ഉഷ മേത്ത
This is congress radio calling on 42.34 meters from somewhere in india.1942 കളിലെ ഇന്ത്യയില്‍ നിന്ന് ഉയര്‍ന്നുവന്ന പെണ്‍കരുത്തിന്റെ ശബ്ദമാണിത്. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ മണ്ണില്‍ വേരാഴ്ത്തിയ കാലം. സ്വാതന്ത്ര്യത്തിനായി സര്‍വശക്തിയുമെടുത്ത് ഓരോ ഇന്ത്യക്കാരനും പൊരുതുന്ന കാലത്ത് കൂട്ടത്തില്‍ ഉഷ മേത്തയും ഉണ്ടായിരുന്നു. തന്റെ എട്ടാമത്തെ വയസ്സില്‍ സ്വാതന്ത്ര്യസമരത്തിലേക്ക് കാലെടുത്ത് വെച്ച ഉഷ ഇന്ത്യയിലെ ആദ്യ രഹസ്യ റേഡിയോയായ കോണ്‍ഗ്രസ് റേഡിയോയുടെ സ്ഥാപകയായിരുന്നു. അന്ന് ആ റേഡിയോയുടെ ഉത്ഭവസ്ഥാനം എവിടെയാണെന്ന് കണ്ടെത്താന്‍ ബ്രിട്ടീഷ് പട തൊല്ലൊന്നുമല്ല പണിപെട്ടത്.
1920 മാര്‍ച്ച് 25ന് ഗുജറാത്തിലെ സാധാരണ കുടുബത്തിലായിരുന്നു ഉഷയുടെ ജനനം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴില്‍ ജഡ്ജിയായ പിതാവും കുഴപ്പമില്ലാത്ത കുടുബാന്തരീക്ഷവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതില്‍ മയങ്ങി തന്റെ രാജ്യത്തെ കൂറ്റന്‍ബൂട്ടിന് കീഴില്‍ ഞെരിച്ചമര്‍ത്തുന്ന ബ്രിട്ടീഷ് സര്‍ക്കാരിനോട് ക്ഷമിക്കാന്‍ ഉഷയ്ക്ക് പറ്റിയില്ല. ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങള്‍ ഉഷ മേത്ത, അഥവ ഉഷ ബെന്‍ എന്ന സ്വാതന്ത്രസമര നേതാവിന് ജന്മം നല്‍കി. എട്ടാമത്തെ വയസ്സില്‍ ഗുജറാത്തില്‍ നടന്ന ഉപ്പ് സത്യാഗ്രഹത്തില്‍ ഉഷയും പങ്കാളിയായിരുന്നു. എന്നാല്‍ ഇതിലൊന്നും താത്പര്യമില്ലാതിരുന്ന ഉഷയുടെ കുടുംബാംഗങ്ങള്‍ നിരന്തരം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പിന്നീട് തൊഴിലില്‍ നിന്ന് വിരമിച്ച പിതാവ് ഉഷയുടെ പ്രവര്‍ത്തനങ്ങൾക്ക് പച്ചക്കൊടി കാട്ടി. ഉഷയ്ക്ക് 12 വയസുള്ളപ്പോള്‍ ഇവരുടെ കുടുംബം മുബൈയിലേക്ക് ചേക്കേറി. അക്കാലത്തെ ബോംബൈ സ്വാതന്ത്രസമര പ്രവര്‍ത്തനങ്ങളുടെ സുവര്‍ണ ഭൂമികയായിരുന്നു. സമരറാലികളിലും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഉഷ സജീവമായി. മുബൈയില്‍ എത്തിയതോടെ ഉഷ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. സുഹൃത്തുകളോടൊപ്പം ചേര്‍ന്ന രഹസ്യസ്വഭാവമുള്ള ലഘുലേഖകൾ വിതരണം ചെയ്യാന്‍ ആരംഭിച്ചു. ഇതോടൊപ്പം സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുന്നവരുടെ കുടുബത്തെ കാണുകയും അവരുടെ രഹസ്യ സന്ദേശങ്ങള്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു.
