ ഇടപെടുന്നതില്‍ പോലും വിവേചനം കാണാം. ഇതിനെല്ലാം പുറമെ മഠം വിട്ടുവരുന്നവരേയും രണ്ട് രീതിയിലാണ് സ്വീകരിക്കുന്നതും. എന്നാൽ, ഇതൊന്നും ബാധകമല്ലാത്തവരാണ് വൈദികർ.
- നിരോധിക്കുന്നത് ശരിയാണോ ?
ചോദ്യം ചെയ്തത് ചില പുഴുക്കുത്തുകളെ- ജോബ് മഠത്തില്‍
.jpg?$p=8a1de87&&q=0.8)
- മതവിദ്വേഷം എവിടെയെന്ന് കാണിക്കൂ; അപ്പോള്‍ നാടകം നിര്‍ത്താം.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ ജില്ലകളിലും നാടകം കളിച്ചു. എന്നാല്‍, ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തില്‍ അവതരിപ്പിച്ചതോടെയാണ് ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. പ്രത്യേക അജണ്ട മുന്നില്‍ വെച്ചുള്ളതാണ് പ്രതിഷേധം. നാടകം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പല ഭാഗങ്ങളില്‍നിന്നു വലിയ സമ്മര്‍ദമാണുണ്ടാവുന്നത്. ഇത് ഏറെ വേദനിപ്പിക്കുന്നതാണ്. കന്യാസ്ത്രീ മഠമെന്നത് നാടകത്തിന്റെ പശ്ചാത്തലമായി വരിക മാത്രമാണ് ചെയ്യുന്നത്. ഇതില്‍ എവിടേയും മതവിദ്വേഷമില്ല, സന്യാസിനികളെ ആക്ഷേപിക്കുന്നില്ല.അവര്‍ക്കിടയിലെ ചില പുഴുക്കുത്തുകളെ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്.
.jpg?$p=a80322e&&q=0.8)
- നാടകം പറഞ്ഞുവെക്കുന്നതെന്താണ് ?
വിപ്ലവകാരിയായ, കമ്യൂണിസ്റ്റായ കറുമ്പന്‍ മരിച്ച ശേഷം വിശപ്പ് മാറ്റാന്‍ കറുമ്പന്റെ മകള്‍ നതാലിയയെ അമ്മ കന്യാസ്ത്രീ മഠത്തിലേക്കയക്കുന്നയിടത്ത് നിന്നാണ് കഥയുടെ തുടക്കം. പക്ഷെ, തന്റെ സ്വാതന്ത്ര്യത്തെ മണ്‍വെട്ടിയെടുത്ത് കുഴിച്ചുമൂടാനും തന്റെ പേര് പോലും നഷ്ടപ്പെടുന്നവളുമായി മാറാന്‍ നതാലിയയെന്ന പതിനാറുകാരി വിധിക്കപ്പെടുന്നു. നതാലിയങ്ങനെ മേയ്ഫ്ലവർ കുരിശിങ്കലാവുന്നു. ഉറക്കെ സംസാരിക്കുന്നതും വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നതും എന്തിന് ദൈവത്തിന് വേണ്ടി തന്നെ തന്നെ നല്‍കാനും തയ്യാറവണമെന്ന മഠാധിപതികളുടെ നിര്‍ദേശത്തില്‍ നതാലിയ നടത്തുന്ന കലഹമാണ് നാടകം. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അയലിലിരിക്കുന്നത് പോലും ചതുര്‍ഥിയായി കാണുന്ന പുരുഷമേധാവിത്വത്തിനെതിരേയാണ് നാടകം സംസാരിക്കുന്നത്. ഇതിലെവിടെയാണ് മതത്തെ ആക്ഷേപിക്കുന്നത്? ഇതിലെവിടെയാണ് മതവിദ്വേഷം പടര്‍ത്തുന്നത്അ? അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതമാണ് നാടകം പറയുന്നത്. എന്തുകൊണ്ട് കമ്യൂണിസ്റ്റുകാരനായ ഒരു അച്ഛന്റെ മകള്‍ക്ക് മഠത്തിലേക്ക് പോവേണ്ടി വരുന്ന അവസ്ഥയുണ്ടാകുന്നുവെന്ന വലിയ ചോദ്യം നാടകം ചോദിക്കുന്നുണ്ട്. അതാരും മനസ്സിലാക്കുന്നില്ല.