ഇതോടൊപ്പം തന്നെ പഠനത്തിലും ശ്രദ്ധ പുലര്‍ത്താന്‍ ഉഷ ശ്രദ്ധിച്ചിരുന്നു. മുംബൈയിലെ വില്‍സന്‍ കോളേജില്‍ നിന്ന് ഫിലോസഫിയിൽ ബിരുദവും പിന്നീട് നിയമബിരുദവും നേടി. ഇക്കാലത്ത് ഗാന്ധിയന്‍ ജീവിതരീതി ഉഷയെ വല്ലാതെ ആകര്‍ഷിച്ചു. ഗാന്ധിയന്‍ ലളിത ജീവിതവും ഖാദി വസ്ത്രധാരണവും ഉഷ സ്വീകരിച്ചു.
രാജ്യമാകെ അലയടിച്ച ക്വിറ്റ് ഇന്ത്യ സമരത്തില്‍ ഉഷ പങ്കുചേര്‍ന്നു. ഓള്‍ ഇന്ത്യ കോണ്‍ഗ്രസിന്റെ വേദികളില്‍ ഗാന്ധിയും നെഹ്റുവും ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗങ്ങള്‍ ഉഷയിലെ രാഷ്ട്രബോധത്തെ അരക്കിട്ടുറപ്പിച്ചു. ഇക്കാലയളവിലാണ് രഹസ്യറേഡിയോ തുടങ്ങാനുള്ള ആശയം ഉഷയ്ക്കുള്ളില്‍ ഉദിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മേലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പുള്ളതിനാലും ഇത്തരമൊരു റേഡിയോ കാലത്തിന്റെ ആവശ്യകതയാണെന്ന് ഉഷ വിശ്വസിച്ചു.
പിന്നീട് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആശയം നടപ്പിലാക്കാനുള്ള ആളുകളെയും ഉഷ സംഘടിപ്പിച്ചു. ഇത്തരമൊരു വിപ്ലവകരമായ സംരംഭത്തിന് പ്രസ്ഥാനം പിന്തുണ നല്‍കി. വിത്തല്‍ഭായി ജവേരി, ചന്ദ്രകാന്ത് ജവേരി, ബാബുബായി തക്കാര്‍ ഷിക്കാഗോ റേഡിയോയുടെ ഉടമ നന്‍ങ്ക മോട്ടിവാണി എന്നിവരാണ് റേഡിയോ സാങ്കേതികമായി പ്രാവര്‍ത്തികമാക്കാന്‍ ഉഷയോടൊപ്പം നിന്നത്. പ്രമുഖ നേതാക്കളായ റാം മനോഹര്‍ ലോഹ്യ, ആച്യുത് പട്വർദ്ധൻ, പുരുഷോത്തം ദാസ് എന്നിവരും ഈ രഹസ്യ റേഡിയോയക്കൊപ്പം നിന്നു. പരുത്തി വ്യാപാരികൾ, ധാന്യവ്യാപാരികള്‍ തുടങ്ങി ചെറിയൊരു വിഭാഗത്തിന്റെ ഫണ്ടിങ് മാത്രമാണ് അന്ന് റേഡിയോയ്ക്ക് ഉണ്ടായിരുന്നത്.
1942 ഓഗസ്റ്റ് 14 ന് ഉഷയും സുഹൃത്തുക്കളും ചേര്‍ന്ന് രഹസ്യ കോണ്‍ഗ്രസ് റേഡിയോ ആരംഭിക്കുന്നു. This is congress radio calling on 42.34 meters from somewhere in india. ഇതായിരുന്നു റേഡിയോയുടെ ആമുഖ വരികൾ. ഈ വാക്കുകള്‍ വിപ്ലവകാരികളുടെ നെഞ്ചില്‍ തീപ്പൊരി വിതറി.
ഹിന്ദുസ്ഥാന്‍ ഹമാര എന്ന ഗാനത്തോടെയാണ് റേഡിയോ പരിപാടികള്‍ ആരംഭിച്ചിരുന്നത്. വന്ദേമാതരത്തോടെ പരിപാടികളില്‍ അവസാനിക്കുകയും ചെയ്യും. ബ്രിട്ടീഷ് ഭരണത്തിന് കീഴിലെ എല്ലാം ക്രൂരതകളും ആ കൊച്ചു റേഡിയോയിലൂടെ ഇന്ത്യ അറിഞ്ഞു. ഗാന്ധിജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സന്ദേശങ്ങളെ രാജ്യത്തെ അറിയിക്കാന്‍ ഈ റേഡിയോയ്ക്ക് സാധിച്ചു.
ബ്രിട്ടീഷ് സൈന്യം കിണഞ്ഞു പരിശ്രമിച്ചിട്ടും റേഡിയോയുടെ ഉത്ഭവം എവിടെ നിന്നാണെന്ന് മനസിലാക്കാനായില്ല. സ്‌റ്റേഷന്‍ സംവിധാനം ഒരിടത്തും നിന്ന് മറ്റൊരിടത്തേക്കും അതിവിദഗ്ധമായി ഉഷയും സംഘവും നിരന്തരം മാറ്റാന്‍ തുടങ്ങി. തുടക്കത്തില്‍ ദിവസേന രണ്ടു നേരമായിരുന്നു റേഡിയോ പ്രക്ഷേപണം. ഒന്ന് ഹിന്ദിയിലും മറ്റൊന്ന് ഇംഗ്ലീഷിലും. പിന്നീട് അത് ഒറ്റത്തവണയാക്കി. പൊതുമധ്യത്തിലുള്ള മാധ്യമം ബ്രിട്ടീഷ് സര്‍ക്കാരിന്റെ അതിതീവ്രമായ സെന്‍സര്‍ഷിപ്പിലൂടെ കടന്നുപോയപ്പോള്‍ കോണ്‍ഗ്രസ്സ് റേഡിയോ തലയുയര്‍ത്തി തന്നെ നിന്നു. പിടിക്കപ്പെടാതിരിക്കാൻ റെക്കോഡിങ് സ്റ്റേഷനും ട്രാൻസിസിറ്റിങ് സ്റ്റേഷനും രണ്ടിടത്തായി ഇവർ സെറ്റ് ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് മാസത്തോളം അതിവിദഗ്ദമായി റേഡിയോ ബ്രിട്ടീഷ് സര്‍ക്കാരിന് പിടികൊടുക്കുക്കാതെ നിന്നു. 1942ല്‍ നവംബര്‍ 12 ന് ബ്രിട്ടീഷ് സേന ഉഷയുള്‍പ്പെടെയുള്ള റേഡിയോ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഒറ്റ് കൊടുത്ത് ഇന്ത്യക്കാരനായ ടെക്‌നീഷനായിരുന്നുവെന്നാണ് അന്ന പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
അക്കാലത്ത് വെറും ഒരു ഇരുപത്തിരണ്ടുകാരി ഇത്തരമൊരു സാഹസത്തിന് ഒരുങ്ങിയത് പ്രമുഖ നേതാക്കളടക്കം കൗതുകത്തോടെയാണ് കണ്ടത്. പലരും കത്തുകളിലൂടെ ഉഷയെ അഭിനന്ദിച്ചു.
പോലീസ് വാന്‍ നിരന്തരം പിന്തുടര്‍ന്നിരുന്നുവെന്നും തലനാരിഴിയ്ക്കാണ് അവരില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉഷ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവസാന റേഡിയോ പ്രക്ഷേപണത്തെ കുറിച്ച് ഉഷ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ-
നവംബര്‍ 12ന് റേഡിയോ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിങ്ങിലെ ബാബിബായ് കാക്കറിന്റെ ഓഫീസ് റെയ്ഡ് ചെയ്തു. ഇത് കണ്ട ഞാന്‍ റേഡിയോ സ്‌റ്റേഷനിലേക്ക് ഓടി. വൈകുന്നേരത്തെ പ്രോഗ്രാമിന്റെ തിരക്കിലായിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍. പിടിക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എങ്ങനെയോ ട്രാന്‍സ്മിറ്റര്‍ സെറ്റ് ചെയ്ത് അവസാനത്തെ ബ്രോഡ്കാസ്റ്റിനായി ഞങ്ങള്‍ ഒരുങ്ങി. ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഗീതത്തിന് ശേഷം വാര്‍ത്ത വേഗത്തില്‍ അവതരിപ്പിച്ചു. അവസാനം വന്ദേമാതരം ഗീതം റേഡിയോയില്‍ വെച്ചു. വന്ദേമാതരത്തിനൊപ്പം ഞങ്ങളുടെ വാതിലിന് നേരെ വരുന്ന ബൂട്ടിന്റെ ഒച്ചയും ഉയര്‍ന്നു വരാന്‍ ആരംഭിച്ചു. അവസാനം ബ്രിട്ടീഷ് പട്ടാളം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് വന്നു. വന്ദേമാതാരം ഓഫ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു എന്നാല്‍ ഞങ്ങളത് വകവെച്ചില്ല-. ഉഷ പറയുന്നു