- കഥയിലില്ലാത്ത ചില ഭാഗങ്ങള്‍ നാടകത്തിലുണ്ടെന്ന ആരോപണം ?
ഭീഷണിപ്പെടുത്തിയാല്‍ ശക്തി കൂടുമെന്ന് അറിഞ്ഞ്, ഒരു പക്ഷെ വലിയ സമ്മര്‍ദം ചെലുത്തി നാടകം പ്രദര്‍ശിപ്പിക്കുന്നതിന് ഭാവിയില്‍ എന്തെങ്കിലും തടസ്സമുണ്ടാകാം. പക്ഷെ, ആര് മുന്നോട്ട് വന്നാലും അതിനുള്ള പശ്ചാത്തലം ഒരുക്കി തന്നാല്‍ അഭിനേതാക്കളേയും കൊണ്ട് നാടകവുമായി മുന്നോട്ടുപോവുമെന്നാണ് എനിക്ക് പറയാനുള്ളത്. അക്കാര്യത്തില്‍ ഉറച്ച നിലപാടുണ്ട്. മതത്തിനെതിരേയോ ക്രിസ്യാനിറ്റിക്കെതിരേയൊ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉറച്ച് വിശ്വാസമുണ്ട്. വിവാദമുണ്ടായതിന് ശേഷവും ഒരു വരിപോലും വെട്ടാതേയും ഒരു ഡയലോഗ് പോലും എഡിറ്റ് ചെയ്യാതെയും തന്നെയാണ് നാടകം മുന്നോട്ട് പോവുന്നത്. അത് ഇനിയും അങ്ങനെ തന്നെയാവും.

- പുരുഷാധിപത്യത്തിനെതിരേ പറയുന്നവരെ അടിച്ചൊതുക്കുകയാണോ ?
കന്യാസ്ത്രീ മഠങ്ങളില്‍ ഇന്നും എവിടെയാണ് ഒരു സ്ത്രീയുടെ സ്ഥാനം? വൈദികർക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ കന്യാസ്ത്രീകൾക്ക് ലഭിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. അതിനുള്ള ഉദാഹരണമായിട്ടാണ് നതാലിയുടെ അച്ഛന്‍ കറുമ്പന്റെ സഹോദരി ചൂച്ചിയുടെ കാര്യം പറയുന്നത്. ഒരിക്കല്‍ കമ്യൂണിസ്റ്റായ കറുമ്പന്‍ പുറത്തുപോയ സമയത്താണ് സഭയെ സേവിക്കാനായി ചൂച്ചി വീട്ടില്‍നിന്നും ഒളിച്ചോടി മഠത്തിലെത്തുന്നത്. പക്ഷെ, കറുമ്പന്‍ മരിച്ചപ്പോള്‍ കാണാനെത്തിയെന്ന ഒറ്റക്കാരണത്താല്‍ ചൂച്ചിയെ സഭയില്‍നിന്നു പുറത്താക്കുന്നു. പിന്നീട് ചൂച്ചി തിരുവസ്ത്രവുമിട്ട് കടപ്പുറത്ത് അലഞ്ഞ് നടക്കുന്ന കഥ നാടകത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതെല്ലാം താന്‍ കണ്ടുമുട്ടിയവരുടെ അനുഭവങ്ങളില്‍നിന്നും എടുത്തുചേര്‍ത്തതാണ്. സഭയേയോ മതത്തേയോ അവഹേളിക്കാന്‍ ചേര്‍ത്തതല്ല.