ഫോട്ടോയും ശബ്ദരേഖകളുമടങ്ങിയ 22 പെട്ടികള്‍ ബ്രിട്ടീഷ് പട്ടാളം പിടിച്ചെടുത്തു. ഉഷയോടൊപ്പം കൂട്ടാളികളായ നാല് പേരും അറസ്റ്റിലായി. രാജ്യത്തെ ഒറ്റ് കൊടുക്കാനായി ഉഷയ്ക്ക് മുന്നില്‍ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയുണ്ടായിരുന്നു. അതില്‍ പ്രധാനമായിരുന്നു വിദേശത്തേക്ക് പോയി പഠിക്കാനുള്ള അവസരമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ അതിലൊന്നും വഴങ്ങാന്‍ ഉഷയ്ക്കായില്ല
തുടര്‍ന്ന് ജയില്‍ വാസം അതികഠിനമായിരുന്നു. ആറുമാസത്തോളം ഉഷയെ ബ്രിട്ടീഷ് സേനയിലെ പ്രത്യേക വിഭാഗം ചോദ്യം ചെയ്തു. ഇക്കാലയളവിലെല്ലാം ഉഷ ഏകാന്തതടവിലായിരുന്നു. പീഡനങ്ങളേറെ ഏറ്റുവാങ്ങിയിട്ടും അവര്‍ രാജ്യത്തെ ഒറ്റിയില്ല. അന്വേഷണ കാലയളവില്‍ യാതൊരു തരത്തിലും സഹകരിക്കാതെയായതോടെ ഉഷയെ നാലുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. 1946 മാര്‍ച്ചില്‍ പുണെ യെർവാദ ജയിലില്‍ നിന്നും അവര്‍ പുറത്തിറങ്ങി. മുബൈയില്‍ നിന്നും ജയില്‍ വിമുക്തയായ അദ്യത്തെ രാഷ്ട്രീയ തടവുകാരിയായി ഉഷ മാറി
തടവുകാലത്ത് തന്നെ രോഗങ്ങള്‍ കൊണ്ട് വലഞ്ഞ ഉഷ ജയില്‍മോചിതയായ ശേഷം അതീവ അവശയായി. അതിനാല്‍ തന്നെ ഏറെക്കാലത്തോളം പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ ഉഷയ്ക്ക് സാധിച്ചില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച രാത്രി നടന്ന പരിപാടിയിലൊന്നും ഉഷയ്ക്ക് പങ്കെടുക്കാനായില്ല. പിന്നീട് പഠനത്തില്‍ ശ്രദ്ധിച്ച ഉഷ ബോംബൈ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടുകയും പിന്നീട് ഇവിടെ തന്നെ അധ്യാപികയായി ജോലിയിൽ കയറുകയും ചെയ്തു.
ഉഷ പിന്നീട് വിവാഹിതയായില്ല.ശാരിരികമായി അവശതകളുണ്ടായിരുന്നെങ്കില്‍ തന്റെ എഴുത്തിലൂടെയും ക്ലാസുകളിലൂടെയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ ഉഷ ശ്രദ്ധിച്ചിരുന്നു. പിന്നീട് രാജ്യം ഇവരെ പത്മവിഭൂഷൺ നല്‍കി ആദരിച്ചു. ഓഗസ്റ്റ് 11 2000 ല്‍ തന്റെ 80ാം വയസ്സില്‍ ഉഷ ഈ ലോകത്തോട് വിട പറഞ്ഞു. ഉഷ മെഹ്തയുടെ ജീവിതം ആസ്പദമാക്കി ഏ വദന്‍ മേരി വദന്‍ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ഒരുങ്ങുന്നുണ്ട്. കണ്ണന്‍ അയ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാറാ അലിഖാനാണ് ടൈറ്റില്‍ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.
Content Highlights: story of usha mehtha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..