മഠത്തില്‍നിന്നു പുറത്താകുന്നവരെ സഭ എങ്ങനെയാണ് സമീപിക്കുന്നത്? അവരുടെ പിന്നീടുള്ള ജീവിതത്തില്‍ സഭ ഏതെങ്കിലും തരത്തില്‍ അനുകൂലമായി ഇടപെടുന്നുണ്ടോ? വിവാഹം കഴിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാറുണ്ടോ? വിടുതല്‍ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കുന്നില്ല. സഭ വിട്ടു എന്നതിന് പകരം ചാടിപ്പോവുന്നവര്‍ എന്ന പേര് നല്‍കുന്നു. ഇതൊക്കെ കന്യാസ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ് നടക്കുന്നത്. വൈദികർക്ക് ഒരു പ്രശ്‌നവുമില്ല. ഇത്തരം കാര്യങ്ങളൊക്കെയാണ് നാടകത്തിലൂടെ വിമര്‍ശിക്കുന്നത്. വിയോജിക്കുന്നവര്‍ ബഹിഷ്‌കരിക്കട്ടെ ചര്‍ച്ച ചെയ്യട്ടെ, അല്ലാതെ ഇതിനെയങ്ങ് നിരോധിച്ച് കളയണമെന്ന് ശാഠ്യം പിടിക്കുന്നതെന്തിനാണ്? അതല്ലല്ലോ ജനാധിപത്യം.
- ഇതൊരു കമ്യൂണിസ്റ്റ് നാടകമാണോ, അതോ കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരായ നാടകമാണോ?
ലക്ഷ്യം വിശ്വാസത്തെയും സന്ന്യാസത്തെയും അപമാനിക്കൽ- ഫാ. ആന്റണി വടക്കേക്കര വി.സി. (പി.ആര്‍.ഒ.- സീറോ മലബാര്‍ സഭ)
.jpg?$p=6eabdc8&&q=0.8)
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ചുകൊണ്ട് കത്തോലിക്ക വിശ്വാസത്തേയും കത്തോലിക്ക സന്യാസത്തേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ അപമാനിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടു തന്നെയാണ് കക്കുകളി നാടകം സംവിധാനം ചെയ്യപ്പെട്ടതും പ്രദര്‍ശിപ്പിക്കപ്പെടുന്നതും. സമൂഹത്തില്‍ നാളുകളായി വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കത്തോലിക്ക സന്യാസത്തെ- അത് കന്യാസ്ത്രീകളായും അച്ചന്‍മാരായലും അവരെ താറടിച്ച് കാണിക്കാനും അതിന്റെ മുഴുവന്‍ നന്മയും ഇല്ലാതാക്കുന്ന തരത്തിലും വളരെ മോശമായി ചിത്രീകരിക്കുന്ന നാടകമാണ് കക്കുകളി. അതുകൊണ്ട് തന്നെ പ്രദര്‍ശനത്തെ എതിര്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തെ പുകമറയില്‍ നിര്‍ത്താനാണ് നാടകം ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ നാടകം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് സഭയ്ക്ക് പറയാനുള്ളത്.
താല്‍ക്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികളെയോ പ്രസ്ഥാനങ്ങളേയോ സുഖിപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയോ ഇങ്ങനെ ചെയ്യുന്നത് അപലപനീയമാണ്. ഫ്രാന്‍സിസ് നൊറോണയുടെ കഥയിലെ സംഭവങ്ങള്‍ മാത്രമല്ല നാടകത്തിലുള്ളത്. കഥയില്‍ ചില സൂചനകള്‍ മാത്രമാണുള്ളത്. എന്നാല്‍, ആ കഥയിലെ സൂചനകളെ കൃത്യമായ ദൃശ്യാവിഷ്‌ക്കാരമായി നാടകത്തില്‍ അവതരിപ്പിച്ചതോടെ പല തെറ്റിദ്ധാരണകളും ഉണ്ടാവുകയാണ് ചെയ്തത്. ഇക്കാര്യത്തിലെ പ്രതിഷേധം ഫ്രാന്‍സിസ് നൊറോണയേയും അറിയിച്ചിട്ടുണ്ട്.
Content Highlights: Kakkukali writer Francis Norona and Drama Director Job Madathil Interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..